Skip to main content

Jagan :: വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!



പ്രതിദിനചിന്തകൾ
വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!

കഷ്ടം...............!
കൊച്ചേട്ടന്റെ ഇപ്പോഴത്തെ സ്ഥിതിയാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിഷമസ്ഥിതി. ശത്രുക്കൾക്കു പോലും ഈ സ്ഥിതി ഉണ്ടാകരുതെന്ന് ആരും പ്രാർത്ഥിച്ചു പോകും......!!

സ്വന്തം പാർട്ടിയുടെ എം.എൽ.എ യേയും ഒരു ജില്ലാ സെക്രട്ടറിയേയും വല്യേട്ടന്റെ പോലീസ് തല്ലിച്ചതയ്‌ക്കുമ്പോഴും, എം.എൽ.എയുടെ കൈ യാതൊരു ദയയും ഇല്ലാതെ ഒടിച്ചു കളിക്കുമ്പോഴും, പഞ്ചപുഛമടക്കി നോക്കി നിൽക്കാനല്ലാതെ, അതിനെതിരേ ഒന്നു പ്രതികരിക്കാനോ, തല്ലു കൊണ്ടവർക്ക് ആശ്വാസം പകരുന്ന ഒരു വാക്ക് ഉരിയാടാനോ, അവരെ ആശുപത്രിയിൽ ഒന്നു സന്ദർശിക്കുവാനോ കഴിയാത്ത സ്ഥിതി.

കാരണം മറ്റൊന്നുമല്ല. അത്രയ്ക്കുണ്ട് ഈ കൊച്ചേട്ടന് വല്യേട്ടനോടുള്ള ഭയഭക്തി ബഹുമാനങ്ങൾ...........!
ദോഷം പറയരുതല്ലോ, ഈ ലാത്തി ചാർജ്ജിന്റെ വിവരം അറിഞ്ഞ ഉടൻ തന്നെ, വീട്ടിലുള്ളവരോടു പോലും 'കമാ' എന്ന് ഒരക്ഷരം ഉരിയാടാതെ ഈ കൊച്ചേട്ടൻ ആദ്യം മുഖം കാണിച്ചത് വല്യേട്ടനെയാണ്. പിന്നെ വല്യേട്ടന്റെ പാർട്ടി സെക്രട്ടറിയെ കണ്ടു. (അതിപ്പോൾ കുറച്ചു നാളായിട്ടുള്ള പതിവാണ്. 'ഒന്നിനും' ' രണ്ടിനും' പോകുന്നതു പോലും വല്യേട്ടന്റെ ഇഷ്ടപ്രകാരം ആണ്.)

അവർ ഇരുവരും പറഞ്ഞു തന്ന വാചകങ്ങൾ അല്ലാതെ, ഒരക്ഷരം കുറച്ചോ, കൂട്ടിയോ ഈ കൊച്ചേട്ടൻ ലാത്തിച്ചാർജ്ജിനെക്കുറിച്ച് പ്രതികരിച്ചില്ല. അങ്ങനെ തന്നെയാ വല്യേട്ടനെ ഭയമുള്ള ഒരു കൊച്ചേട്ടൻ ചെയ്യേണ്ടത്. അവിടെ സ്വന്തം പാർട്ടി എന്നോ, സ്വന്തം എം.എൽ.എ.എന്നോ ഒന്നും ഈ കൊച്ചേട്ടൻ നോക്കില്ല.

മുൻപ് ശബരിമല വിഷയം വഷളാക്കിയതു മൂലമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വന്തം മുന്നണി തോറ്റ് തുന്നംപാടി, തകർന്നടിഞ്ഞതെന്ന സ്വന്തം പാർട്ടിക്കാരും, വല്യേട്ടന്റെ പാർട്ടിക്കാർ പോലും കുറ്റപ്പെടുത്തിയപ്പോഴും, വല്യേട്ടന്റെ 'ശൈലി' മാറ്റണമെന്ന് അവർ പരസ്യ പ്രസ്താവന നടത്തിയപ്പോഴും ഒക്കെ, ജന്മനാൽ ഉള്ള ശൈലി മാറ്റാൻ പറ്റില്ലെന്നും, വല്യേട്ടന് ഈ ശൈലിയാണ് 'ഭംഗി' എന്നും പരസ്യ പ്രസ്താവന നടത്തി വല്യേട്ടനോടൊപ്പം പാറപോലെ ഉറച്ചു നിന്നവനാണ് ഈ കൊച്ചേട്ടൻ. അതിലും വലുതൊന്നും ഇപ്പോൾ ഉണ്ടായില്ലല്ലോ........?

പിന്നെ, ശത്രുക്കളും കൊച്ചേട്ടന്റെ പാർട്ടിയുടെ മുൻ സെക്രട്ടറിയും പുള്ളിക്കാരന്റെ ശിഷ്യന്മാരും പലതും പറഞ്ഞെന്നിരിക്കും. ഒന്നും കാര്യമാക്കരുത്. തല്ലുകൊണ്ട് ആശുപത്രിയിൽ കിടക്കുന്നവരെ ഒന്നും പോയി കണ്ട് ആശ്വസിപ്പിക്കരുത്. കൈ ഒടിഞ്ഞ എം.എൽ.എ യെ പോലും കൊച്ചേട്ടൻ അങ്ങോട്ടു പോയി കണ്ടില്ലല്ലോ? പുള്ളിക്കാരൻ ഇങ്ങോട്ടു വന്നു കണ്ടതല്ലേ ഉള്ളൂ. നന്നായി, അങ്ങനെ തന്നെ മതി. ഇനിയും ആശുപത്രിയിൽ ഉള്ളവർ വേണമെങ്കിൽ കൊച്ചേട്ടനെ അങ്ങോട്ടു വന്നു കാണട്ടെ.

പിന്നെ, അവിടെ ജില്ലാ കമ്മിറ്റി കൂടുമ്പോൾ ചിലപ്പോൾ ക്ഷണിച്ചെന്നിരിക്കും. പോകരുത്.........!

വിവരദോഷികളുടെ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം പറയാൻ കഴിയില്ല. അപ്പോൾ അവർ പറയുന്ന ചില ഭാഷയും വാക്കുകളും അത്ര പഥ്യം ആയിരിക്കില്ല. അതിനാൽ കഴിഞ്ഞ ദിവസം ചെയ്തതുപോലെ, 'ആ വഴിക്ക് പോകുകയും വേണ്ട, ആ പാമ്പു കടിക്കുകയും വേണ്ട'.

ഒന്നര കിലോമീറ്റർ അകലെയുള്ള ഏതെങ്കിലും വീട്ടിൽ ഒളിച്ചിരുന്നാൽ മതി. അങ്ങനെ, അങ്ങനെ നമുക്ക് കേരളത്തിൽ നിന്നു തന്നെ ഒളിച്ചു കടക്കാൻ പഠിക്കാം..........!!

ചിലർ ചോദിക്കുന്നുണ്ട്, ''എന്നാൽ പിന്നെ കൊച്ചേട്ടന് പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചിട്ട് വല്യേട്ടന്റെ പാർട്ടിയിലോട്ട് അങ്ങ് ചേർന്നാൽ പോരേ?" എന്ന്. "ഇങ്ങനെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടി നിന്നാൽ എങ്ങാണ്ടൊക്കെ പരിക്ക് പറ്റില്ലേ?"എന്ന്.
ശത്രുക്കളാണ്, അവരെ മൈൻഡ് ചെയ്യേണ്ട .........!!

കൊച്ചേട്ടാ,
വിമർശിക്കുന്നവർ എന്തും പറയട്ടെ. അവർ ഓർക്കുന്നുണ്ടാവില്ല, ഇത് രാമായണമാസം ആണെന്ന്.

നവോത്ഥാന ശിരോമണികൾക്ക് രാമായണവും ജയ് ശ്രീറാം വിളികളും നിഷിദ്ധം ആണെങ്കിലും കൊച്ചേട്ടന് ആർഷഭാരത സംസ്ക്കാരം മറന്ന് കളിക്കാൻ പറ്റില്ലല്ലോ? കൊച്ചേട്ടനും നവോത്ഥാന രാഷ്ട്രീയം കളിക്കുമെങ്കിലും, പണ്ട് അപ്പനപ്പൂപ്പൻമാർ കുടുംബത്തിൽ കർക്കിടക മാസത്തിൽ രാമായണ പാരായണം നടത്തിയിരുന്നതും, അതിനനുസരിച്ച് ജീവിതം നയിച്ചിരുന്നതും മറക്കാനാവുമോ?

അതിന്റെ ചുവടുപിടിച്ച് ഈ രാമായണ മാസത്തിലെങ്കിലും സ്വന്തം രാഷ്ട്രീയ ജീവിതത്തിലെങ്കിലും രാമായണം നൽകുന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്ന് ആരും പറയില്ല.

വല്യേട്ടൻ ആയ ശ്രീരാമചന്ദ്രൻ ആജ്ഞാപിക്കുന്നത് എന്തു തന്നെ ആയാലും അത് അക്ഷരംപ്രതി അനുസരിച്ചിരുന്ന കൊച്ചേട്ടൻ ആയിരുന്നല്ലോ ലക്ഷ്മണൻ?
എന്തിനധികം?

ശ്രീരാമൻ വല്യേട്ടൻ വനവാസത്തിന് പോയപ്പോൾ, കൊട്ടാരവും, സുഖ സൗകര്യങ്ങളും, സ്വന്തം പ്രിയ പത്നിയെത്തന്നെയും ഉപേക്ഷിച്ച് വല്യേട്ടനെ അനുഗമിച്ച ത്യാഗിയായിരുന്നു ലക്ഷ്മണൻ കൊച്ചേട്ടൻ.......!

രാമായണം നൽകുന്ന ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് കൊച്ചേട്ടൻ ഈ പാത പിൻതുടരണം. പാർട്ടിയും എം.എൽ. എ യും ഒക്കെ പോയി പണി നോക്കട്ടെ.......!
വല്യേട്ടന്നെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!

ജയ് ശ്രീറാം..................!!!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...