Skip to main content

ഒരു രാത്രിയുടെ ഓര്‍മ്മ


രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍,
ഉറങ്ങും നിരത്തിന്‍റെയരികില്‍.
ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍
ധൃതിയില്‍ കിതച്ചു നടക്കേ,

വിജനമാലസ്യത്തിലേക്കാണ്ടൊരു സ്റ്റാന്‍റിലെ 
ബാഷ്പദീപങ്ങള്‍ അണഞ്ഞു.
നിശ്വസിച്ചാര്‍ത്തങ്ങു വീശുന്ന കാറ്റു-
മൊരല്പനേരത്തേക്കങ്ങു നിന്നു.

തമസ്സിന്‍റെ കാണാക്കയങ്ങളില്‍ പെട്ടൊരാ
അവനിയുമാകാശവുമൊന്നു പോലെ.
ഇടക്കിടെ വീശുന്ന മിന്നലൊളികള്‍ തന്‍റെ
വെള്ളിയില്‍ കാണുന്നു പാത.

മക്കളൊറ്റക്കാക്കി നിര്‍ത്തിയ മാതാവു
പോലങ്ങു വഴിയിലൊരു ജീര്‍ണ്ണിച്ച കൂര,
ഒരു പിഞ്ചുകുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്നു,
പടിയില്‍, നിന്നാക്കെട്ടിടത്തിന്‍.

ആകാംക്ഷയാല്‍ പതിയെ ചെന്നെത്തി നോക്കുമ്പോള്‍
കീറിയ ചേലയിലൊരു യുവതാരുണ്യം.
കുഞ്ഞിനെക്കൈകളിലേന്തിക്കൊണ്ടു
മുല കൊടുത്തവള്‍ നില്പൂ നിലാവായ്.

''ഇങ്ങരികത്തല്പ നേരമിരിക്കുക, 
ഈ രാത്രി നമുക്കാസ്വദിക്കാം.''
ഇടയില്‍ തുളിക്കുന്ന മിന്നലിന്‍ വെട്ടത്തി-
ലൊരു ലാവണ്യത്തിന്‍റെ നോവ്.

ഉടുതുണിക്കുമുദരത്തിനും തന്‍റെ കുഞ്ഞിനും
അന്നത്തിനായവള്‍ കൈ നീട്ടുന്നു നീറ്റല്‍.
കീശയില്‍ കയ്യിട്ടു കിട്ടിയ നോട്ടുകള്‍ 
പേലവ കരങ്ങളില്‍ വച്ചു ഞാന്‍ നടന്നു.

ഒരു ഞൊടി നില്ക്കാതെ, പിന്‍വിളി ചെവിയോര്‍ക്കാതെ    
ഇരുള്‍ നദിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.
പിറ്റേന്നു, പകലിന്‍ ദലങ്ങള്‍ വിരിയവേ,
പതിവുപോല്‍ വീടിന്‍ പടിയിറങ്ങി,

നിരത്തിന്‍റെയോരത്തിലേക്കു നടക്കുന്നു.
വഴിയിലെ ഷെഡിന്‍റെ ചുറ്റുമൊരാര്‍ക്കുന്ന 
ഈച്ചപോല്‍ ആള്‍ക്കൂട്ട ഘോഷം.
തറയിലൊരു കീറത്തുണിമാത്രമതില്‍
കിടന്നു കരയുന്നു പാവമാ പൈതല്‍.

അവളെവിടെപ്പോയെങ്ങുമേ കണ്ടീല,
ഒരു നോവായാഴ്ന്നങ്ങു പോയോ?
ഒരു സ്വപ്നമായവളെങ്ങെങ്ങു മാഞ്ഞുപോയ്,
ജീവന്‍റെ പകലിലോ മരണത്തിന്നിരുളിലോ.?
(അർത്ഥം മാസിക)

ശ്രീകുമാര്‍ ചേര്‍ത്തല ,
കാളിക്കാട്ട് ,
കെ.ആര്‍. പുരം തപാല്‍ ,
ചേര്‍ത്തല ,ആലപ്പുഴ - 688556
Mob- 9037283915

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan