Views:
ദാരിദ്ര്യക്കടവത്തെ
ദാമ്പത്യപ്പടവിൽ വെ-
ച്ചെന്നെ എനിക്ക്
കളഞ്ഞു പോയി
എന്നെ ഞാൻ എന്നേ
മറന്നുപോയി - - - -
വിട്ടുവീഴ്ചക്കിരയാകാൻ
വിട്ടുനൽകിയ ജീവിതത്തിൻ
ശിഷ്ടഭാഗം പിടിച്ചുകൊ-
ണ്ടിരിക്കുന്നു ഞാൻ,
വിട്ടുനൽകിയ ജീവിതത്തിൻ
ശിഷ്ടഭാഗം പിടിച്ചുകൊ-
ണ്ടിരിക്കുന്നു ഞാൻ,
എൻെറ നഷ്ടബോധത്തുരുത്തിൽ
ഞാനൊറ്റയാകുന്നു!
ഞാനൊറ്റയാകുന്നു!
കെട്ടുപാടിൻ കെട്ടുവളളിയിൽ
ഒട്ടുകേറിത്തറച്ചൊരു
മൊട്ടുസൂചിക്കുത്ത് കൊണ്ടുൾ -
ച്ചോര പൊടിയുന്നു,
ഒട്ടുകേറിത്തറച്ചൊരു
മൊട്ടുസൂചിക്കുത്ത് കൊണ്ടുൾ -
ച്ചോര പൊടിയുന്നു,
എൻെറ നഷ്ടബോധത്തുരുത്തിൽ
ഞാനൊറ്റയാകുന്നു!
ഞാനൊറ്റയാകുന്നു!
സർഗ്ഗബോധ സ്പന്ദനത്താൽ
രക്തമോടും ധമനിയിൽ
യക്ഷിബാധപ്പനിയെന്ന്
വിധിക്കുന്നവർ, എന്നിൽ
കുത്തുവാക്കിന്നിരുമ്പാണി
ത്തുമ്പ് താഴ്ത്തുന്നു,
രക്തമോടും ധമനിയിൽ
യക്ഷിബാധപ്പനിയെന്ന്
വിധിക്കുന്നവർ, എന്നിൽ
കുത്തുവാക്കിന്നിരുമ്പാണി
ത്തുമ്പ് താഴ്ത്തുന്നു,
എൻെറ നഷ്ടബോധത്തുരുത്തിൽ
ഞാനൊറ്റയാകുന്നു!
കെട്ടകാലം കയർക്കുമ്പോൾ
എത്ര നേരം സഹിക്കേണം?
പെറ്റനാടിന്നുയിർപ്പിന്നായ്
തുടിച്ചേ തീരൂ,
എത്ര നേരം സഹിക്കേണം?
പെറ്റനാടിന്നുയിർപ്പിന്നായ്
തുടിച്ചേ തീരൂ,
എൻറെ അക്ഷരങ്ങൾക്കഗ്നികോരി -
ക്കൊടുത്തേ തീരൂ
ക്കൊടുത്തേ തീരൂ
ഒത്തുതീർപ്പുകൾ ചുട്ടെടുക്കും
വിട്ടുവീഴ്ചക്കളങ്ങളിൽ
വെട്ടിമൂടാനുള്ളതല്ലെൻ
സർഗ ഭാവങ്ങൾ,
വിട്ടുവീഴ്ചക്കളങ്ങളിൽ
വെട്ടിമൂടാനുള്ളതല്ലെൻ
സർഗ ഭാവങ്ങൾ,
വാഴ്വിൻ കെട്ടുപാടിൽ കെട്ടുപോകരു-
തെൻെറ ധർമ്മങ്ങൾ!