Skip to main content

Jagan :: "..........ഇഫക്ട്"



മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി.

ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.
  • ഓരോ ഫ്ളാറ്റുടമയ്ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം സർക്കാർ നൽകുക,
  • ഫ്ളാറ്റുകൾ പൊളിക്കാനും, ഉടമകൾക്ക് അർഹമായ ബാക്കി നഷ്ടപരിഹാരത്തുക നിർണ്ണയിക്കുവാനും, അത് ആരിൽ നിന്നൊക്കെ ആണ് ഈടാക്കിയെടുക്കേണ്ടതെന്ന് നിശ്ചയിക്കുവാനും ഒക്കെ ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുക,
  • ബിൽഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക,
  • കണ്ടു കെട്ടുന്ന സ്വത്തുക്കളിൽ നിന്നും, സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്ന പ്രാഥമിക നഷ്ടപരിഹാരത്തുകയും, ഭാവിയിൽ നൽകേണ്ടി വരുന്ന നഷ്ട പരിഹാരത്തുകയും ഈടാക്കുക,
  • കൂടിയൊഴിപ്പിക്കപ്പെടുന്ന ഫ്ലാറ്റുടമകൾക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തുക 
മുതലായ നിർദ്ദേശങ്ങൾ അഭിനന്ദനാർഹമാണ്.

നിയമം നടപ്പാക്കുന്നതോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കക്ഷികളിൽ, നീതി ലഭിക്കേണ്ടവർക്ക് നീതിയും, ശിക്ഷ ലഭിക്കേണ്ടവർക്ക് ശിക്ഷയും ലഭിച്ചെന്ന് സാമാന്യ ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു. അത് അനിവാര്യവുമായിരുന്നു.
ജനങ്ങളിൽ നിന്നും നഷ്ടപ്പെടുമായിരുന്ന നീതിപീഠത്തോടുള്ള വിശ്വാസവും, ബഹുമാനവും വീണ്ടെടുത്തെന്ന് നമുക്ക് ആശ്വസിക്കാം......!
ബഹു. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ, ദിവസങ്ങൾക്ക് മുൻപ് പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എത്ര ഭംഗി ആയിരുന്നേനെ എന്ന് ആശിച്ചു പോകുന്നു.
  • പൊളിക്കപ്പെടുന്ന ഫ്ലാറ്റുകളുടെ ഉടമകളുടെയും, അവിടെ താമസിക്കുന്ന വന്ദ്യവയോധികർ ഉൾപ്പെടെ ഉള്ള ബന്ധുമിത്രാദികളുടെയും, ആശങ്കയും, വിലാപവും, തേങ്ങലുകളും ഒഴിവാക്കാമായിരുന്നു.
  • പത്ര ദൃശ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ, ചാനൽ ചർച്ചകൾ ഒക്കെ ഒഴിവാക്കാമായിരുന്നു.
സാരമില്ല, വൈകിയെങ്കിലും നീതി നടപ്പാക്കുന്നു എന്ന് സമാധാനിക്കാം.

ഫ്ലാറ്റ് / വില്ല നിർമ്മാണ 'വ്യവസായത്തിൽ 'നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു പരിധിവരെ ഈ നിർദ്ദേശങ്ങൾ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

തീരദേശ സംരക്ഷണ നിയമത്തിലെ രണ്ട് വൈരുദ്ധ്യങ്ങൾ കൂടി ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.

മുൻപ് നാം ഈ പംക്തിയിൽ ചർച്ച ചെയ്തിട്ടുള്ളതുപോലെ,
  • 2006 ലെ നിയമം അനുസരിച്ചുള്ള കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയിട്ട്, ബിൽഡർമാർ അതേ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് അനുമതിക്കായി ഇതേ മരട് മുനിസിപ്പാലിറ്റിയിൽ നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ, 2019 ൽ നിലവിലുള്ള നിയമം അനുസരിച്ച് ഇതിലും വലിയ കെട്ടിട സമുച്ചയങ്ങൾക്ക് നിർമ്മാണാനുമതി ലഭിക്കും. ഈ വൈരുദ്ധ്യം തിരുത്തപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വരും.
  • കേരളത്തിലുടനീളം സമാനമായ തരത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ഉത്തരവുണ്ടാകേണ്ടതാണ്. അതിന്, ഓരോ കെട്ടിടവുമായി ബന്ധപ്പെട്ട വ്യവഹാരവുമായി, ആരെങ്കിലും  കോടതിയിൽ എത്താൻ കാത്തിരിക്കാതെ, കോടതിക്ക് സ്വമേധയാ കേസെടുത്ത് തീരുമാനം എടുക്കാവുന്നതല്ലേ ഉള്ളൂ.
ആത്മഗതം:
പത്രങ്ങളും ചാനലുകളും ഫീച്ചറുകളിലൂടെയും, ചർച്ചകളിലൂടെയും ഉയർത്തുന്ന ആവശ്യങ്ങൾ, ഭാവിയിൽ അധികൃതർ അംഗീകരിച്ച് നടപ്പാക്കുമ്പോൾ "..........ഇഫക്ട്" എന്ന് പേരിട്ട് , അവർ ആവശ്യപ്പെട്ടതിനാൽ അധികൃതർ നടപ്പാക്കി എന്ന അവകാശവാദം ചില പത്രങ്ങളും ചാനലുകളും അഭിമാന പുർവ്വം ഉന്നയിക്കാറുണ്ട്.

ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിർദ്ദേശങ്ങൾ എല്ലാം തന്നെ ഈയുളളവൻ ഈ പംക്തിയിലൂടെ ആവർത്തിച്ച് ,ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പരമോന്നത കോടതിയെ പ്രശംസിക്കുകയല്ലാതെ, "പ്രതിദിന ചിന്തകൾ ഇഫക്ട്" എന്നോ, "മലയാള മാസിക ഇഫക്ട്" എന്നോ വിശേഷിപ്പിക്കാനുള്ള അഹങ്കാരമൊന്നും ഈയുള്ളവനോ മലയാളമാസികയ്ക്കോ ഇല്ല.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan