Skip to main content

മാതൃദിനം ::: അൻസാരി


വൃദ്ധസദനത്തിൻെറ മുറ്റത്തു പകലിൻെറ
കത്തുന്ന മേനിയിൽ ഭസ്മം പുരട്ടിക്കൊ-
ണ്ടെത്തുകയായൊരു ലക്ഷ്വറികാർ, വൃദ്ധ-
രെത്തിനോക്കി, സ്വപുത്രരെങ്ങാനുമോ?
   
അമ്മയെകാണുവാനെത്തിയ പുത്രനാ-
ണച്ചുതൻ, അന്നുകൊണ്ടെത്തിച്ചു പോയതാ-
ണിന്നേ വരെ പിന്നെകണ്ടതേയില്ലല്ലോ?
ഇന്നെന്തു പറ്റി,യീവൃദ്ധസദനത്തിൻറെ
മുന്നിലേയ്ക്കെത്തുവാൻ? ചുറ്റിലും കൗതുകം!
അമ്മ അകത്തു നിന്നെത്തിനോക്കി, തൻെറ -
കണ്ണിലെ തിമിരം വകഞ്ഞുമാറ്റി,

''എത്തിയോ പൊന്നുമോൻ? എത്രനാളായ് നിൻെറ
ചിത്രവും നോക്കിയിരിക്കയാണുണ്ണീ ഞാൻ!
തിങ്ങിനിറഞ്ഞു കവിളിലൂടലിവിൻെറ
വിങ്ങിയ കണ്ണുനീർ തെന്നിവീണീടവേ,

പൊന്നുമോനോതി "യെൻറമ്മേ തിരക്കാണ്.
നിന്നു തിരിയുവാൻ പോലുമില്ല നേരം"
എന്നിരുന്നാലും കാണാൻ കൊതിച്ചു ഞാൻ
വന്നതാണെന്നമ്മ തൻെറയീ സവിധത്തിൽ!

ഒട്ടസൂയയാൽ ചുറ്റിലും കൂടിയ
വ്യദ്ധജനങ്ങൾ  പരസ്പരം നോക്കവേ,
കണ്ണു തുടച്ചഭിമാനബോധത്താൽ
 നിന്നമ്മ "നിങ്ങളെന്നുണ്ണിയെകണ്ടുവോ?"
അച്ചുതൻ തിരക്കിലാ"ണമ്മേയിരിക്കെൻെറ - 
യന്തികത്തിത്തിരിനേരം, മടങ്ങണം!"

അമ്മയെ ചാരത്ത് ചേർത്തങ്ങിരുത്തിയി-
ട്ടർത്ഥo മറയ്ക്കുന്ന ചിരിചിരിച്ചച്ചുതൻ !
കയ്യിലെ കാമറ മിന്നിച്ചു സെൽഫിയൊ -
ന്നൊപ്പിച്ചെടുത്തു, പൊടുന്നനെതന്നവൻ!
ചാടിയെണീക്കയായ് " പോകണം നേരമി-
ല്ലെത്രയുംവേഗമീചിത്രമയയ്ക്കണം:
'മാതൃദിന'മിന്ന് മുഖപുസ്തകത്തിൻെറ
താളലങ്കരിക്കാനെനിക്കിതയയ്ക്കണം"

പ്രാണൻെറ നൂലും വലിച്ചുപൊട്ടിച്ചുകൊ-
ണ്ടാണവൻ കാറിൻെറ വാതിൽതുറന്നത്!

അറ്റ്പൊയ്പോയ പവിത്രമാം ബന്ധത്തിൻ
അറ്റംപിടിച്ചു കൊണ്ടമ്മ നിൽക്കുന്നിതാ!
ഇറ്റിറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ -
ക്കെത്ര തലോടലാകൈകളാലേൽക്കുന്നു!

                     - അൻസാരി -
    

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan