Skip to main content

Jagan :: "പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


പ്രതിദിനചിന്തകൾ
"പെങ്ങളൂട്ടി"ക്ക് ഒരു കാർ.....


ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട "പെങ്ങളൂട്ടി"ക്ക് അവിടത്തെ യൂത്ത്കോൺഗ്രസ്സുകാർ അന്തസ്സായി പണം പിരിച്ച് ഒരു കാർ വാങ്ങി സമ്മാനിക്കാൻ ഒരുമ്പെട്ടതിനെക്കുറിച്ചുള്ള കോലാഹലവും ചെളിവാരി എറിയലും ആണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിവിധ കോണുകളിൽ നിന്നും കേൾക്കുന്നത്.

പാർലമെന്റ് അംഗങ്ങൾക്ക് താമസ സൗകര്യവും മണ്ഡല സന്ദർശനത്തിന് വാഹനവും സർക്കാർ തന്നെ നൽകുന്നുണ്ട് എന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ്. അത് തെറ്റാണെങ്കിൽ കുടുതൽ അറിവുള്ളവർ തിരുത്തിയാൽ സ്വീകാര്യം.

സാധു കുടുംബത്തിൽ ജനിച്ചു വളർന്ന, വെറും സാധാരണക്കാരിയായ  ''പെങ്ങളൂട്ടി"ക്ക് തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം പോലും പൊതുജനങ്ങൾ സംഭാവനയായി നൽകിയതാണ് എന്നാണ് അറിവ്. ആ നിലയ്ക്ക് പൊതുജനങ്ങളുടെ സ്നേഹ സമ്മാനമായി ഒരു കാർ അവരുടെ എം.പി.ക്ക് നൽകുന്നു എന്ന നിലയ്ക്ക് ഇതിനെ കണ്ട് വെറുതേ വിടാമായിരുന്നു. യൂത്ത് കോൺഗ്രസ്സുകാർ അതിന് മുൻകൈ എടുത്തെന്നല്ലേ ഉള്ളൂ ?

ഒന്നുമില്ലെങ്കിലും അവർ അത് പരസ്യമായി രസീത് അച്ചടിച്ച് നൽകി തെളിവോടുകൂടിത്തന്നെയാണല്ലോ ചെയ്തത്?
മറ്റു ചിലരൊക്കെ ചെയ്യുന്നതു പോലെ ബക്കറ്റ് പിരിവൊന്നും നടത്തിയില്ലല്ലോ?

കൂട്ടത്തിൽ ഒരു സംശയം. അവിവാഹിതയായ "പെങ്ങളൂട്ടി'' യുടെ പേരിനു മുന്നിൽ, സംഭാവനാരസീതിൽ 'ശ്രീമതി' എന്ന് അച്ചടിച്ചിരിക്കുന്നത് എന്തിനാണെന്ന് പിരിവിന് നേതൃത്വം നൽകിയ ആലത്തൂർ എം.എൽ.എ  'അക്കര' നിന്നെങ്കിലും വിശദീകരിക്കുമോ?

രാഷ്ട്രീയ കേരളത്തിന്റെ ഭീഷ്മാചാര്യൻ "ലീഡർ"ക്കു പോലും ഐ.എൻ.ടി.യു.സി ക്കാർ പിരിവെടുത്ത് കാർ വാങ്ങി നൽകിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ ഉദ്ധരിച്ചു കൊണ്ട് പാർട്ടി ചരിത്രകാരന്മാരിൽ ചിലർ സാക്ഷ്യപ്പെടുത്തിയതും നാം കേട്ടു. ആ നിലയ്ക്ക് ഇത് ഇത്രയ്ക്ക് ഗൗരവം ഉള്ള കാര്യമാണോ? ഈ 'കാർ സംഭാവന' കൊണ്ട് "പെങ്ങളൂട്ടി" യുടെ രാഷ്ട്രീയ ഭാവിയിൽ ഉണ്ടാകാവുന്ന നേട്ടവും കോട്ടവും ആസ്വദിക്കാനും അനുഭവിക്കാനും അവർ തയ്യാറാണെങ്കിൽ, അത് അവരുടെ ഇഷ്ടത്തിന് വിടുന്നതായിരുന്നില്ലേ ഭംഗി?

എന്തായാലും മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രനായ നമ്മുടെ കെ.പി.സി.സി പ്രസിഡന്റ് പാർട്ടി വേദികളിൽ ചർച്ച ചെയ്യേണ്ട ഈ വിഷയം പത്രദൃശ്യമാധ്യമ പ്രവർത്തകരുമായും, സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചർച്ച ചെയ്തതിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടോ എന്ന്  അദ്ദേഹത്തിനോട് തന്നെ ചോദിക്കുന്നതായിരിക്കും ഭംഗി, ദോഷൈകദൃക്കുകൾ പറയുന്നത് വിശ്വസിക്കരുതല്ലോ?

'അക്കര' നിൽക്കുന്ന ആലത്തൂർ എം.എൽ.എ യും കെ.പി.സി.സി പ്രസിഡന്റിന് എതിരേ കളം നിറഞ്ഞാടിയത് പുതുമ നൽകി. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ഇനി  "അക്കരയോ...................? ഇക്കരയോ................? "

എന്തായാലും വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ 'സംഭാവനകാർ' നിരസിച്ച് തലയൂരി "പെങ്ങളുട്ടി രക്ഷപ്പെട്ടത് നന്നായി, മാതൃകയായി ..........!
പ്രശ്നങ്ങളെ തുടർന്ന് പിരിച്ചെടുത്ത പണം മുഴുവനും രസീതുകുറ്റി പരിശോധിച്ച്, സംഭാവന നൽകിയവർക്ക് മടക്കി നൽകാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനിച്ചത് സ്വാഗതാർഹം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പിന്തുടരാവുന്ന, അനുകരണീയമായ മാതൃക..........!

ഭാവിയിലും ഇത്തരം രസകരമായ മടക്കി നൽകൽ ആചാരങ്ങൾ ഉണ്ടാകുമോ എന്തോ......?

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...