Skip to main content

വ്യദ്ധവേശ്യാവിലാപം :: അന്‍സാരി


വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും
വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും
ദേശനാഥൻമാരെനോക്കി കവലയിൽ
വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു!

"ഇന്നലെകൾ നിങ്ങളോർത്തിടുന്നില്ലയോ,
ഇന്നലത്തെയെന്നെയോർത്തിടുന്നില്ലയോ,
ഇന്നലെ നിങ്ങളെൻനിസ്സഹായതകളെ
അമ്മാനമാടിയതോർത്തിടുന്നില്ലയോ?

ചുണ്ടുകൾ നൊട്ടിനുണഞ്ഞും തലയിലൊരു
മുണ്ടിട്ടുകൊണ്ട് പതുങ്ങിവന്നും നാണയ-
ക്കിഴിയുമായന്നെൻെറ കുടിലിൻെറ
വാതിലിൽ കാത്തക്ഷമയോടിരുന്നതും

ചെയ്തജോലിയ്ക്ക് കണക്കുതീർത്തും, എന്നിൽ
പെയ്തുതോർന്നോരെ പറഞ്ഞയച്ചും
കരിവളക്കൈനീട്ടി, പനിമതിച്ചിരിതൂകി
നിങ്ങളെക്കുടിലിലേയ്ക്കന്നാനയിച്ചതും

നിങ്ങൾക്കിരിക്കുവാൻ കീറപ്പഴംപായ
നീട്ടിവിരിച്ചു, ഞാനൊപ്പമിരുന്നതും
കാച്ചിത്തിളപ്പിച്ചുതൂകിയ നിശ്വാസ-
മേറ്റെൻകവിൾത്തടം വിങ്ങിച്ചുവന്നതും

കാലത്ത് തീപ്പെട്ടിക്കോലുകൊണ്ടെൻകണ്ണിൽ
ചാലിച്ചകൺമഷി ചുണ്ടാൽതുടച്ചതും
നീട്ടിവെച്ചോരെൻെറ മടിയിൽ തല ചേർത്തു
നീയെത്രസുന്ദരമെന്നുമൊഴിഞ്ഞതും

രാവിലെ മേൽമുണ്ടുടുക്കുവാൻവേണ്ടി ഞാൻ
രാവിലെന്നടിമുണ്ടുരിയുന്നനേരത്ത്
സർവ്വംമറന്നെന്നിലാകെ  പരതിയെൻ
സർവ്വവുംനേടി, കിതച്ചു കിടന്നതും

നിങ്ങൾ മറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾമറന്നുവോ നിങ്ങൾമറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ!

പിന്നീട്, പിന്നീട് നാൾകൾ കഴിയവേ
എന്നിലെ സ്ത്രീയിൽ ജരാനരയേറവേ
നിങ്ങൾക്ക് ഞാൻ തന്നു കാമംകെടുത്തിയ 
നിമ്നോന്നതങ്ങളെ വ്യാധി കയ്യേറവേ,

മുതുകിലേയ്ക്കൊട്ടിപ്പിടിക്കുന്നൊരുദരത്തെ
ഇരു കൈകൾകൊണ്ടുമമർത്തിത്തിരുമ്മവേ,
നിങ്ങളെന്നെ തല്ലിയോടിച്ചതും "വേശ്യ " .
എന്നങ്ങലറി, കരിങ്കല്ലെറിഞ്ഞതും

ഓടിത്തളർന്നരയാലിൻചുവട്ടിലെ
പൂഴിത്തളത്തിൽ മുഖംചേർത്തുതേങ്ങവേ
മേലിലീദേശത്ത് കാണരുതെന്നോതി
മേനിയിൽ കൈതരിപ്പാറ്റി, പിരിഞ്ഞതും

നിങ്ങൾമറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾ മറന്നുവോ,നിങ്ങൾ മറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ - - - 

കാലം കടഞ്ഞിട്ട, നീതിബോധത്തിനെ
കാല്ക്കൽ ഞെരിച്ചിട്ട കാട്ടാളരേ
കരുതിജീവിയ്ക്കുക കപടമൂല്യങ്ങളെ
കടലെടുക്കുന്നൊരു കാലംവരും

പൊയ്ക്കാ
പുറത്തേറി നിൽക്കും സദാചാര -
ക്കൈക്കരുത്തേ നിൻകഥകഴിക്കും!
ഒരു മഹാപ്രളയത്തിൽ, നിങ്ങൾ നിർമ്മിച്ചൊരീ
നീതിയുടെ നീതികേടലിഞ്ഞു പോകും!

നിനക്കും എനിക്കും എന്നു നാം തുല്യമായ്
നിനയ്ക്കുന്ന നീതിയുടെ കാലമെത്തും!"
മൂല്യങ്ങൾ ഏതുമായ്ക്കൊള്ളട്ടെ, മാനവ -
മൂല്യത്തിലൂന്നുന്നതായിടേണം

ശീലങ്ങൾ ഏതുമായ്ക്കൊള്ളട്ടെ ധാർമ്മിക -
മൂല്യത്തിലൂന്നുന്നതായിടേണം
കാലങ്ങൾ ഏതുമാകട്ടെ സമത്വമാം
ജ്വാല ജ്വലിയ്ക്കുന്നതായിടേണം

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...