പാതയിൽ പാതിവെച്ചുരിയുന്ന ദേഹവും പാതിയിൽ പൊലിയുന്ന പ്രാണൻെറ തേങ്ങലും എത്ര കണ്ടാലും പഠിയ്ക്കാത്ത കൗമാര - മെത്തിപ്പിടിക്കയാണെന്നും ദുരന്തങ്ങൾ! പെറ്റിട്ടവയറിൻെറ നിത്യമാം നീറ്റലും ചുറ്റിലും ചുട്ടുപൊള്ളുന്ന ബന്ധുക്കളും തന്നെയാണെന്ന കരയിച്ചതെപ്പോഴും ചെന്നങ്ങുകേറിത്തുലഞ്ഞവരെക്കാൾ! ശരവേഗതൃഷ്ണയെ ത്രില്ലെന്നു പേരിട്ടു പരജീവ തൃഷ്ണയെ പുല്ലെന്നുമുരുവിട്ട്. ശകടം നയിക്കുന്ന കൗമാരമേ നിൻെറ പകിട ക്ക രുക്കൾക്ക് പകയുണ്ട് നിന്നോട് ! ഇനിയെത്രയോനാൾ സ്വയംജ്വലിച്ചപരർക്ക് ഇരുളകറ്റീടേണ്ട നെയ് വിളക്കാണ് നീ! ഒരുമാത്രയിൽ വൻദുരന്തഗർത്തതിൻെറ കരയിൽ നീ നിന്നെ നിവേദിച്ചൊടുങ്ങൊല്ല! ആത്മബോധത്തിന്നതിർവരമ്പും താണ്ടി ആത്മാവിലേയ്ക്കഹംഭാവം വിരൽചൂണ്ടി ആടിത്തിമർക്കുമീയാഘോഷനാട്യങ്ങൾ ആരെത്തോൽപ്പിയ്ക്കാൻ, സ്വയം തന്നെയല്ലാതെ? - അൻസാരി -
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog