Skip to main content

ബിന്ദുമതി

ആടലുകളെല്ലാമടക്കിയ രാജനശോകന-
പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി.
സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം.
സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ
ചടുലതയേറും കുതിരക്കു പിന്നാലെ.
മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ,
നവ്യപ്രഭ നിറയുന്ന ഗംഗാതടവും.
ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ
തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ,
കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ-
സ്വച്ഛശീതളമാകുന്ന മധു നുകരാന്‍.
വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ
നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു.
അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ,
മരതകത്തുരുത്തുകള്‍, ശാദ്വലതീരം.
തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍.
''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു
മേലേക്കു ഹിമവാനോളം, വിപരീതമായ്.''
ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ്
ആകെ മൂകമായി അനുചരവൃന്ദവും.
ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു ,
സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ?
'' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍''
നവമൊരു താരുണ്യത്തിന്‍ കോകിലനാദം.
പൗര്‍ണ്ണമി പോല്‍ ശോഭയെഴുമൊരു ലാവണ്യയുവതി,
നിറയന്തി ശോഭ പോലെയുണര്‍ത്തിക്കുന്നു.
''ബിന്ദുമതിയിവള്‍ '' ആരോ മൊഴിയുന്നു ,  ''പാപിനിയാം
ഗണികസുന്ദരിയിവള്‍ ഗലീ ചേരിയില്‍.''
'' ദുര്‍വൃത്തയിവള്‍, ധനാര്‍ത്തി മുഴുത്തവള്‍     മടിക്കുത്തങ്ങഴിക്കുന്നു, മടിശ്ശീല വീര്‍പ്പിക്കുവാനും.''
''മേലേക്കങ്ങോട്ടൊഴുകുക'', അബലയാം നാരീസ്വനം
പാര്‍ശ്വ വര്‍ത്തിനിയിവള്‍ തന്‍ അനുജ്ഞാസ്വരം.
ചെങ്കോലുമില്ല, ഖഡ്ഗവുമെന്നാലാശ്ചര്യമായ് ഗംഗ-
യൊഴുകുന്നു,
വിണ്ണതിലെ ഗംഗയോളവും.
അവഗണിക്കപ്പെട്ടവള്‍, തഴയപ്പെട്ടവളുടെ
സ്വരമേറ്റെടുക്കുന്നുവോ പ്രകൃതീമാതാ.
''നീ ദേവത,യാദി പരാശക്തി വിശ്വമായാദേവി,
ഗംഗ നിന്നനുജ്ഞ കേള്‍പ്പാന്‍ മൂലം ഭവതീ ? ''
രാജനതു ചോദിക്കവേ, '' എന്‍ സത്യവര്‍ത്തനത്താലേ,
യൊഴുകുന്നു ഗംഗ ഹിമഗോമുഖോളവും.''
'' ഞാന്‍ ബിന്ദുമതി,താരുണ്യം വിറ്റു പുലരും പെണ്‍കൊടി,
സത്യശക്തിയാലൊഴുകുന്നു ഗംഗാനദി.''
''വേശ്യയാമെനിക്കുമാവാം സത്യപ്രവര്‍ത്തനം, ചാതുര്‍വര്‍ണ്ണ്യ
ബഹു ജനമെല്ലാമെനിക്കു തുല്യര്‍.''
''പണമേകുന്നവനു ഞാന്‍ നല്കുന്നു തുല്യസേവനം,
അതാണെന്‍റെ സത്യം ,ഉണ്മ,
സമത്വബോധം ''
''ഉള്ളത്തിലുള്ള സത്യത്തെ വിശ്വമനുസരിക്കുന്നു,
സത്യവര്‍ത്തിയെല്ലാറ്റിനും യജമാന്‍ സ്വയം.''
***********************
ദേവാനാം പ്രിയന്‍, പ്രിയദര്‍ശി രാജന്‍- മഹാനായ അശോകചക്രവര്‍ത്തിയുടെ സ്ഥാനപ്പേരുകള്‍
*************
(ജീവ രാഗം മാസിക )
   ശ്രീകുമാര്‍ ചേര്‍ത്തല

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...