Skip to main content

രാമനും റഹുമാനും :: അന്‍സാരി

(ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കവിതയാണ് ഇത്. കടലുണ്ടിയിൽ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പെട്ടുപോയ ബധിരനായ, രാമൻ എന്ന സാധാരണനെ രക്ഷിയ്ക്കാനായ് പാളത്തിലേയ്ക്ക് എടുത്തുചാടിപിടഞ്ഞുവീണ് പൊലിഞ്ഞുപോയ ഒരു അബ്ദുൽറഹുമാൻ ഉണ്ട്.ഒരു മുസൽമാൻ എങ്ങനെയായിരിക്കണം എന്ന എൻെറ സങ്കൽപത്തിൻെറ പൂർണതയാണ് ആമനുഷ്യൻ! അദ്ദേഹത്തിൻെറ ഓർമ്മകൾക്കു മുന്നിൽ ഈ കവിത സമർപ്പിക്കുന്നു.)

രാമനും റഹുമാനും

ഇരുദിക്കിൽനിന്നെത്തി, ഒരു റെയിൽചക്രത്തി-
നിടയിൽവച്ചിറുകെ പുണർന്നുടഞ്ഞോർ,
അടരും മനുഷ്യത്വമലർവാടികൾക്കുമേൽ
വിടരുന്നു രാമനും റഹുമാനുമായ്!

കുതറിക്കിതയ്ക്കും മതേതരത്വത്തിൻെറ
അടരിലേയ്ക്കടരുന്നൊരഭിമാനമായ്
ഒരുജന്മമപരൻെറ ആത്മാവുരുമ്മിയൊരു
യുഗപുണ്യമായ് തീർന്ന പ്രതിഭാസമായ്!

അലിവോലുമാത്മാവുമിടനെഞ്ചുമിന്ത്യൻെറ
അടിവാരശിലയെന്നൊരവബോധമായ്!
ചിതലുകൾ ചികയുന്ന ചിന്താഞരമ്പുകൾ
ചിതയിൽവെച്ചെരിയിച്ച ചിരസാന്ത്വനം !

മഞ്ഞിൻ പുതപ്പിട്ട പുലരിയുടെ അരയിലൊരു
മന്ത്രച്ചരടെന്നപോലെ റെയിൽ പാത
ജന്മംതഴുതിട്ടടച്ചകർണ്ണങ്ങൾക്ക്
ജന്മിയാം രാമനാ പാളംമെതിയ്ക്കവേ

മൂളിക്കുതിച്ചുകൊണ്ടുലയുമൊരുതീവണ്ടി
മൂടൽമഞ്ഞുംതുരന്നവിടേയ്ക്കു വരികയായ്!
സുബഹി നിസ്കാരം കഴിഞ്ഞള്ളാഹുവിൻെറ 
സൂക്തങ്ങളുരുവിട്ടു റഹുമാൻ നടക്കവേ,

പാവമൊരുവൃദ്ധൻെറ ബധിരജന്മത്തിൻെറ
പാളങ്ങളിൽ പായുമാപത്ത് കാൺകയായ്
രാമൻെറ ജീവൻെറയുൾവിളിയിലൂളിയി-
ട്ടാമനുഷ്യത്വം പിടച്ചുചാടി,

പൂക്കുലത്തണ്ടങ്ങുലഞ്ഞപോൽ ജീവൻെറ
പൂർണ്ണകുംഭങ്ങൾ ചിതറിത്തെറിയ്ക്കവേ
ആരുടേതാണെന്നറിയാതെയുടലുകൾ
നാരുനാരായി പുണർന്നിരുന്നു

ഓരോമാംസതന്മാത്രയും തങ്ങളിൽ
പേരറിയിക്കാതെ പിണഞ്ഞിരുന്നു
ഒരു സ്ഫോടനംകൊണ്ട് നരജീവസ്വപ്നങ്ങൾ
ചിതറിച്ചു ചാവേറുകൾ ചത്ത ഭൂമിയിൽ

സഹജൻെറ ജീവനൊന്നുതകാൻ സ്വയംചെന്നു
ചിതറിത്തെറിക്കുന്ന പുതിയ ചാവേറിവൻ
നാളെയാ സ്വർഗ്ഗം കവാടം തുറക്കുന്ന
വേളയിൽ അള്ളാഹു കൈപിടിയ്ക്കുന്നവൻ

രക്തസാക്ഷിത്വമാം രത്നപ്രതാപത്തിൻ
ഉത്തുംഗവേദിയിൽ ഉപവിഷ്ടനാണവൻ!
പ്രാണനെ പ്രാണനാൽ ത്രാണനം ചെയ്യുന്നൊ-
രാണത്തമേയിന്ന് നീയെൻെറ നായകൻ!

വേരുകൾചികയാതെ വേദനയിലൊഴുകുന്ന
കാരുണ്യമേയിന്നു നീതന്നെയെൻ മതം !
ഇസ്ലാമിന്നീറ്റില്ലം ഈന്തപ്പനപ്പന്തൽ
ഇഴയിട്ടഭൂമികയിലായിരിക്കാം

ആ ദർശനത്തിൻെറ അസ്ഥികൾ അറേബ്യയുടെ
ആദർശ മണ്ണിൽമെനഞ്ഞതാകാം
ഇരുമിഴിച്ചിരാതുകൾ ഇറാഖിലാകാം
ഇതളിട്ടകയ്യുകൾ ഇറാനിലാകാം

തീരാത്തകഥചൊല്ലിയൊഴുകുന്ന നൈലിൻെറ
തീരത്ത് കാൽകൾ നനയ്ക്കയാകാം
വിശ്വാസനാളം നിവർന്നു നീണ്ടങ്ങനെ
വിശ്വത്തിലാകെ പടർന്നിരിയ്ക്കാം

എങ്കിലും ഇസ്ലാമിന്നിടനെഞ്ചെന്നിന്ത്യയുടെ
ഈറൻതടങ്ങളിലുണർന്നിരിപ്പൂ

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A