Skip to main content

പെരുമ്പറ





സിരകളില്‍ തുള്ളിത്തുടി-
    ച്ചുയരുന്ന ചൈതന്യത്തിന്‍
തിരകളാല്‍ കര്‍മ്മങ്ങളെ
    പ്രബുദ്ധമാക്കാന്‍.

തമസ്സിന്റെ കരങ്ങളി-
    ന്നൊരുക്കിടും വിപത്തിന്റെ
തലയറുത്തെറിയുവാ-
    നടര്‍ക്കളത്തില്‍.

ചുടുനിണമൊഴുക്കുവാന്‍
    മടിക്കാതെ മാതാവിന്റെ
അടിമത്തമൊടുക്കുവാ-
    നനവധിപ്പേര്‍.

അണിയായി നീങ്ങുന്നേര-
    മൊന്നുമറിയാത്ത മട്ടില്‍
പിണമായിട്ടെന്തേ ഞാനി-
    ന്നൊളിച്ചിടുന്നോ ?

ഉണരട്ടെയെന്മാനസ-
   മൊത്തുചേരാനവര്‍ക്കൊപ്പം
തുണയേകാന്‍ രാഷ്ട്രപുനര്‍-
    നിര്‍മ്മിതിക്കായി.

പകരട്ടെ മധുവഴി-
    ഞ്ഞൊഴുകുന്ന വിചാരങ്ങ-
ളകതാരില്‍ കലുഷതയ-
    കന്നിടട്ടെ.

സമയമായുറക്കമേ-
    യകലെപ്പോയ് മറയുക
സമരത്തിന്‍ പെരുമ്പറ
    മുഴക്കീടുക.



Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A