അന്നും പതിവുപോലെ ഓടിക്കിതച്ചു കൊണ്ടാണ് അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു. അവൾക്ക് തെല്ലും പരിഭ്രമം തോന്നിയില്ല.
എന്നത്തെയും പോലെ ഏതോ ഒരു പുരുഷകരം അവളെ വലിച്ച് ലോക്കൽ കമ്പാർട്ടുമെന്റിനുള്ളിലാക്കി. പക്ഷെ പതിവിനു വിരുദ്ധമായി അവളുടെ സഹായത്തിനെത്തിയ കൈ അവളുടെ മൃദുകരങ്ങളെ സ്വതന്ത്രമാക്കിയിരുന്നില്ല. ഉള്ളിലുയർന്ന ഭയം മെല്ലെയൊതുക്കി അവൾ പതുക്കെ മുഖമുയർത്തി ......
സൗമ്യമായ രണ്ടു കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കയായിരുന്നു. അവൾ എന്തോ ശബ്ദമുയർത്തി മെല്ലെ കൈ വലിച്ചു. പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ അയാൾ തന്റെ കണ്ണുകൾക്ക് ഒരു ഇടവേള നൽകി ....... അവളുടെ കൈയ്ക്കും.....
നന്നായി ഒന്നുകൂടി നോക്കണമെന്ന് അവൾക്ക് തോന്നിയെങ്കിലും അയാൾ തിരക്കിലെവിടെയോ മറഞ്ഞിരുന്നു.....
മുന്നിലുള്ള കമ്പിയിൽ തല ചേർത്തുവച്ച് അവൾ പുറത്തേക്കു നോക്കി നിന്നു . ഒരു തിരശ്ശീലയുടെ അഭാവത്തിലും അവളുടെ മുന്നിൽ ഒത്തിരി രംഗങ്ങൾ മാറി മാറി വന്നു.
ആസന്ന മരണയായി കിടക്കുന്ന നെൽപ്പാടങ്ങൾ അവളെ ബാല്യകാലത്തെ ഒരു 'കൊച്ചു പാവാടക്കാരിയുടെ ഓർമ്മകളിലേക്കു കൊണ്ടുപോയി .
പാടവരമ്പിലിരുന്ന് കാക്കയോടും മൈനയോടും അവൾ കിന്നാരം ചൊല്ലി. മാടത്തയുടെ കുറുകലിനൊപ്പം ... യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ... എന്ന അറിയിപ്പ് അവളെ പെട്ടെന്നുണർത്തി. ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തി. ഇറങ്ങുന്നേരം ആ രണ്ട് കണ്ണുകൾ അവൾ പരതി...
ഞൊടിയിടയിൽ കണ്ണിൽ കണ്ട കണ്ണുകളിലെല്ലാം ഒരോട്ട പ്രദക്ഷിണം നടത്തി.ആ കണ്ണുകൾ ഒരു നോക്കുകൂടി കാണാൻ...
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു മുന്നോട്ടു പോകുന്നവൾ അറിയാതെ എന്തൊക്കെയോ ഓർത്തു പോയി. കടലോളം സ്നേഹം കൊടുത്തും വാങ്ങിയും പിന്നിട്ടു പോന്ന അവളുടെ സന്തോഷത്തിന്റെ ദിനങ്ങൾക്ക് അപ്രതീക്ഷിത വിരാമമിട്ടതും ഒരു തീവണ്ടി യാത്ര തന്നെയായിരുന്നു .
പെരുമൺ ദുരന്തം ! അത് കശക്കിയെറിഞ്ഞത് ഇതുപോലെ നിരവധി ജീവിതങ്ങളായിരുന്നു. അതിൽ പിന്നിങ്ങോട്ട് സന്തോഷവും സമാധാനവും എന്നെന്നേക്കൂമായി പിണങ്ങിയ വിരുന്നുകാരനായി അവൾക്ക്
സങ്കടം വരുമ്പോൾ ഒന്നു തോളത്തുതട്ടാൻ... കൈത്തണ്ട കൊണ്ട് കണ്ണീരൊപ്പാൻ... ഒരു താങ്ങ് പലപ്പോഴും അവൾ കൊതിച്ചിട്ടുണ്ട്. പക്ഷേ....
ചുണ്ടിലിത്തിരി ചായം തേയ്ക്കാത്ത, ശരീരത്തിന്റെ നിമ്ന്നോന്നതങ്ങൾ പ്രകടമാക്കും വിധം വസ്ത്രമണിയാത്ത... കൈയിലെ ഇലക്ട്രോണിക് ചെപ്പിൽ വിരൽ കൊണ്ട് കോലം വരയ്ക്കാത്ത... തന്നെയൊക്കെ ആര് ശ്രദ്ധിക്കാൻ എന്ന ചിന്തയായിരുന്നു.
പിറ്റേന്ന് പതിവ് തെറ്റിച്ച് അവൾ നേരത്തേ എത്തി. ട്രെയിൻ വരുന്നതിനും ഒരു പാട് മുൻപേ.
അവളുടെ കണ്ണുകൾ വെറുതേയിരുന്നില്ല, തന്റെ കണ്ണിലുടക്കിയ ആ കണ്ണുകൾ തേടിയുള്ള പരക്കം പാച്ചിൽ. ട്രെയിൻ ചലിച്ചു തുടങ്ങിയിട്ടേ അവൾ കമ്പാർട്ടുമെന്റിനരികിലേക്ക് നടന്നുള്ളൂ. വലം കൈ എന്തിനോ വേണ്ടി തരിക്കുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു. ചക്രങ്ങളുടെ വേഗത കൂടുന്നുണ്ടായിരുന്നു...
അവൾ കാലെടുത്തു വച്ചില്ല... പിന്നെയും നോക്കി... ഇല്ല !
പടികൾക്കിടയിലൂടെ ചക്രങ്ങൾ കാണാം, യാത്ര അങ്ങോട്ടേക്കാക്കിയാലോ !!
കണ്ണീർ ധാരയായി ഒഴുകുന്നുണ്ട് ... വെറുതെ മുഖമൊന്നുയർത്തി, തനിയ്ക്ക് സ്വാഗതമരുളി നിന്ന കൈ അപ്പോഴാണ് കണ്ടത്. മൂക്കിന്റെ തുമ്പിലെത്തിയ കണ്ണുനീർത്തുള്ളി തട്ടി മാറ്റിക്കൊണ്ട് സർവ്വ ശക്തിയാൽ അവൾ മുന്നോട്ടാഞ്ഞു... ആ കൈകൾ ലക്ഷ്യമാക്കി.
ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുര
Comments
Post a Comment