Skip to main content

പകയൊടുങ്ങാത്തവർ :: അന്‍സാരി


എത്ര തിന്നാലും പശിയടങ്ങാത്തവർ
എത്ര കൊന്നാലും പകയൊടുങ്ങാത്തവർ !
എത്ര സ്വപ്നത്തുടിപ്പാർന്നചിത്തങ്ങൾ
ചുട്ടെരിച്ചാലും കലിയടങ്ങാത്തവർ

എത്ര മതേതരചിത്രസ്തംഭങ്ങളെ
തച്ചുടച്ചാലും വെറിയടങ്ങാത്തവർ
നിത്യവിശുദ്ധയാം ഭാരതത്തിൽ മടി -
ക്കുത്തഴിച്ചാലും ദുരയൊടുങ്ങാത്തവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ !
മർത്ത്യൻെറ പ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരികണ്ണൂനീർ ഭിക്ഷകൊടുത്തവർ

കൂട്ടിക്കിഴിച്ചു കണക്കൊന്നുതകിയാൽ 
കൂടപ്പിറപ്പിൻ കുടലെടുക്കുന്നവർ!
വോട്ടെന്ന് പേരുള്ളൊരായുധം നേരിടാൻ
നോട്ടടുക്കിക്കൊണ്ട് കോട്ടകെട്ടുന്നവർ!

ചീട്ട് കൊട്ടാരത്തറകളിൽ നിന്ന് വൻ
നേട്ടങ്ങളോതി പരിഹസിക്കുന്നവർ
നന്മയിൽ വെൺമ കോർക്കുന്ന സഹചാരിയെ
ജന്മക്കുടുക്കിൽ കുരുക്കി വീഴ്ത്തുന്നവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ
മർത്ത്യൻെറപ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരിക്കണ്ണുനീർ ഭിക്ഷകൊടുത്തവർ !

കവലയിൽപൊങ്ങും വിളംബരശീലകൾ,
അവയിലങ്ങിങ്ങായ് ചതഞ്ഞവായ്ത്താരികൾ,
അരുളും പ്രതീക്ഷകൾക്കംബരം സീമകൾ,
നടുവിൽ ചിരിക്കുന്നു സ്വപ്ന വ്യാപാരികൾ!

അവർ തന്നെയല്ലേ ദൂരമൂത്ത രോഗികൾ !
അവർ തന്നെയല്ലേ നവയുദ്ധകാരികൾ!
എത്രനാൾതാണ്ടിയാൽ ചെങ്കോൽപ്പിടികളിൽ
നിത്യസത്യത്തിൻെറ മുദ്രചാർത്തും?

എത്രനാൾക്കപ്പുറം രാജധർമ്മത്തിൻെറ
നിത്യമാം മെതിയടിയൊച്ച കേൾക്കും?
എതയുഗങ്ങൾക്കുമപ്പുറത്തധികാര -
മിത്തിരിക്കാരുണ്യമിറ്റുനൽകും?

എത്ര കാതങ്ങൾക്കുമപ്പുറത്തകതാരിൽ
പുത്തനുണർവുമായ് നന്മയെത്തും?
എത്രയുവാക്കൾ അധമവർഗത്തിനെ
പുത്തരിയങ്കത്തിനായ്ക്ഷണിക്കും?

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...