Skip to main content

നിത്യേ....

നിത്യേ, നിരാമയേ, നിസ്തുലേ, നിത്യവും
നീയുണർത്തുന്നതെൻ ജീവതാളം.
സുപ്രഭാതസ്മിതം, മദ്ധ്യാഹ്നതാണ്ഡവം,
സന്ധ്യാഭ, സ്വച്ഛന്ദഗാഢനിദ്ര.
നീ രാഗമുഗ്ദ്ധപ്രപഞ്ചം, നിഗൂഢാർത്ഥ-
മാനന്ദതത്ത്വം, വിമുക്തിപാഠം.

നിത്യേ, നിരാകൂലേ, നിർമ്മലേ, നിത്യവും
നീ കൊളുത്തുന്നതെൻ ജീവനാളം.
സൗരാഗ്നി, നക്ഷത്രകാന്തി, ക്ഷമാശാന്ത-
സൗഖ്യദം, സൗഹ്യദം, സൗമ്യദീപ്തി.
നീ സ്നേഹതപതപ്രഭാമൂർത്തി, വിശ്വാസ-
ദാർഢ്യം, സ്മൃതി, ശുദ്ധി, തീക്ഷ്ണബുദ്ധി..

നിത്യേ, നിരാദികേ, നിർഭയേ, നിത്യവും
നീ തുറക്കുന്നതെൻ ജീവനേത്രം.
പ്രാണൗഷധം, തീർത്ഥബിന്ദു, വാഗ് വൈഭവം,
പ്രൗഢം വരം, സ്വപ്നജന്മബന്ധം.
നീ ആത്മതന്മയീഭാവം, ധ്വനി, സന്ധി-
തന്മാത്ര, പ്രജ്ഞാനരൂപബ്രഹ്മം.

നിത്യേ, നിരാതപേ, നിർമ്മമേ, നിത്യവും
നീ മുഴക്കുന്നതെൻ ജീവനാദം.
സർഗ്ഗോത്സവം, സപ്തവർണ്ണോത്ഭവം, കാവ്യ-
സ്വർഗ്ഗം, ലയം, ദിവ്യമാന്ദോളനം.
നീ ആദിമന്ത്രാർത്ഥസാരം, ശ്രുതി, ധ്യാന-
ബോദ്ധ്യം, സഹസ്രാരസാക്ഷ്യം, ശുഭം.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A