Skip to main content

Anu P Nair :: ഓൺലൈൻ മീഡിയ കൂടുതൽ എഴുത്തുകാരെ സൃഷ്ടിക്കുന്നു - ഷെഫീർ പരപ്പത്ത്


മലയാള ചെറുകഥ ഇന്ന് വളർച്ചയുടെ പാതയിലാണ് . ഒരു പക്ഷേ കൂടുതൽ എഴുത്തുകാർ കടന്നു വരുന്ന കാലവും ഇതാണ് . പ്രമേയം , ഭാഷ എന്നിവയിലൊക്കെ വൈവിധ്യവുമായാണ് ഓരോ കഥാകൃത്തും രംഗ പ്രവേശം ചെയ്യുന്നത്.

ഷെഫീർ പരപ്പത്തും ഈ ശ്രേണിയിൽ വരുന്ന എഴുത്തുകാരനാണ് . 2019 വർക്കല മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് അദ്ദേഹം അത് തെളിയിച്ചു . പുരസ്കാരം നേടിയ ചോരമണക്കുന്ന കാളക്കൊമ്പുകൾ കഥ മാസികയുടെ ആഗസ്റ്റ് 2019 ലക്കത്തിലുണ്ട് .

ഷെഫീറുമായി നടത്തിയ അഭിമുഖത്തിൽ നിന്നും ....

1 എഴുത്തിലേയ്ക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്
എഴുതുവാനുള്ള ആഗ്രഹം രൂപപ്പെടുന്നത് വായനയിലൂടെയാണ്. പിന്നീട് അത് കുറിപ്പുകളായും ചെറുകഥകളായും സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. നല്ലെഴുത്ത് എന്ന ഓൺലൈൻ സാഹിത്യ കൂട്ടായ്മയിൽ കഥകൾ പോസ്റ്റുചെയ്തപ്പോൾ കിട്ടിയ പ്രോൽസാഹനം വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനമാകുകയായിരുന്നു.
2 മലയാളത്തിൽ ഒത്തിരി എഴുത്തുകാർ ജനിക്കുന്ന ഒരു കാലമാണിത് . ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?
ഇപ്പോൾ വായനക്കാരേക്കാളും കൂടുതൽ എഴുത്തുകാരാണ് എന്ന ഒരു തമാശ എല്ലാവരും പറയുന്നു. അത് ഒരു പരിധി വരെ ശരിയുമാണ്. ഓൺലൈൻ സാഹിത്യത്തിന്റെ വളർച്ചയാണ് അതിന് പ്രധാന കാരണം എന്ന് തോന്നുന്നു.. ആർക്കും എന്തും എഴുതാവുന്ന ഒരു പ്ലാറ്റ്ഫോമാണല്ലോ അത്.. കമന്റുകളായി പെട്ടെന്ന് കിട്ടുന്ന റെസ്പോൺസ് കൂടുതൽ കൂടുതൽ പേരെ എഴുത്തിലേക്ക് ആകർഷിക്കുന്നു ..
3 ആദ്യ കഥ ... ആ അനുഭവം ഒന്ന് പറയാമോ ?
ആദ്യമായി ചെറുകഥയോട് സാമ്യമുള്ള ഒരു കുറിപ്പ് ഞാനെഴുതുന്നത് മൂന്ന് വർഷം മുൻപാണ്. 'മറൈൻ ഡ്രൈവിലെ സായാഹ്നം' എന്ന പേരിലായിരുന്നു അത്. എറണാകുളം ലിസി ആശുപത്രിയിൽ പനിയായി അഡ്മിറ്റ് ആക്കിയിരുന്ന വാപ്പക്ക് കൂട്ടിരിക്കുമ്പോഴാണ് ഞാനതെഴുതുന്നത്. അത് ഞാൻ മുഖ പുസ്തകത്തിൽ പോസ്റ്റ് ചെയ്തപ്പോൾ തരക്കേടില്ലാത്ത പ്രതികരണം ലഭിച്ചു. പിന്നീട് ഒരു സുഹൃത്ത് നല്ലെഴുത്ത് എന്ന സാഹിത്യ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞു. പിന്നെ ആ ഗ്രൂപ്പിൽ അംഗമാകുകയും അവിടെ നിന്ന് ലഭിച്ച പ്രോൽസാഹനങ്ങൾ കൂടുതൽ കൂടുതൽ എഴുതുവാൻ പ്രചോദനമാകുകയും ചെയ്തു.
4 ചോര മണക്കുന്ന കാളക്കൊമ്പുകൾ കാളപ്പോരിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള രചനയാണ് . എന്തൊക്കെ ഹോംവർക്ക് ചെയ്തു ഈ കഥയ്ക്ക്
മർച്ചന്റ് നേവിയിൽ ആണ് ജോലി ചെയ്യുന്നത്..എന്റെ ജോലിയുടെ സ്വഭാവം ഓരോ  രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം നൽകാറുണ്ട്. പക്ഷേ സ്പെയിൻ പശ്ചാത്തലത്തിലുള്ള ഈ കഥക്ക് കൂടുതൽ ഹോം വർക്ക് ചെയ്യേണ്ടി വന്നു .ആ രാജ്യത്തിന്റെ ദേശീയ വിനോദമായ കാളപ്പോരിനെ കുറിച്ച് പഠിച്ചു. അവിടുത്തെ ഭൂപ്രകൃതിയെക്കുറിച്ച് കൂടുതൽ റിസർച്ച് നടത്തി. അങ്ങനെ കഥക്കുള്ള പശ്ചാത്തലം മനസ്സിൽ വരച്ചിട്ടു.. പിന്നീട് കഥയും കഥാപാത്രങ്ങളും വികാസം പ്രാപിച്ചു. ഒരു വർഷത്തിനു മുകളിലായി ഈ കഥ എഴുതിയിട്ട്. ഇതിനു മുൻപ് റഷ്യൻ പശ്ചാത്തലത്തിൽ എഴുതിയ കഥയുണ്ട്. "വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും" എന്ന പേരിലെ ആ കഥക്കും പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
5 താങ്കളുടെ വായനയെക്കുറിച്ച് പറയാമോ
പരന്ന വായനയുള്ള ആളൊന്നുമല്ല ഞാൻ.. സമയം കിട്ടും പോലെ വായിക്കും. നോവലുകളേക്കാൾ കൂടുതൽ ചെറുകഥകളാണ് വായിക്കുന്നത്.. എം ടി., ബഷീർ, ആന്റൺ ചെക്കോവ്, ഉറൂബ് തുടങ്ങിയവരുടെ കഥകളോട് കൂടുതൽ ഇഷ്ടം.. നോവലിൽ ഖസാക്കിന്റെ ഇതിഹാസം ഒരു വേദപുസ്തകം പോലെ സൂക്ഷിക്കുന്നു.
6 പുതിയ എഴുത്തുകാരിൽ ആരെയാണ് ഏറ്റവും കൂടുതൽ വായിക്കുന്നത് ?
പുതിയ എഴുത്തുകാരിൽ ബെന്യമിന്റെയും സന്തോഷ് എച്ചിക്കാനത്തിന്റെയും സുഭാഷ് ചന്ദ്രന്റെയും രചനകളോട് കൂടുതൽ പ്രിയം.  എച്ചിക്കാനത്തിന്റെ കൊമാല എന്ന കഥാസമാഹാരം ഒത്തിരി ഇഷ്ടം തോന്നിയ സമാഹാരമാണ്..
7 വ്യക്തി/ കുടുംബം /അവാർഡുകൾ
എറണാകുളം ജില്ലയിലെ കങ്ങരപ്പടി എന്ന സ്ഥലത്താണ് സ്ഥിരതാമസം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്നു. 6 മാസം കടലിലും 6 മാസം കരയിലും, ഇതാണ് ജോലിയുടെ സ്വഭാവം. ഭാര്യ ഖൈറുന്നിസ.. മക്കൾ ഹെബ സൈൻ, ഇഷ്ഫക്ക് . വാപ്പയും ഉമ്മയും മരണപ്പെട്ടു.. അനുജൻ ഷിഹാബും കുടുംബവും ചേർന്ന് ഒരുമിച്ച്  താമസിക്കുന്നു. 
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥക്ക് മലയാള സാംസ്ക്കാരിക വേദിയുടെ കാക്കനാടൻ കഥാമത്സര പുരസ്ക്കാരവും (2019) , വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും എന്ന കഥക്ക് KSSPU ആമ്പല്ലൂർ യൂണിറ്റ് എറണാകുളം ജില്ലാതലത്തിൽ നടത്തിയ നാലാമത് കാത്തിരമറ്റം സുകുമാരൻ സ്മാരക യുവപ്രതിഭാ പുരസ്ക്കാരം 2019 ഉം ലഭിച്ചിട്ടുണ്ട്.
8 പുതിയ രചനകൾ
ഏറ്റവും പുതിയ രചന ക്ലോക്ക് ടവറിലെ ചോരപ്പാടുകൾ എന്ന കഥയാണ്. നിഗൂഢതകളൊളിപ്പിച്ച താന്തോന്നിമല ഭാഷാ സാഹിത്യ മാസികയിലെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കും. "ചെകുത്താന്റെ ഏകാന്തവാസം" കഥ മാസികയിലെ പ്രസിദ്ധീകരണത്തിന് കാത്തിരിക്കുന്നു. ഒരു നോവലിന്റെ അണിയറ പ്രവർത്തനവും നടക്കുന്നു.
9 ) കടപ്പാട്
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥ കലാകൗമുദിയുടെ കഥ മാസികയുടെ ഓഗസ്റ്റ് ലക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.. ആദ്യമായി അച്ചടിമഷി പുരളുന്നതും ഈ കഥ തന്നെ. എന്നിൽ വിശ്വാസമർപ്പിച്ച് കഥ പ്രസിദ്ധീകരിക്കാൻ സഹായിച്ച കഥ മാസികയുടെ എഡിറ്റർ ശ്രീ.വടയാർ സുനിൽ, എന്നുമൊരു വഴികാട്ടിയായി മുന്നിൽ നിൽക്കുന്ന നല്ലെഴുത്തിലെ ചീഫ് അഡ്മിൻ ശ്രീ ഉണ്ണി മാധവൻ എന്നിവരോട് കടപ്പാട്..

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...