Skip to main content

Anu P Nair :: മിസ്സ് അനു പി നായർ



എന്റെ പേരിന് എന്തോ കുഴപ്പമുണ്ടെന്ന്  ഇടക്കിടെ തോന്നാറുണ്ട് . സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുട്ടികൾ അനു പി , അനു പീ എന്നൊക്കെ വിളിക്കുമായിരുന്നു . പത്താം ക്ലാസ്സ് കഴിഞ്ഞതോടെ എല്ലാവരും പി ഉപേക്ഷിച്ചു . അനു മാത്രമായി .

ഇപ്പോൾ പഠിപ്പിക്കാനൊക്കെ പോകുമ്പോൾ കുട്ടികൾ ചോദിക്കും .
''സാറിനെന്താ പെണ്ണുങ്ങളുടെ  പേരെന്ന്'' 

വേറേ ചിലരുണ്ട് അനു പി എന്ന് വിശ്വസിക്കാതെ അനൂപ് എന്ന് വിളിക്കും . ഒരു സാർ ഉണ്ടായിരുന്നു . പുള്ളി എന്നെ അനൂപ് എന്ന് മാത്രം വിളിച്ചു .

എന്തോ പ്രശ്നമില്ലേ ഈ പേരിലെന്ന്  തോന്നിയ ചില സംഭവങ്ങൾ പറയാം .

ഒരിക്കൽ പനി വന്നപ്പോൾ വർക്കലയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ പോയി . ഒ പി ടിക്കറ്റെടുക്കുന്ന കൗണ്ടറിൽ ചെന്നു . ഒരു സുന്ദരിയായ പെൺകുട്ടി കൗണ്ടറിലുണ്ട് . കടുത്ത പനിയിലും മഷ്യൻ സൗന്ദര്യ ആരാധകനാവുമെന്ന് അന്ന് തിരിച്ചറിഞ്ഞു .!

''എന്താ പേര് ? ''
അവൾ ചോദിച്ചു . ഞാൻ പേര് പറഞ്ഞു . പുറകേ വയസ്സും വിലാസവും.

അവൾ അതെല്ലാം ടൈപ്പ് ചെയ്ത് ഒരു കാർഡ് എനിക്കു നൽകി  .
അതിൽ പേര് ടൈപ്പ് ചെയ്തിരുന്നത് ഇങ്ങനെ - മിസ്സ് അനു പി നായർ .

ഞാൻ ദൈവത്തിന് സ്തുതി പറഞ്ഞു . അവളെന്നെ കെട്ടിച്ചു വിട്ടില്ലല്ലോ !!

രണ്ടാമത്തെ സംഭവം നടന്നത് ഞാൻ ടെക്നോപാർക്കിൽ പണിയെടുക്കുമ്പോഴാണ് .  എല്ലാ ദിവസവും രാത്രി കമ്പനി ഞങ്ങൾക്ക് ക്യാബ്  സൗകര്യം തന്നിരുന്നു . അന്നത്തെ ക്യാബിൽ ഞങ്ങൾ നാലു പേർ . നാലുപേരും വന്നപ്പോൾ ഡ്രൈവര്‍ ക്യാബ് എടുക്കാൻ തുടങ്ങി .

അപ്പോഴാണ് അതിലുണ്ടായിരുന്ന ഒരു പെൺകുട്ടി - ''വണ്ടി എടുക്കല്ലേ'' എന്ന് ആക്രോശിച്ചത് . ഒരാൾ വന്നിട്ടില്ലത്രെ . ഞങ്ങൾക്ക് അയച്ചു തന്ന ലിസ്റ്റിൽ നാല് ആൾക്കാരാണ് .

''നാലുപേരും വന്നല്ലോ ഇനിയാരാ '' എന്ന് ഡ്രൈവർ

''ഒരു പെൺകുട്ടി വന്നിട്ടില്ല . ആരോ അധികമായി കയറി'' എന്ന് അവൾ ഡ്രൈവറോട് തർക്കിച്ചു .

''അതാരാ ?' എന്ന് ഞങ്ങൾ ചോദിച്ചു . ''ദേ നോക്കിയേ ലിസ്റ്റിൽ ഒരു അനു പി നായർ ഉണ്ട്'' എന്ന് അവൾ പറയുമ്പോൾ കാറിൽ നിന്നും കൂട്ടച്ചിരി ഉയർന്നു .

മറ്റൊരനുഭവം മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ പുരസ്കാര വേദിയിൽ വച്ചാണ് . 2019 ലെ കഥാ മത്സരത്തിൽ എന്റെ കിമോണ എന്ന കഥ ജൂറി പരാമർശം നേടിയിരുന്നു . വേദിയിൽ വച്ച് അവതാരകൻ എന്നെ ക്ഷണിക്കുകയാണ് -''പ്രത്യേക ജൂറി പരാമർശം 'കുമാരി അനു പി നായർ'
ദൈവമേ അവാർഡ് എനിക്കല്ലായിരുന്നോ എന്ന ആശങ്കയിൽ തളർന്ന് വീഴാതിരുന്നത് എന്റെ ഭാഗ്യം !!

എന്താ പ്രശ്നമെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് . ഈ പേരിനോ എനിക്കോ പേരിട്ടവർക്കോ യാതൊരു ഉത്തരവാദിത്വവുമില്ല ഇതിലൊന്നും . കാര്യങ്ങളെ മുൻവിധിയോട്  കൂടി സമീപിക്കുന്നതുകൊണ്ടാണ്  ചിലർക്ക് അബദ്ധങ്ങൾ പറ്റുന്നത് .
മുൻ വിധികളെ ഒഴിവാക്കുക . അപ്പോൾ എല്ലാം ശരിയാവും .
(അനു എന്ന് പേരുള്ള പെൺകുട്ടികൾക്കും ഇതേ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടാവും)
--- നെല്ലിമരച്ചോട്ടില്‍

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...