Skip to main content

വ്യദ്ധവേശ്യാവിലാപം :: അന്‍സാരി


വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും
വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും
ദേശനാഥൻമാരെനോക്കി കവലയിൽ
വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു!

"ഇന്നലെകൾ നിങ്ങളോർത്തിടുന്നില്ലയോ,
ഇന്നലത്തെയെന്നെയോർത്തിടുന്നില്ലയോ,
ഇന്നലെ നിങ്ങളെൻനിസ്സഹായതകളെ
അമ്മാനമാടിയതോർത്തിടുന്നില്ലയോ?

ചുണ്ടുകൾ നൊട്ടിനുണഞ്ഞും തലയിലൊരു
മുണ്ടിട്ടുകൊണ്ട് പതുങ്ങിവന്നും നാണയ-
ക്കിഴിയുമായന്നെൻെറ കുടിലിൻെറ
വാതിലിൽ കാത്തക്ഷമയോടിരുന്നതും

ചെയ്തജോലിയ്ക്ക് കണക്കുതീർത്തും, എന്നിൽ
പെയ്തുതോർന്നോരെ പറഞ്ഞയച്ചും
കരിവളക്കൈനീട്ടി, പനിമതിച്ചിരിതൂകി
നിങ്ങളെക്കുടിലിലേയ്ക്കന്നാനയിച്ചതും

നിങ്ങൾക്കിരിക്കുവാൻ കീറപ്പഴംപായ
നീട്ടിവിരിച്ചു, ഞാനൊപ്പമിരുന്നതും
കാച്ചിത്തിളപ്പിച്ചുതൂകിയ നിശ്വാസ-
മേറ്റെൻകവിൾത്തടം വിങ്ങിച്ചുവന്നതും

കാലത്ത് തീപ്പെട്ടിക്കോലുകൊണ്ടെൻകണ്ണിൽ
ചാലിച്ചകൺമഷി ചുണ്ടാൽതുടച്ചതും
നീട്ടിവെച്ചോരെൻെറ മടിയിൽ തല ചേർത്തു
നീയെത്രസുന്ദരമെന്നുമൊഴിഞ്ഞതും

രാവിലെ മേൽമുണ്ടുടുക്കുവാൻവേണ്ടി ഞാൻ
രാവിലെന്നടിമുണ്ടുരിയുന്നനേരത്ത്
സർവ്വംമറന്നെന്നിലാകെ  പരതിയെൻ
സർവ്വവുംനേടി, കിതച്ചു കിടന്നതും

നിങ്ങൾ മറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾമറന്നുവോ നിങ്ങൾമറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ!

പിന്നീട്, പിന്നീട് നാൾകൾ കഴിയവേ
എന്നിലെ സ്ത്രീയിൽ ജരാനരയേറവേ
നിങ്ങൾക്ക് ഞാൻ തന്നു കാമംകെടുത്തിയ 
നിമ്നോന്നതങ്ങളെ വ്യാധി കയ്യേറവേ,

മുതുകിലേയ്ക്കൊട്ടിപ്പിടിക്കുന്നൊരുദരത്തെ
ഇരു കൈകൾകൊണ്ടുമമർത്തിത്തിരുമ്മവേ,
നിങ്ങളെന്നെ തല്ലിയോടിച്ചതും "വേശ്യ " .
എന്നങ്ങലറി, കരിങ്കല്ലെറിഞ്ഞതും

ഓടിത്തളർന്നരയാലിൻചുവട്ടിലെ
പൂഴിത്തളത്തിൽ മുഖംചേർത്തുതേങ്ങവേ
മേലിലീദേശത്ത് കാണരുതെന്നോതി
മേനിയിൽ കൈതരിപ്പാറ്റി, പിരിഞ്ഞതും

നിങ്ങൾമറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾ മറന്നുവോ,നിങ്ങൾ മറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ - - - 

കാലം കടഞ്ഞിട്ട, നീതിബോധത്തിനെ
കാല്ക്കൽ ഞെരിച്ചിട്ട കാട്ടാളരേ
കരുതിജീവിയ്ക്കുക കപടമൂല്യങ്ങളെ
കടലെടുക്കുന്നൊരു കാലംവരും

പൊയ്ക്കാ
പുറത്തേറി നിൽക്കും സദാചാര -
ക്കൈക്കരുത്തേ നിൻകഥകഴിക്കും!
ഒരു മഹാപ്രളയത്തിൽ, നിങ്ങൾ നിർമ്മിച്ചൊരീ
നീതിയുടെ നീതികേടലിഞ്ഞു പോകും!

നിനക്കും എനിക്കും എന്നു നാം തുല്യമായ്
നിനയ്ക്കുന്ന നീതിയുടെ കാലമെത്തും!"
മൂല്യങ്ങൾ ഏതുമായ്ക്കൊള്ളട്ടെ, മാനവ -
മൂല്യത്തിലൂന്നുന്നതായിടേണം

ശീലങ്ങൾ ഏതുമായ്ക്കൊള്ളട്ടെ ധാർമ്മിക -
മൂല്യത്തിലൂന്നുന്നതായിടേണം
കാലങ്ങൾ ഏതുമാകട്ടെ സമത്വമാം
ജ്വാല ജ്വലിയ്ക്കുന്നതായിടേണം

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...