Skip to main content

കവിതയും ഞാനും :: റാണി ബാലരാമൻ


കവിത എഴുതാൻ ആഗ്രഹിക്കുന്നവർക്കും എഴുതുന്നവർക്കും ഒരു നാലാം ക്ലാസുകാരിയുടെ കവിതാ രചനാ തുടക്കത്തിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞുതരാം. ഇതുകേട്ട് ഒരു പക്ഷേ സ്വർഗ്ഗപഥമേറിയ കവി പി. കെ. ഭരത പിഷാരടി എം. എയും എന്റെ പ്രിയപ്പെട്ട അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ടാവും.
ഞാനന്ന് നാലം ക്ലാസിൽ പഠിക്കുകയായിരുന്നു. അവരവരുടെ സാഹിത്യ അഭിരുചി പരിശോധിക്കാൻ കവിതകളോ കഥകളോ  ലേഖനങ്ങളോ എന്തെങ്കിലും എഴുതണമെന്ന് ടീച്ചർ പറഞ്ഞു. അതിൽ നിന്നും തിരഞ്ഞെടുക്കുന്നവ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു.
ഇതു കേട്ടപ്പോൾ എനിക്കും കവിത എഴുതണമെന്ന് തോന്നി. തറവാട്ടിൽ അന്നും ഇന്നും കവിതയ്ക്ക് ഒരു പഞ്ഞവുമില്ല. അമ്മയുടെ അമ്മയും അച്ഛനും അനിയത്തിയും ഒക്കെ കവിതയെഴുതുന്നവരാണ്. അവരെഴുതുന്നവയെല്ലാം അമ്മ വായിക്കും. അവ മക്കളായ ഞങ്ങളെ ചൊല്ലി കേൾപ്പിക്കുകയും പതിവാണ്.
എന്റെ ചേച്ചി ജനിച്ച സമയത്ത് അമ്മുമ്മ ചേച്ചിയുടെ നക്ഷത്രവും മാസവും തീയതിയും എല്ലാം കോർത്ത് താരാട്ട് എഴുതിയത്  ഏറെ ശ്രദ്ധേയമാണ്. അതുപോല ചിറ്റമ്മ മുത്തച്ഛന് എഴുതുന്ന കത്തുകൾ കവിതാ രൂപത്തിലായിരുന്നു എന്നതും അമ്മ പറഞ്ഞ് എനിക്ക് അറിയാം. ഇങ്ങനെയുള്ള തറവാട്ടിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം തോന്നി. നാല് വരി കവിത എഴുതാൻ എനിക്ക് ഒരു പ്രയാസവുമില്ലെന്നാണ് കരുതിയത്. അങ്ങനെ കടലാസും പേനയും എടുത്ത് പേരും ക്ലാസ് ഡിവിഷനും എഴുതി അമ്മയുടെ അടുത്ത് ചെന്നു. കുട്ടികളുടെ ദീപികയിൽ കൊടുക്കാനായി ഒരു കവിത പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു.
"ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മോള് പോയി വേറേ വല്ലതും എഴുതാനോ പഠിക്കാനോ നോക്ക്”
അമ്മ  മുഖം കടുപ്പിച്ച് പറഞ്ഞ് തിടുക്കത്തിൽ മാറിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനിന്നു പോയി ഞാൻ. അപ്പോഴാണ് മേശപ്പുറത്ത് കിടന്നിരുന്ന ഒരു മാസിക ശ്രദ്ധയിൽപ്പെട്ടത്. അത് മറിച്ചു നോക്കി. ഒരു കവിത കണ്ടു. അത് വായിച്ചിട്ട് ഒന്നും പിടികിട്ടിയില്ല.
"മൂന്നുതവണ വായിക്കുമ്പോൾ മുട്ടുമ്പോൾ തോന്നും, നാനൂറ് തവണ വായിച്ചാൽ നാവിൽ തൂങ്ങി കിടക്കും”
അമ്മ പറഞ്ഞിട്ടുള്ളത് ഓർത്തു. അങ്ങനെ ആ കവിത നിരവധി തവണ വായിച്ചു. ഹൃദിസ്ഥമാക്കിയ ശേഷം വൃത്തിയായി പേപ്പറിലേയ്ക്ക് കുറിച്ചു. പിറ്റേന്ന് ക്ലാസിലെത്തി ടീച്ചറെ ഏൽപ്പിച്ചു.
വൈകുന്നേരം വീട്ടിലെത്തി അന്നത്തെ കാര്യങ്ങൾ അമ്മയോട് പറഞ്ഞ കൂട്ടത്തിൽ കവിത എഴുതി കുട്ടികളുടെ ദീപികയിൽ കൊടുക്കാനായി ടീച്ചറെ ഏൽപ്പിച്ച കാര്യവും പറഞ്ഞു. അമ്മ ആ കവിത കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ഞാൻ തത്ത ചൊല്ലുംപോലെ കവിത പറഞ്ഞു.
"ഒരു പുൽത്തുമ്പിൽ,​ ഒരു പുൽക്കുടിലിൽ ഒരു നിമിഷം ഞാൻ നിന്നു.
ലീലാവതിയായ്,​ വ്രീളാനതയായ്,​ അണ്ഡകടാഹ പ്രതിനിധിയായ്
സത്യത്തിൻ സൗന്ദര്യത്തിൻ,​ ശീവമയമുക്തിനിയായ്..."
കടിച്ചാൽ പൊട്ടാത്ത വാക്കുകളും വായിൽ കൊള്ളാത്ത പ്രയോഗങ്ങളും കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് മനസ്സിലായി ഇത് മോഷ്ടിച്ചതാണെന്ന്. അമ്മയുടെ ചേദ്യത്തിനു മുന്നിൽ പതറി. കവിത, മാസികയിൽ നിന്നും കാട്ടിക്കൊടുത്തു. പി.കെ.ഭരതപിഷാരടിയുടേത് എന്റെ കവിതയായി എഴുതിക്കൊടുത്തത് അമ്മയോട് പറഞ്ഞു. പി.കെ. ഭരത പിഷാരടി കേസുകൊടുക്കും. പൊലീസ് വന്ന് നിന്നെ പിടിച്ചുകൊണ്ടു പോകും മോഷണ കുറ്റത്തിന്. നാളെത്തന്നെ ടിച്ചറെ കണ്ട് കവിത തിരിച്ചു വാങ്ങണം. മേലിൽ ഇങ്ങനെ ആവർത്തിക്കരുത്.”
കർശനമായിത്തന്നെ അമ്മ പറഞ്ഞു. ഞാൻ ഞെട്ടി. വീട്ടിൽ എല്ലാപേരും ഈ വിവരം അറിഞ്ഞു. എന്നെ വിരട്ടി.
കിടന്നിട്ട് ഉറക്കം വന്നില്ല. എപ്പോഴോ ഉറങ്ങിയപ്പോൾ പൊലീസ് പിടിക്കുന്നതും ജയിലിൽ കിടക്കുന്നതും സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. പിറ്റേന്ന് ടീച്ചറെ കണ്ട് കവിത തഞ്ചത്തിൽ മടക്കി വാങ്ങി.
പിന്നീട് കവിത എന്നു കേട്ടാൽ പേടി ആകുമായിരുന്നു. എന്നാൽ കവിതയോടുള്ള എന്റെ താല്പര്യം മനസ്സിലാക്കിയാവും അമ്മ എനിക്ക് ധാരാളം കടങ്കഥകളും,​ പഴഞ്ചൊല്ലുകളും അക്ഷരശ്ലോകങ്ങളും കീർത്തനങ്ങളും പറഞ്ഞു തന്നു.
അങ്ങനെ എന്നിലേയ്ക്ക് കവിത നിറയുകയായിരുന്നു.

---000---

 

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...