Skip to main content

ശ്രീകുമാർ :: രജി ചന്രശേഖര്‍


ഉണ്മയും നന്മയും ചേലുള്ള ചൊല്ലുമായ്.... 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കൈകളില്‍ 
ശ്രീവര, കലകള്‍, വര്‍ണ്ണങ്ങളക്ഷരക്കൂട്ടുകള്‍. 
പാതയില്‍ പതറാതെ ചാഞ്ഞും ചരിഞ്ഞും 
പാതി നിവര്‍ന്നും, കയറ്റം കിതയ്ക്കാതെ- 
യേറുവോന്‍, കുത്തിറക്കം ശാന്തപ്രവേഗം, 
പാറുന്ന കാറ്റിന്റെ പക്ഷം, സമചിത്തഭാവം വിലോലം. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കവിതകള്‍ പാടുന്ന 
ശ്രീരാഗമച്ഛന്‍, വയലാറു പുഴകള്‍ കത്തുന്ന- 
ഭാസ്‌കരന്‍, മാസ്മരകാവ്യതലങ്ങളില്‍ 
ഭൂതവും ഭാവിയും കൈകോര്‍ത്തു മേയുന്ന കാലങ്ങള്‍, 
വാഴ്‌വിന്റെ വീറുറ്റ വാഗ്വൈഭവം, താള- 
മാഴുന്നൊരാമ്പല്‍ക്കുളം, ജീവവേഗക്കുതിപ്പുകള്‍. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, ബന്ധങ്ങള്‍- 
ശ്രീവത്സലതാനികുഞ്ജങ്ങള്‍, വേണൂനിനാദങ്ങള്‍ 
ഗോപകൗമാരകേളികള്‍, സ്വര്‍ഗസുഖഭോഗ- 
ഗോവത്സസമ്പല്‍സമൃദ്ധികള്‍, സന്മനസ്സിന്‍ 
ധൂര്‍ത്തസ്‌നേഹപ്രവാഹം, ഒഴിയാക്കലം, കറികള്‍, 
ആര്‍ത്തിരമ്പും ചിരിക്കോളിന്റെ വര്‍ത്തമാനങ്ങളും. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, തിടമ്പേറ്റി- 
ശ്രീകോവില്‍മുറ്റത്തു നില്ക്കുന്ന കൊമ്പന്‍, 
തോരാത്ത സൗഹൃദപ്പേമഴ, പൗരുഷം, 
തീരാത്ത സാന്ത്വനത്തേന്‍തിരച്ചാമരം, 
നിറച്ചാര്‍ത്തു മേലാടയാക്കും കുടപ്പീലി- 
നീര്‍ത്തുന്നൊരായിരം മയില്‍പ്പൂരചിത്രം വിചിത്രം. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, നേരൊരാള്‍, 
ശ്രീജിത്ത് ജിഷ്ണുവെന്നൊക്കെ സഹസ്രാഭ. 
രാപ്പകല്‍ ദീപ്തം, ചുരം, കാട്, തീവ്രാനു- 
രാഗക്കനല്‍, രോഷം തണുക്കുന്ന നോട്ടം, 
വിരാഡ്ശബ്ദകോശം തുടിക്കുന്ന ജിഹ്വ, 
വിജ്ഞാനവേദം, വിനയാന്വിതം, വിഭു. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, വാഹനം 
ശ്രീഗാരുഢ,മാറെക്‌സ്, സിറ്റിയുമൈക്കണും. 
ഓര്‍ക്കുന്ന മാത്രയില്‍ സ്വപ്‌നസായൂജ്യമാ- 
യാര്‍ക്കുമൊരാദര്‍ശമൂര്‍ത്തിയായ് രാജിക്കുമീ- 
സൂര്യതേജസ്സില്‍ ആനതശീര്‍ഷരാകുന്നു- 
താരാപഥങ്ങള്‍, ചന്ദ്രനും വിണ്‍ഗംഗയും.


Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A