Skip to main content

Aswathy P S :: കഥ :: തീവണ്ടി



അന്നും പതിവുപോലെ ഓടിക്കിതച്ചു കൊണ്ടാണ് അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു.  അവൾക്ക് തെല്ലും പരിഭ്രമം തോന്നിയില്ല.

എന്നത്തെയും പോലെ ഏതോ ഒരു പുരുഷകരം അവളെ വലിച്ച് ലോക്കൽ കമ്പാർട്ടുമെന്റിനുള്ളിലാക്കി. പക്ഷെ പതിവിനു വിരുദ്ധമായി അവളുടെ സഹായത്തിനെത്തിയ കൈ അവളുടെ മൃദുകരങ്ങളെ സ്വതന്ത്രമാക്കിയിരുന്നില്ല. ഉള്ളിലുയർന്ന ഭയം മെല്ലെയൊതുക്കി  അവൾ പതുക്കെ മുഖമുയർത്തി ......   
              
സൗമ്യമായ രണ്ടു കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കയായിരുന്നു. അവൾ എന്തോ ശബ്ദമുയർത്തി മെല്ലെ കൈ വലിച്ചു. പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ അയാൾ തന്റെ കണ്ണുകൾക്ക് ഒരു ഇടവേള നൽകി ....... അവളുടെ  കൈയ്ക്കും.....

നന്നായി ഒന്നുകൂടി നോക്കണമെന്ന് അവൾക്ക് തോന്നിയെങ്കിലും അയാൾ തിരക്കിലെവിടെയോ മറഞ്ഞിരുന്നു.....

മുന്നിലുള്ള കമ്പിയിൽ തല ചേർത്തുവച്ച് അവൾ പുറത്തേക്കു നോക്കി നിന്നു . ഒരു തിരശ്ശീലയുടെ അഭാവത്തിലും അവളുടെ മുന്നിൽ ഒത്തിരി രംഗങ്ങൾ മാറി മാറി വന്നു.

ആസന്ന മരണയായി കിടക്കുന്ന നെൽപ്പാടങ്ങൾ അവളെ ബാല്യകാലത്തെ ഒരു 'കൊച്ചു പാവാടക്കാരിയുടെ ഓർമ്മകളിലേക്കു കൊണ്ടുപോയി .

പാടവരമ്പിലിരുന്ന് കാക്കയോടും മൈനയോടും അവൾ കിന്നാരം ചൊല്ലി. മാടത്തയുടെ കുറുകലിനൊപ്പം ... യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ... എന്ന അറിയിപ്പ് അവളെ പെട്ടെന്നുണർത്തി. ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തി. ഇറങ്ങുന്നേരം ആ രണ്ട് കണ്ണുകൾ അവൾ പരതി...

ഞൊടിയിടയിൽ കണ്ണിൽ കണ്ട കണ്ണുകളിലെല്ലാം ഒരോട്ട പ്രദക്ഷിണം നടത്തി.ആ കണ്ണുകൾ ഒരു നോക്കുകൂടി കാണാൻ...

ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു മുന്നോട്ടു പോകുന്നവൾ അറിയാതെ എന്തൊക്കെയോ ഓർത്തു പോയി. കടലോളം സ്നേഹം കൊടുത്തും വാങ്ങിയും പിന്നിട്ടു പോന്ന അവളുടെ സന്തോഷത്തിന്റെ ദിനങ്ങൾക്ക് അപ്രതീക്ഷിത വിരാമമിട്ടതും ഒരു തീവണ്ടി യാത്ര തന്നെയായിരുന്നു .

പെരുമൺ ദുരന്തം ! അത് കശക്കിയെറിഞ്ഞത് ഇതുപോലെ നിരവധി ജീവിതങ്ങളായിരുന്നു. അതിൽ പിന്നിങ്ങോട്ട് സന്തോഷവും സമാധാനവും എന്നെന്നേക്കൂമായി പിണങ്ങിയ  വിരുന്നുകാരനായി അവൾക്ക്

സങ്കടം വരുമ്പോൾ ഒന്നു തോളത്തുതട്ടാൻ...  കൈത്തണ്ട കൊണ്ട് കണ്ണീരൊപ്പാൻ... ഒരു താങ്ങ് പലപ്പോഴും അവൾ കൊതിച്ചിട്ടുണ്ട്. പക്ഷേ....

ചുണ്ടിലിത്തിരി ചായം തേയ്ക്കാത്ത, ശരീരത്തിന്റെ നിമ്ന്നോന്നതങ്ങൾ പ്രകടമാക്കും വിധം വസ്ത്രമണിയാത്ത... കൈയിലെ ഇലക്ട്രോണിക് ചെപ്പിൽ  വിരൽ കൊണ്ട് കോലം വരയ്ക്കാത്ത... തന്നെയൊക്കെ ആര് ശ്രദ്ധിക്കാൻ എന്ന ചിന്തയായിരുന്നു.

പിറ്റേന്ന് പതിവ് തെറ്റിച്ച് അവൾ നേരത്തേ എത്തി. ട്രെയിൻ വരുന്നതിനും ഒരു പാട് മുൻപേ.

അവളുടെ കണ്ണുകൾ വെറുതേയിരുന്നില്ല,  തന്റെ കണ്ണിലുടക്കിയ ആ കണ്ണുകൾ തേടിയുള്ള പരക്കം പാച്ചിൽ. ട്രെയിൻ ചലിച്ചു തുടങ്ങിയിട്ടേ അവൾ കമ്പാർട്ടുമെന്റിനരികിലേക്ക് നടന്നുള്ളൂ. വലം കൈ എന്തിനോ വേണ്ടി തരിക്കുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു. ചക്രങ്ങളുടെ വേഗത കൂടുന്നുണ്ടായിരുന്നു...

അവൾ കാലെടുത്തു വച്ചില്ല... പിന്നെയും നോക്കി... ഇല്ല !

പടികൾക്കിടയിലൂടെ ചക്രങ്ങൾ കാണാം, യാത്ര അങ്ങോട്ടേക്കാക്കിയാലോ !!

കണ്ണീർ ധാരയായി ഒഴുകുന്നുണ്ട് ... വെറുതെ മുഖമൊന്നുയർത്തി, തനിയ്ക്ക് സ്വാഗതമരുളി നിന്ന കൈ അപ്പോഴാണ് കണ്ടത്. മൂക്കിന്റെ തുമ്പിലെത്തിയ കണ്ണുനീർത്തുള്ളി തട്ടി മാറ്റിക്കൊണ്ട് സർവ്വ ശക്തിയാൽ അവൾ മുന്നോട്ടാഞ്ഞു... ആ കൈകൾ ലക്ഷ്യമാക്കി.     

ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുര

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan