"എനിക്കു വേണ്ടിയോ
കുറിച്ചിതത്രയും
പനിച്ചു തൂവി നിൻ
നനുത്ത വാക്കുകൾ "
പകച്ചു കാറ്റലക്കുതിപ്പുകൾ, വിഷം
പുകഞ്ഞു മങ്ങുന്ന വെയിൽത്തിര,
അഴിഞ്ഞു വീണു നാമണിഞ്ഞ പൊയ് മുഖ-
ക്കുഴിത്തുരുമ്പുകൾ, കറുത്ത പേമണം
കുരച്ചു നീട്ടുന്ന തെരുവു കാമങ്ങ-
ളുരിഞ്ഞ കുങ്കുമം തുറിക്കും നേരുകൾ,
നിനക്കുവേണ്ടി ഞാൻ കുറിച്ചതത്രയും
നീണച്ചുരിൽ കടം കൊരുത്ത വാക്കുകൾ .
"എനിക്കു വേണ്ടിയോ
കുറിച്ചിതത്രയും
തിളച്ചു പൊങ്ങി നിൻ
ജ്വലിക്കും വാക്കുകൾ "
തുടുത്ത മാമ്പഴക്കവിൾത്തടം, ദീർഘ-
മടുപ്പൊളിപ്പിക്കും, ചിരി, നാണം, മിഴി-
യഴലിമ ചിമ്മിയുതിരും താരകൾ
നിഴൽച്ചെളി, കിനാക്കളിക്കുളം, ചുഴി,
ചുഴിഞ്ഞിറങ്ങിടും പ്രണയനൊമ്പരം
ചുരം കയറുന്ന ചുനക്കനിക്കാലം .
എനിക്കുവേണ്ടി ഞാൻ കുറിച്ചതത്രയും
എരിക്കു പൂക്കുന്ന ശ്മശാനവാക്കുകൾ.
"എനിക്കുവേണ്ടിയോ
കുറിച്ചിതത്രയും
എരിഞ്ഞു നീറി നിൻ
എരിയും വാക്കുകൾ "
അടുത്തു വന്നണഞ്ഞിരിക്കുവാൻ കൊതി,
ഇടഞ്ഞു മാറി വേർപിരിയുവാൻ മടി.
ഇരുൾ നടത്തങ്ങൾ ഒഴിവോളം കരം
ഇരു ചുമലിലങ്ങുറച്ചിരിക്കണം
ഇളകും താളങ്ങളൊരുക്കും വിശ്വാസ-
ക്കളങ്ങൾ തൻ ചതിക്കുഴികൾ താണ്ടണം.
നമുക്ക് വേണ്ടി നാം കുറിക്കുമെത്രനാൾ
നറുക്കു വീണു നാം പിരിയുവോളവും.
"എനിക്കു വേണ്ടിയോ
കുറിച്ചിതത്രയും
തണുത്തതില്ല നീ
തൊടുത്ത വാക്കുകൾ "
No comments:
Post a Comment