Skip to main content

Anandakuttan :: കഥ :: ഒരു പ്രണയ ലേഖനം .


അവൻ,
അവളറിയാതെ ,
അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു.

അവളെ കാണിച്ചു.

''നന്നായിട്ടുണ്ട്.''

അവന് സന്തോഷമായി.

പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് , കാണിച്ചു.

"നല്ല ഭംഗിയുള്ള കണ്ണുകൾ - "
അവളുടെ അഭിപ്രായം അവനെ വളരെയധികം സന്തോഷിപ്പിച്ചു.

പിറ്റേ ദിവസം, പുരികങ്ങളും കൺപീലികളും വരച്ച് , അവളെ കാണിച്ചു.

" ജീവനുള്ള , യഥാർത്ഥ കണ്ണുകൾ പോലെ തന്നെ '' !
അവളുടെ മറുപടി അവനെ ഒത്തിരി ആഹ്ളാദിപ്പിച്ചു.

ഒരു ദിവസം ആ ചിത്രത്തിൽ അവൻ ചന്തമുള്ള ഒരു മൂക്ക് വരച്ചു , ഒരു മൂക്കുത്തിയും .

കാതും കമ്മലും ,

കഴുത്തിൽ മുത്തുമാലയും .

അങ്ങനെ ഓരോരോ ദിവസങ്ങളിലായി ആ ചിത്രത്തിന് ചേലുള്ള നെറ്റിയും, അഴകുറ്റ കാർകൂന്തലും അവൻ വരച്ചു ചേർത്തു.

അവളെ കാണിച്ചു.

"നല്ല ചുരുണ്ട , ഭംഗിയുള്ള മുടി, നല്ല നെറ്റി ".

അവളുടെ മന്ദസ്മിതത്തോടുകൂടിയുള്ള മറുപടി , ആ ചിത്രം പൂർത്തിയാക്കാൻ അവന് പ്രചോദനമായി.

അവളുടെ ചന്തമുള്ള , തേൻ മധുര പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ അവൻ ആ ചിത്രത്തിൽ വരച്ചു.

കവിളുകളിൽ നുണക്കുഴികൾ കുടി വരച്ചപ്പോൾ അവളുടെ മുഖത്ത്, 'ശൃംഗാരം' തുളുമ്പി..

--- അവൻ ആ മുഖം അവളെ കാണിച്ചില്ല..--

ഓഫീസിൽ , അവളറിയാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അവന്റെ മനസ്സിൽ അവളുടെ സുന്ദരമായ, ആരേയും ആകർഷിക്കുന്ന മുഖം , അവൻ വരച്ചു ചേർക്കുകയായിരുന്നു.

ഒരു ദിവസം അവളുടെ നെറ്റിയിൽ കണ്ട അഴകള്ള ചന്ദനക്കുറി അവൻ ചിത്രത്തിൽ വരച്ചു ചേർത്തു , ഒപ്പം അവളുടെ മുടിയിൽ തിരുകിയ തുളസിപ്പൂവും.

അവന്റെ ഹൃദയത്തിലെ ക്യാൻവാസിൽ അവളുടെ ' തുടിക്കുന്ന ചിത്രം ' അവൻ പ്രതിഷ്ഠിച്ചു..

വൈകുന്നേരങ്ങളിൽ അവളുടെ ചിത്രത്തിൽ ഏറെ നേരം അവൻ നോക്കിയിരിക്കും.
അപ്പോൾ അവന്റെ മനസ്സിൽ 'കുളിർചന്ദന ' കാറ്റു വീശും.!

ഒരു ദിവസം ആ' സമ്പൂർണ്ണ ചിത്രം' അവൻ അവളെ കാണിച്ചു.

അവൾ അത്ഭുതപ്പെട്ടുപോയി. !

മുഖക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾ പോലും കാണാത്ത അവളുടെ ഭംഗി -,
അവളുടെ 'പ്രതിബിംബം ' കണ്ടവൾ അതിശയിച്ചു!

അവളുടെ മുഖത്തു മിന്നിയ 'ശോഭ ' അവൻ ശ്രദ്ധിച്ചു..

അവന്റെ ഹൃദയം കൊണ്ടാണ് ആ ചിത്രം അവൻ പൂർത്തിയാക്കിയത്‌.

"ഈ ചിത്രം ഞാനെടുത്തോട്ടെ. ''?
അവൾ ചോദിച്ചു.

ആവേശത്തോടെ ആ ചിത്രം അവൻ അവൾക്ക് സമ്മാനിച്ചു..
ആ ചിത്രങ്ങൾ അവൻ അവൾക്കെഴുതിയ പ്രേമലേഖനങ്ങളാണ്. !
'ഉരിയാടാൻ ' കഴിയാത്ത ,അവന്റെ പ്രണയലേഖനങ്ങളെ അവൾ തിരിച്ചറിഞ്ഞില്ലേ ?
അവന്റെ മനസ്സിൽ ഒരായിരം ആശാദീപങ്ങൾ തെളിഞ്ഞതും , അവൾ അറിഞ്ഞില്ലേ?
"മോളേ , നിന്റെ ഒരു ഫോട്ടോ ഇങ്ങെടുത്തേ --ബ്രോക്കർക്ക് കൊടുക്കാനാ"-- അവളുടെ അച്ഛൻ ചോദിച്ചു.

അവൻ വരച്ചു സമ്മാനിച്ച ചിത്രം അവൾ അച്ഛന്റെ കൈയിൽ കൊടുത്തു.

"കൊള്ളാല്ലോ , ആരാ വരച്ചത്. "?

എന്റെ ഓഫീസിലെ , കൂടെ ജോലി ചെയ്യുന്ന ആളാ.

" ഊമയാ " .
അവൻ പിന്നെയും അവളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു ,മനോഹര ചിത്രങ്ങൾ .
കുറച്ചു നാളുകൾ കഴിഞ്ഞു.
ഒരു ദിവസം രാവിലെ അവൾ അവന്റെ അടുത്തെത്തി.

ഒരു ക്ഷണക്കത്ത് അവന് കൊടുത്തു.

" എന്റെ കല്യാണമാണ്. , വരണം " .

അവനറിയാതെ , അവന്റെ കണ്ണുകൾ നിറഞ്ഞു.

അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി -,
അവന്റെ കണ്ണുനീർ ഓഫീസിലെ മറ്റുള്ളവർ കാണാതിരിക്കാൻ...
അവൻ കൈലേസു കൊണ്ട് കണ്ണുനീർ തുടച്ചു.

' സംസാരിക്കാൻ കഴിയാത്ത , എന്നെ, അവൾ എന്തിന് സ്നേഹിക്കണം.' ?

അവൻ തല കുനിച്ച് നടന്നു.

അവന്റെ കണ്ണുനീർ തുള്ളികൾ മണ്ണിൽ വീണ് അപ്രത്യക്ഷമായി..

... പാവം --- അവൻ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...