Skip to main content

നെടുവിളിയൻപക്ഷി :: വിനയൻ


അഗസ്ത്യന്റെ മടിത്തട്ടിൽ
പകൽപ്പൂരക്കണിപ്പന്തൽ.
അലങ്കാരച്ചെരുവിൽ ചെ-
മ്പനീർപ്പൂവിൻ ചമത്കാരം.

"പുലർകാലേ പുറപ്പെട്ടാൽ
മലതാണ്ടിത്തിരിച്ചെത്താം.
വരികെന്റെയനുജാ,യീ
മലങ്കാടിന്നകം പുക്കാം."

മലന്തേനും പനന്നൊങ്കും
കഴിയ്ക്കാനാ മലമേട്ടിൽ
ഇരുവരും കരംകോർത്തു
ചുണയോടെ പുറപ്പെട്ടു.

മുളമുള്ളുമെരികല്ലും
ചവിട്ടൊപ്പം നടക്കുന്നു.
കനൽ കോരിക്കുടിച്ചഗ്നി-
പ്പദം ചന്തംവിതയ്ക്കുന്നു.

മുകിൽതാഴെ,ക്കുളിർ വാനം
മിഴിക്കോണിൽ തുടിക്കുന്നു.
ചരൽപ്പൂക്കൾ കടുംവർണ്ണം
വിരിച്ചെങ്ങും ചിരിക്കുന്നു.

ചിതൽപ്പറ്റം ദ്രുതംകാട്ടി
ശവക്കോലം തുരക്കുന്നു.
മുടിക്കെട്ടിൽ ജഡച്ചുറ്റിൽ
ശിവശൈലം കനക്കുന്നു.

ഇരുത്തംവന്നലയ്ക്കുന്ന
കൊലച്ചീവീടൊളിക്കുന്നു.
കരിക്കാലൻ കൊലകൊമ്പൻ
കരിച്ചൂരു ചുരത്തുന്നു.

കുളയട്ടനിലം പറ്റി
രുചികൊണ്ടു പുളയ്ക്കുന്നു.
കൊതിനാവായ് നനവാർന്നു
ചുടുചോര കുടിക്കുന്നു.

'ആദിച്ചൻ' മലദൈവം
ചോക്കുന്നു, തുടുക്കുന്നു.
കാട്ടാറിൻ ചിലമ്പൊച്ച
മദം പൊട്ടിപ്പരക്കുന്നു.


മലങ്കോഴിപ്പറ്റമെന്തോ
തിരക്കിട്ടു തെരയുന്നു.
മലയണ്ണാർക്കണ്ണനംബര
കനിയായിക്കുലയ്ക്കുന്നു.

ചൊക്കനർക്കപ്പഴം തിന്നാൻ
മരംചാടിപ്പൊടിക്കുന്നു.
വക്കുചോന്നൊരു മൂക്കുചീറ്റി
മലന്തത്തചുമയ്ക്കുന്നു.

"കാടിരുണ്ടുകനത്തു, ഏട്ടാ ,
തേനെടുക്കാൻ നേരമായി."

"ഞാനെടുക്കാനേറിടാം ,നീ
താഴെനിന്നങ്ങേറ്റുകൊൾക."

മരംകേറിമറഞ്ഞേട്ടൻ
വരംതന്നൂ തേനറകൾ
നറുംതേനിൻ മഴകൊണ്ടാ
മരച്ചോടന്നമൃതുണ്ടു.

ഇതുമതിയിറങ്ങേട്ടാ-
യിരുൾച്ചാവിങ്ങെത്തിയേ
നമുക്കൊന്നിച്ചോടിടാം
മലതാണ്ടിപ്പാഞ്ഞിടാം."

അതിന്നുത്തരമില്ലയേട്ടൻ
പനമ്പട്ടയിലൊട്ടിയോ ?
ഇരുൾക്കാമ്പിലിറുന്നുവീണൊരു
നിലവിളിക്കവിൾ പൊട്ടിയോ ?

ശോണശോഭയഴിച്ചുമാറ്റി
കാർമുകിൽക്കുടചൂടി വാനം.
നീലരാത്രി,യുടുത്തു,മായിക-
ലാസ്യലോലസുഖാംബരം.

ശീതമാരുതനെത്തിയനുജനെ
നേർവഴിക്കു തുണയ്ക്കുവാൻ
ഏകനായവനേറെ വേദന-
തിന്നു ,ഭീതിതുരന്നുപോയ്.

ഏട്ടനില്ലാക്കാട്ടിലൂടെ
കുട്ടി പേടിച്ചോടവേ,
മാമരത്തിന്നുച്ചിയിൽ നി-
ന്നാർദ്രമായൊരു നിലവിളി.

ഏകനുള്ളിലിരുട്ടു വീണാൽ
കൂട്ടിനെത്തും നിലവിളി,
നൊമ്പരക്കാമ്പായി നീറി-
പ്പാഞ്ഞുപാറും നിലവിളി.

കാടുകാക്കാൻ നിലവിളിക്കും
നെടുവിളിപ്പക്ഷി.
.................................

അഗസ്ത്യകൂടത്തിന്റെ അരികിലുള്ള വനപ്രദേശത്തെ ആദിവാസികളിൽ നിന്നും കേട്ടറിഞ്ഞ ഒരു കഥയാണിത്.
മരത്തിനു മുകളിൽ ഉറച്ചുപോയ ഒരാദിവാസി യുവാവിന്റെ കഥ.
അയാളാണത്രേ തൂവലും ചിറകുമെല്ലാം മുളച്ച് നെടുവിളിയനായി മാറിയത്. "പൂഞ്ഞാൻ " എന്നും ആ പക്ഷി വിളിക്കപ്പെടുന്നു. സന്ധ്യകളിൽ 'അനിയാ ' എന്നുറക്കെക്കരഞ്ഞുകൊണ്ട്
ആ സ്നേഹപ്പറവ ഇന്നും വനാന്തരങ്ങളിൽ ചുറ്റിപ്പറക്കാറുണ്ടത്രേ.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...