Skip to main content

ദ്വാരപാലകൻ - കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോൾ :: ദിവ്യ. പി. നായർ


ഒരു വായനക്കുറിപ്പ്

കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോഴുണ്ടായ നവമുകുളങ്ങളാണ് രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റെ "ദ്വാരപാലകൻ" എന്ന കവിതാസമാഹാരം. നിത്യസഞ്ചാരി എന്ന ആദ്യ കവിത മുതൽ കവി പരിതപിക്കുന്നതും കിടപിടിക്കുന്നതും തന്നോടോ, ലോകത്തോടോ, കാലിക കാഴ്ചകളോടോ അല്ല, അക്ഷരങ്ങളോടാണ്. വീണ്ടും പറ്റിച്ചേർന്നു കിടക്കാൻ കൊതിക്കുന്നതും കവിതയോടാണ്. മൽസരിക്കാൻ ഒരുപാടുള്ളപ്പോഴും, ഒതുങ്ങി മാറാൻ നിർബന്ധിതനാകുമ്പോഴും എനിക്ക് "മടുക്കില്ലെന്ന് " ഉറക്കെ വിളിച്ചു പറയാൻ ഈ കവി മടിക്കുന്നില്ല.

ശകാരധ്വനികളിൽ ഒതുക്കി തന്റെ മാത്രമായ അക്ഷരങ്ങളെ ഒരിക്കലും വിട്ടുപോകാതെ ഊര്‍ജ്ജവും തേജസ്സും നൽകി ഇദ്ദേഹം പുനരവതരിപ്പിക്കുന്നു. അങ്ങിനെ ലോകത്ത് കവി കണ്ട കാഴ്ചകൾ നടരാജനടനമായും മൗനങ്ങളായും ഒരേ മട്ടിൽ ആർത്തലക്കുന്നു. ചിലപ്പോഴൊക്കെ രാത്രി സ്വപ്നങ്ങൾ ഹരിതമോഹങ്ങളും, തീരങ്ങൾ കുൂട്ടുകാരിയും, അമ്മ കാലപ്രവാഹിനിയുമായി കവിതയിൽ രൂപം മാറുന്നു. എന്നല്ല തന്നെ പിന്നിലാക്കിയ കാലത്തെ നോക്കി കവിത പൊട്ടിച്ചിരിക്കുന്നതും കരയുന്നതും നമുക്കു കാണാം. അപ്പോഴെല്ലാം അസ്വാദനശേഷിക്കനുസരിച്ച് വായനക്കാരന് ഏതറ്റം വരെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യം നൽകി കവി മാറി നിൽക്കുന്നു, വായനക്കാരന് പിൻതുണയും അവകാശവും നൽകി കൊണ്ട്.

ദ്വാരപാലകനിലെ ഓരോ കവിതയും ഓരോ ജീവപ്പകര്‍ച്ചയാണ്. അതു കൊണ്ടു തന്നെ എല്ലാ കവിതകളും ഒരേ തൂലികയിൽ നിന്നാണോ ഉയിര്‍കൊണ്ടത് എന്ന് നാം സംശയിച്ചു പോകും. എന്തെന്നാൽ പുതുമയെ ഇരുകൈകളിലും പുണർന്നു നിൽക്കുമ്പോഴും പഴമയുടെ വേരുകൾ ഈ കവിയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒപ്പം തന്നെ അട്ടഹസിക്കന്നവന്റെയും ഒച്ചയില്ലാതെ കരയുന്നവന്റെയും ഉള്ളറിയാനുള്ള ശ്രമങ്ങളും കവിത നടത്തുന്നു.

ഇതൊക്കെയാണെങ്കിലും തിവ്രാനുഭവങ്ങളുടെ കത്തുന്ന മരുഭൂമികൾ കാൽപാദങ്ങൾ പൊള്ളിച്ചിട്ടില്ലാത്തതിന്റെ ആഴക്കറവുകള്‍ ചില കവിതകളിൽ ശക്തിരാഹിത്യമായും തുടിച്ചുയരുന്നുണ്ട്. അപ്പോഴും വായനയിലെ ഹൃദ്യമായ അനുഭവക്കാഴ്ച പകർന്നു നൽകാൻ ദ്വാരപാലകൻ എന്ന കാവ്യസമാഹാരത്തിനു കഴിയുന്നു. 

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan