Skip to main content

Jagan :: അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.... ?


പ്രതിദിനചിന്തകൾ
അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത..... ?
Image Credit:: https://www.deccanchronicle.com/151122/nation-current-affairs/article/kerala-luckiest-lottery-business

നാൽപ്പത്തി ഒന്ന് ലക്ഷത്തോളം നിർദ്ധനരായ രോഗികൾ ചികിത്സാ ധനസഹായത്തിനായി ആശ്രയിച്ചിരുന്ന 'കാരുണ്യ' പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ച ജനകീയ സർക്കാരിന്റെ നടപടി ആ രോഗികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായി.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ദിവംഗതനായ കെ.എം.മാണി ആണ്  ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് അത്താണിയായി മാറിയ ഈ മഹത്തായ പദ്ധതിയുടെ ശില്പി. അതിന്റെ വിജയകരമായ നടത്തിപ്പിന് 'കാരുണ്യ' എന്ന പേരിൽ ഒരു ഭാഗ്യക്കുറിയും അദ്ദേഹം നടപ്പാക്കി.അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ആണ് ഈ പദ്ധതി നടന്നു വന്നത്. മാണിസാറിന്റെ രാഷ്ട്രീയ നിലപാടുകളിൽ എതിരഭിപ്രായമുള്ളവർ പോലും, കാരുണ്യ ലോട്ടറിയും, കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയും കെ.എം. മാണി എന്ന ധനമന്ത്രിയുടെ തലപ്പാവിലെ പൊൻതൂവൽ ആയി എന്നും നിലകൊള്ളും എന്ന് പ്രശംസിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തോടുള്ള രാഷ്ട്രീയമായ വിരോധം തീർക്കാൻ കൂടിയാണോ വളരെ നല്ല നിലയിൽ നടന്നു വന്ന ഈ പദ്ധതി തന്നെ നശിപ്പിച്ചത് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

സർക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എന്ന വ്യാജേന ആണ് അഭിനവ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടി ആയ നമ്മുടെ ധനമന്ത്രി ധനവകുപ്പിൽ പുതിയ പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതത്രേ.....!

  • ഈ പരിഷ്കാരങ്ങൾ പാവപ്പെട്ട രോഗികൾക്കു കിട്ടിക്കൊണ്ടിരുന്ന സഹായം മുടക്കിയിട്ട് വേണമായിരുന്നോ എന്ന് അദ്ദേഹം ചിന്തിക്കണം. ചികിത്സാച്ചെലവ് അനുദിനം വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലത്ത് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായി സർക്കാരിനെ സമീപിക്കേണ്ടി വരുന്ന രോഗികളുടെ അവസ്ഥ നാം ഓർക്കണം. 
  • ഈ രോഗികളിൽ അധികം പേരും ചികിത്സയ്ക്ക് കാലതാമസം വരാൻ പാടില്ലാത്ത വൃക്കരോഗം, കരൾരോഗം, അർബുദം മുതലായവ ബാധിച്ചവരാണെന്നുള്ള കാര്യം മറക്കരുത്. 

നിസ്സഹായരായ ഈ രോഗികൾ അപേക്ഷയുമായി വരുമ്പോൾ 'കാസ്പ് ', 'കെ.ബി.എഫ് ', എന്നീ പദ്ധതികളുടെ വ്യത്യാസം, താരതമ്യ പഠനം, ധനമന്ത്രിയുടെ പുതിയ കണ്ടുപിടിത്തമായ 'കിഫ് ബി' യുടെ മഹിമ മുതലായ കാര്യങ്ങളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ്സ് ആണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. അപ്രകാരം അപേക്ഷ ചുവപ്പുനാടയിൽ കുരുങ്ങുന്നതോടെ, ആഫീസുകൾ കയറി ഇറങ്ങാൻ വേണ്ട ആരോഗ്യം പോലും ഇല്ലാത്ത ഈ രോഗികൾക്ക് ചികിത്സാ ധനസഹായം എന്നല്ല, ശവദാഹത്തിനുള്ള സഹായം പോലും കിട്ടില്ല എന്നുറപ്പ്.

ഇപ്പോൾ അറിയുന്നത്, ധനവകുപ്പും ആരോഗ്യ വകുപ്പും തമ്മിലുള്ള ശീതസമരം ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ്. അത് ശരിയാണെങ്കിൽ, ഇത്തം വില കുറഞ്ഞ കുടിപ്പക തീർക്കാൻ ഇത് ധനകാര്യമന്ത്രിയുടേയോ ആരോഗ്യ വകുപ്പ് മന്ത്രിയുടെയോ തറവാട്ടു സ്വത്തല്ല എന്ന് അവർ ഓർത്താൽ നന്ന്.

സാമ്പത്തിക ഭദ്രത കൈവരിക്കാൻ പാവങ്ങളുടെ ഭിക്ഷച്ചടിയിൽ കയ്യിടാതെ ചെയ്യാവുന്ന എത്രയോ നല്ല മാർഗ്ഗങ്ങൾ സർക്കാരിനു മുന്നിൽ ഉണ്ട്?

  • ഭാര്യ, മക്കൾ, മരുമക്കൾ, കൊച്ചു മക്കൾ, സഹായികൾ, പൊട്ടാസിനെ പോലുള്ള ഒരു പറ്റം ഉപദേശകർ മുതലായവരെയും കൂട്ടിയുള്ള മുഖ്യമന്ത്രിയുടെ അന്താരാഷ്ട്ര യാത്രകൾ നിയന്ത്രിക്കാം.
  • യാതൊരു ഭരണ പരിഷ്ക്കാരവും ഇതുവരെ നടപ്പാക്കാതെ കോടികൾ ചെലവിടുന്ന ഭരണപരിഷ്ണാര കമ്മിഷനെ പിരിച്ചുവിട്ട് പെൻഷൻ നൽകി വീട്ടിൽ ഇരുത്താം.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വകമാറ്റി നടത്തുന്ന ധൂർത്ത് ഒഴിവാക്കാം.
  • അനാവശ്യമായി ആഡംബരക്കാറുകൾ വാങ്ങി ക്കൂട്ടുന്നത് ഒഴിവാക്കാം.
  • സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് മാനിച്ച് മന്ത്രിമാരും എം. എൽ.എ മാരും അടിക്കടി ശമ്പളവും അലവൻസും സ്വമേധയാ പലമടങ്ങ് വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാം.

പകരം പണ്ട് ഇ.എം. എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചെയ്തതുപോലെ, ശമ്പളവും അലവൻസും കുറയ്ക്കാം.

ഇപ്രകാരം പാവപ്പെട്ട നിർദ്ധനരായ രോഗികളെ ഉപദ്രവിക്കാതെ, ഇരുചെവി അറിയാതെ ചെയ്യാവുന്ന, അഥവാ നിർബന്ധമായും ചെയ്യേണ്ടതായ എത്രയോ മാർഗ്ഗങ്ങൾ..............?
അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.............. ??

ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവ് ദശാബ്ദങ്ങൾക്കു മുൻപ് പറഞ്ഞ വാക്കുകൾക്ക് പ്രസക്തി ഏറുന്നത്.........!
" പുതിയ ഒരു പദ്ധതി രൂപകൽപ്പന ചെയ്യുമ്പോൾ രാജ്യത്തെ ഏറ്റവും ദരിദ്രൻ ആയിട്ടുള്ള ഗുണഭോക്താവ് ആയിരിക്കണം ഭരണകർത്താവിന്റെ മനസ്സിൽ."

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...