Skip to main content

Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ



ചിതൽ തിന്ന ജീവിതങ്ങൾ
ഡോ.പി.സന്തോഷ് കുമാർ
(ശ്രീമതി ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള എന്ന കഥാസമാഹരത്തെക്കുറിച്ച്...)

കഥയിലെ കൗതുകങ്ങൾ അവസാനിക്കില്ല .അത് കടൽ പോലെ  പരക്കും.
തൊട്ടെടുക്കുന്ന ജീവിതാംശങ്ങൾക്ക് ഭാവനയുടെ പ്രാണൻ കിട്ടുമ്പോഴാണ്  കഥയുടെ ശിരസ്സ് ഉയരുന്നത്.

ഒരു സ്ത്രീയുടെ ജീവിത നോട്ടങ്ങളാണ് ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള.
'Who cares if a woman's heart be broken ' ( Destiny)  
സരോജിനി നായിഡുവിന്‍റെ  വരികൾക്ക് കാലങ്ങൾക്കു ശേഷവും ഉത്തരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഥകൾ അതിന്‍റെ അന്വേഷണങ്ങളാണ്, വിചാരണകളാണ്. സ്ത്രീയിൽ തൊട്ടാണ്  ശംമ്പളയിലെ കഥകൾ ചലിക്കുന്നത്. അതിൽ പെണ്ണിന്‍റെ സ്നേഹവും പകയും പ്രണയവും രതിയും കാമവും പതിയിരിക്കുന്നു.വെറും പെൺ നോട്ടം കൊണ്ട് പൂർണമാകില്ല കഥയുടെ ഇഴയടുപ്പം .ഇന്നിന്‍റെ ജീവിത പരിസരങ്ങളിലെ സ്ത്രീപുരുഷ ബന്ധങ്ങളും വിക്ഷുബ്ധതകളും കഥകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ ഉണ്ട് .

'ഹ്യദയതാള' ത്തിലെ ഉണ്ണിയിൽ സ്ത്രീയെ അംഗീകരിക്കുന്ന ഒരു പുരുഷനുണ്ട്. 'സാലഭഞ്ജികയിൽ ' കലാകാരിയായ സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്ന കലാകാരനായ ഏകാംബരനുണ്ട്. സ്ത്രീയുടെ ഭിന്ന മുഖങ്ങളാണ് 'മുഖങ്ങൾ വൈകൃത' ങ്ങളിലുള്ളത്. 'ഉഡുപം' മറ്റൊരാളുടെ ജീവിതത്തിൽ കടന്നെത്തി പൊങ്ങുതടിയായി മാറിയ സ്ത്രീയുടെ  ദുരന്തമാണ്. 'വാട്സാപ് സുന്ദരി' നവ മാധ്യമക്കുരുക്കിന്‍റെ അദൃശ്യച്ചതിയാണ്. 'ഗ്രഹണ'ത്തിലെ നായകന്‍റെ  ഭാര്യയോടുള്ള അതിരുവിട്ട പ്രതിഷേധം കാലത്തിന് അത്ര പുതുമയല്ല. എങ്കിലും ഞെട്ടിക്കുന്നതാണ്.'ദിവ്യപ്രയോഗ' ത്തിൽ ഭർത്താവിനോടുള്ള  ജാനകിയുടെ പ്രതിഷേധം ഗതി കെട്ട ജീവിതത്തിന്‍റെ അവസാന തന്ത്രമാണ്. 'കാൽപ്പെട്ടാം' സ്നേഹത്തിന്‍റെ കഥയാണ്. നാടകീയതയുള്ള കഥാംശം.ചിത വെളിച്ചത്തിൽ, മകൾക്ക് അച്ഛനെ തിരിച്ചറിയേണ്ടി വരുമ്പോൾ കഥയിലെ വൈകാരികതയ്ക്ക് തീവ്രതയേറും. കാൽപ്പെട്ടാം, പഴമയുടെ, ബന്ധങ്ങളുടെ, ഓർമകളുടെ ഇമേജറിയായി (imagery) പ്രകാശിക്കുന്നു. ജീവിതം പതിയെ തകർക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ചിതലരിപ്പാണ് ചിതലെന്ന കഥ. ബന്ധങ്ങൾ അറ്റുവീഴുമ്പോഴാണ് ചിതൽപ്പെരുക്കത്തിന്‍റെ ദുരന്തം അറിയുന്നത്.

'ശംബള' കഥ പറച്ചിലിൽ വ്യത്യസ്തത പുലർത്തുന്നു. യാത്രയുടെ കഥയാണിത്. അത് ജീവിതയാത്ര തന്നെ. യാത്ര ഈ കഥയിലെ രൂപകം മാത്രമല്ല മികച്ച ക്രാഫ്റ്റ് (ഘടന ) കൂടിയാണ്. വരദ നന്ദഗോപാൽ ഒരു യാത്രയിലാണ്. സിദ്ധാശ്രമത്തിലേക്ക്, ബസ്സിലാണ് യാത്ര.  "പുതിയ രൂപത്തിലുള്ള ബസ്സിൽ, യാത്രികയുടെ അനുവാദം ഇല്ലാതെ വാഹനം പുറപ്പെടുന്നു. യാത്ര ആരംഭിച്ചപ്പോൾ കാലിന് ഉണ്ടായ മരവിപ്പ് പിന്നെ മുകളിലോട്ട് വ്യാപിക്കാൻ തുടങ്ങി". ഓരോ വളവിലും ഓരോ മുഖങ്ങളെ കാണുകയാണ് അവൾ. പ്രണയിച്ചവർ,  ചതിച്ചവർ അങ്ങനെ നിരവധി. യാത്രയ്ക്കിടയിൽ വാഹനം നിറുത്തി. സന്യാസിക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിൽ കയറി, 'ജയദേവൻ'. "കൈകൾ നീട്ടി അവൾ ആ മാറിലേക്ക് ചായാൻ ശ്രമിച്ചു. ജയദേവൻ അവളെ നിറുകയിൽ ചുംബിച്ചു. ആനന്ദത്തിന്‍റെ വശ്യതയിൽ അവളുടെ കണ്ണുകൾ അടഞ്ഞു". വാഹനം നിറുത്തി ഡ്രൈവർ അവളെ ക്ഷണിച്ചു. ആ മരണത്തിന്‍റെ കൈകളിൽ തൊട്ട് അവൾ താഴേക്ക് നോക്കി. പത്രത്തിലെ വലിയ തലക്കെട്ട്. 'കളക്ടർ വരദ നന്ദഗോപാൽ വാഹനാപകടത്തിൽ മരണപ്പെട്ടു'. ജീവിതയാത്ര ഇവിടെ  മരണ യാത്രയാണെന്ന് ബോധ്യപ്പെടുന്നു.

ശംമ്പള സിദ്ധാശ്രമം ആണ്. ജീവിതത്തിന്‍റെ ആത്യന്തിക  അവസാനം മരണമാണ്. ആ ദുരൂഹതയെ അന്യഭാഷാപദം (ശംബള) കൊണ്ട് ബന്ധിപ്പിക്കുമ്പോൾ ചിന്താപരമായി ശംമ്പള പുതിയ അർത്ഥതലം വെളിവാക്കുന്നു. കഥയിൽ 'ശംമ്പള യിലെ നിഗൂഢത തേടിയ യാത്ര ഇവിടെ അവസാനിക്കുന്നു' എന്ന കഥാകൃത്തിന്‍റെ  ഒരു പരാമർശമുണ്ട്. സിദ്ധാശ്രമം സിദ്ധന്‍റെ ആശ്രമം മാത്രമല്ല സിദ്ധിക്കു വേണ്ടിയുള്ള ആശ്രമം കൂടിയാണ്. ആ സിദ്ധി മരണമായി പരിണമിക്കുമ്പോൾ കഥയ്ക്ക് ദാർശനിക തലം കൈവരുന്നു. ടി പത്മനാഭന്‍റെ  'യാത്ര'യിൽ  മരണം അന്വേഷിച്ചു പോകുന്നവൻ  നാടും ഇടവും പകലും വെയിലും പിന്നിട്ട് ചെന്നെത്തുന്നത് മരണവീട്ടിലേക്കാണ്. ഒടുവിൽ തിരിച്ചറിയുന്നു അത് തന്‍റെ തന്നെ മരണമാണെന്ന് .അങ്ങനെ നാമോരോരുത്തരും മരണം അന്വേഷിച്ചുള്ള യാത്രയിലാണ്.

വിജയലക്ഷ്മിയുടെ 'സൂപ്പർഫാസ്റ്റ്' എന്ന കവിതയിൽ,
       "ആരോടും പരസ്പരം മിണ്ടാതെ എല്ലാരും
       അയാൾക്കൊപ്പം നിശ്ചലം സൂപ്പർഫാസ്റ്റിൽ '' എന്ന് കാലത്തെക്കുറിച്ചെഴുതുന്നു. ശംമ്പളയിലെ ഡ്രൈവർ തന്നെയാണ് സൂപ്പർഫാസ്റ്റിലെ 'അയാൾ'.

'സുലക്ഷണയുടെ ദൈവം'  അനുഭവതീക്ഷ്ണതയുള്ള കഥാഖ്യാനമാണ്. എഴുത്തുകാരിയുടെ ഔദ്യോഗികജീവിതം കനലായി കഥയിലുണ്ട് .  രോഗിയായ അച്ഛന്‍റെ വിശപ്പിന് വിരുന്നൂട്ടാൻ കുഞ്ഞുമക്കൾ  അവരുടെ ചോറ്റുപാത്രം മാറ്റി വയ്ക്കുമ്പോൾ, ജീവിതത്തിന്‍റെ  മഴവില്ലുകളിൽ നിന്ന് കണ്ണുനീർ പെയ്യാൻ തുടങ്ങും. വിശപ്പ്, കുട്ടികൾ, അച്ഛനമ്മമാർ ഈ ത്രിത്വം ഏത് കാലത്തും അക്ഷരങ്ങളെ വേട്ടയാടുകയും വായനക്കാരനെ വേദനിപ്പിക്കുകയും ചെയ്യും.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വൈകാരിക തലങ്ങൾ ഈ കഥകൾ  ചർച്ച ചെയ്യുന്നു. ഈ   ബന്ധങ്ങളുടെ നൂലിഴകളിൽ ചുറ്റിയാണ് സമകാലിക ജീവിതം  സങ്കീർണ്ണമാകുന്നത്. അതിനാൽ  കാലികമാണീ കഥകൾ. വളരെ പെട്ടെന്ന് തകർന്നു വീഴാവുന്ന സ്ഫടികഗോപുരങ്ങളാണ്  കുടുംബങ്ങളിൽ ഇന്ന് പണിതു വച്ചിരിക്കുന്ന ദാമ്പത്യബന്ധങ്ങൾ. അത് വീണുടയുന്ന ഒച്ച ഈ കഥകളിൽ കേൾക്കാം .


Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...