Skip to main content

ബിന്ദുമതി

ആടലുകളെല്ലാമടക്കിയ രാജനശോകന-
പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി.
സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം.
സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ
ചടുലതയേറും കുതിരക്കു പിന്നാലെ.
മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ,
നവ്യപ്രഭ നിറയുന്ന ഗംഗാതടവും.
ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ
തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ,
കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ-
സ്വച്ഛശീതളമാകുന്ന മധു നുകരാന്‍.
വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ
നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു.
അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ,
മരതകത്തുരുത്തുകള്‍, ശാദ്വലതീരം.
തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍.
''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു
മേലേക്കു ഹിമവാനോളം, വിപരീതമായ്.''
ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ്
ആകെ മൂകമായി അനുചരവൃന്ദവും.
ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു ,
സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ?
'' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍''
നവമൊരു താരുണ്യത്തിന്‍ കോകിലനാദം.
പൗര്‍ണ്ണമി പോല്‍ ശോഭയെഴുമൊരു ലാവണ്യയുവതി,
നിറയന്തി ശോഭ പോലെയുണര്‍ത്തിക്കുന്നു.
''ബിന്ദുമതിയിവള്‍ '' ആരോ മൊഴിയുന്നു ,  ''പാപിനിയാം
ഗണികസുന്ദരിയിവള്‍ ഗലീ ചേരിയില്‍.''
'' ദുര്‍വൃത്തയിവള്‍, ധനാര്‍ത്തി മുഴുത്തവള്‍     മടിക്കുത്തങ്ങഴിക്കുന്നു, മടിശ്ശീല വീര്‍പ്പിക്കുവാനും.''
''മേലേക്കങ്ങോട്ടൊഴുകുക'', അബലയാം നാരീസ്വനം
പാര്‍ശ്വ വര്‍ത്തിനിയിവള്‍ തന്‍ അനുജ്ഞാസ്വരം.
ചെങ്കോലുമില്ല, ഖഡ്ഗവുമെന്നാലാശ്ചര്യമായ് ഗംഗ-
യൊഴുകുന്നു,
വിണ്ണതിലെ ഗംഗയോളവും.
അവഗണിക്കപ്പെട്ടവള്‍, തഴയപ്പെട്ടവളുടെ
സ്വരമേറ്റെടുക്കുന്നുവോ പ്രകൃതീമാതാ.
''നീ ദേവത,യാദി പരാശക്തി വിശ്വമായാദേവി,
ഗംഗ നിന്നനുജ്ഞ കേള്‍പ്പാന്‍ മൂലം ഭവതീ ? ''
രാജനതു ചോദിക്കവേ, '' എന്‍ സത്യവര്‍ത്തനത്താലേ,
യൊഴുകുന്നു ഗംഗ ഹിമഗോമുഖോളവും.''
'' ഞാന്‍ ബിന്ദുമതി,താരുണ്യം വിറ്റു പുലരും പെണ്‍കൊടി,
സത്യശക്തിയാലൊഴുകുന്നു ഗംഗാനദി.''
''വേശ്യയാമെനിക്കുമാവാം സത്യപ്രവര്‍ത്തനം, ചാതുര്‍വര്‍ണ്ണ്യ
ബഹു ജനമെല്ലാമെനിക്കു തുല്യര്‍.''
''പണമേകുന്നവനു ഞാന്‍ നല്കുന്നു തുല്യസേവനം,
അതാണെന്‍റെ സത്യം ,ഉണ്മ,
സമത്വബോധം ''
''ഉള്ളത്തിലുള്ള സത്യത്തെ വിശ്വമനുസരിക്കുന്നു,
സത്യവര്‍ത്തിയെല്ലാറ്റിനും യജമാന്‍ സ്വയം.''
***********************
ദേവാനാം പ്രിയന്‍, പ്രിയദര്‍ശി രാജന്‍- മഹാനായ അശോകചക്രവര്‍ത്തിയുടെ സ്ഥാനപ്പേരുകള്‍
*************
(ജീവ രാഗം മാസിക )
   ശ്രീകുമാര്‍ ചേര്‍ത്തല

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan