Skip to main content

Posts

Showing posts from May, 2022

Mini Sukumar :: മഷിയുണങ്ങിയെൻ തൂലിക

മഷിയുണങ്ങിയെൻ തൂലിക  അക്ഷരമുറ്റത്തിന്നേകയായീവിധം തപ്പിത്തടഞ്ഞൊന്നു ഞാൻ നടന്നീടവേ.. എൻ തൂലികത്തുമ്പിലായിറ്റിറ്റു വീഴുമാ നൽ മഷിക്കൂട്ടുമുണങ്ങീ വരണ്ടുപോയ്.. എന്നന്തരംഗത്തിലാഴ്ന്നങ്ങിരുന്നൊരാ അക്ഷരമുത്തുകളെങ്ങോ മറഞ്ഞുപോയ്.. ചിന്തയിൽ ചിന്തുമാ കൂട്ടക്ഷരങ്ങളും ചന്തമില്ലാതൊന്നവിടെ ചിതറിപ്പോയി.. മനതാരിനുള്ളിലെ മണിവീണാതന്ത്രിയും മോഹഭംഗങ്ങളാലറ്റം മുറിഞ്ഞുപോയ്.. നെരിപ്പോടിനുള്ളിലായ് മിന്നും കനലുകൾ, നെഞ്ചകത്തിന്നകത്തൊന്നായ് ജ്വലിച്ചുപോയ്.. നേരും, നെറിവുമായ് ഞാൻ പകർന്നേകിയൊ രോമൽക്കവിതയുമെങ്ങോ മറഞ്ഞുപോയ്.. ഉലയിലൂതി മൂർച്ചയേകിയ വാക്കുകൾ ഉള്ളത്തിലെങ്ങോയെരിഞ്ഞു പൊലിഞ്ഞുപോയ്.... കടമിഴിക്കോണിലായ് ഞാൻ നെയ്ത സ്വപ്നവും, മിഴിനീർക്കണങ്ങളാൽ ചാരെയൊലിച്ചു പോയ്... --- മിനി സുകുമാർ.

Nithinkumar J :: അറിയാത്ത കഥകൾ

  അറിയാത്ത കഥകൾ നഗരത്തിന്റെ തിക്കിലും തിരക്കിലൂടെയും മാലിന്യങ്ങൾ നിറഞ്ഞ നഗരത്തിന്റെ ഇരുണ്ട മുഖത്തേക്ക് സിമി നടന്നു. ഇരുണ്ടമുഖത്തേക്കുള്ള കാൽനടയിൽ തിരക്കുകൾ കുറഞ്ഞു തുടങ്ങി. സുമിക്ക് ഒറ്റ ആഗ്രഹം മാത്രമായിരുന്നു ബാക്കി. നിരവധി പ്രമുഖരെ, കല, കായികം, രാഷ്ട്രിയം, സിനിമ തുടങ്ങി സർവ മേഖലയിലുള്ളവരുമായും സിമി ഇന്റർവ്യൂ ചെയ്തിരുന്നു. അങ്ങനെയിരിക്കെ സിമിയുടെ ചിന്തയിൽ മുളയിട്ടൊരു ആഗ്രഹമായിരുന്നു നഗരത്തെ ഒന്ന് പരിചയപ്പെടാനും തരപ്പെട്ടാൽ ഒരു ഇന്റർവ്യൂ ചെയ്യാനും. താൻ പരിചയപ്പെട്ട പ്രമുഖരെയെല്ലാം വളർത്തിയത് ഈ നഗരമാണ്. പക്ഷെ ഒരിക്കലും നഗരത്തെ അവരാരും ഓർത്തിരിന്നില്ല. ഒരിക്കൽ പോലും തങ്ങൾക്ക് നഗരം ചെയ്തു നൽകിയ ഒന്നിനെ പറ്റിയും പറഞ്ഞിട്ടില്ല. ആരോടും പരിഭവമില്ലാത്ത നഗരത്തിന് പ്രശസ്തിയിലും തീരെ താല്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ആദ്യമായി ഒരു ജേർണലിസ്റ്റ് നഗരത്തെ തൊട്ടറിയാനായി ഇത്രയും ദൂരം തേടി വന്നതോർക്കുമ്പോൾ തിരികെ സിമിയെ പറഞ്ഞ് വിടനായി തോന്നിയില്ല. "ചോദിക്കു.. എന്താണ് നിനക്കറിയേണ്ടത്?" ആദ്യമായിട്ടാണ് നഗരത്തിന്റെ കണ്ണുനീര് കണ്ട് ഒരാൾ നഗരത്തിന്റെ വൃകൃതമായ മുഖത്തേക്ക് കാർക്കിച്ച് തുപ്പാതെ, ...

Arun K V :: കാശിനാഥൻ

  കാശിനാഥൻ പ്രണവജ്ഞാനമുണർന്നു ചതുർവിധമാത്രകളറിഞ്ഞു  ഗംഗയിൽ മുങ്ങിയുയർന്ന മനസ്സൊരു മരതക ശോഭയണിഞ്ഞു... ഋഗ്വേദാത്മക 'അകാര'മുലകിൻ സ്രഷ്ടാവാം ബ്രഹ്‌മന്നും യജുർവേദോത്ഭവമാകും 'ഉകാരം' പരിപാലകനാം ഹരിയും സംഗീതതോത്‌ഭവമായൊരു സാമം  'മകാരം' ഏകിയ ഹരനും 'നാദ' മുയർത്തും നാലാം മാത്രയിൽ പരമേശ്വരനുമുണർന്നു  ഉള്ളിൽ അഭിഷേകങ്ങൾ നടന്നു ഓങ്കാരപ്പൊരുൾ തീനാളങ്ങളിൽ ഗംഗയിലാരതി തെളിഞ്ഞു കണ്ടു വണങ്ങിയ മിഴികളിലെല്ലാം പുണ്യം മിഴിനീരണിഞ്ഞു അരുൺകുമാർ വാമദേവൻ