Skip to main content

Ameer Kandal :; ചോക്കുകഷണം


അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്‍റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക് മുകളിലെ ചോക്ക് പെട്ടിയില്‍ നിന്ന് ഒരു മുഴുകഷ്ണം ചോക്കുമെടുത്ത് അജയന്‍ പുറത്തിറങ്ങി.

“സാറേ.... സാറാണോ സാറേ പുതിയ ഹിന്ദി സാറ്.... ഈ പിരിയഡ് ഞങ്ങക്ക് ഹിന്ദിയാണ് സാറേ....”

ആറ് സിയിലെ ക്ലാസ് ലീഡറും കൂട്ടരുമാണ്.  അവര്‍ മുന്നില്‍ നടന്ന് അജയനെ ആറ് സിയിലേക്ക് ആനയിച്ചു.

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന് തന്ന നാട്ടുവിദ്യാലയം.  കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ച് പഠിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപകനായി എത്തുകയെന്നത് സന്തോഷത്തിന് വക നല്‍കുന്ന കാര്യമാണ്.  അജയനെ സംബന്ധിച്ചിടത്തോളം നാട്ടിലെ പ്രൈമറി സ്‌കൂളിലെ ജോലി അതിരില്ലാത്ത ആഹ്ലാദവും സ്വപ്നസാഫല്യവുമായിരുന്നു.  ഇടനാഴികള്‍ താണ്ടി ഗോവണി കയറി രണ്ടാം നിലയിലെ കൈവരിക്കരികില്‍ നിന്ന് അജയന്‍ സ്‌കൂള്‍ പരിസരമൊന്നാകെ ഒന്നു കണ്ണോടിച്ചു.

 “സാറേ.... മൂന്നാം നിലയിലാണ് ക്ലാസ്....”
ഒപ്പം നടന്നിരുന്ന കുട്ടിക്കൂട്ടത്തിലെ ക്ലാസ് ലീഡര്‍ ഓര്‍മ്മിപ്പിച്ചു.

“ങാ.... ഞാന്‍ വരാം.... നിങ്ങള്‍ ക്ലാസില്‍ പോയിയിരുന്നോളൂ....” അജയന്‍ തന്‍റെ ഓര്‍മ്മകളുടെ കളിവഞ്ചിയില്‍ കയറി മെല്ലെ തുഴയാന്‍ തുടങ്ങി.  ഒരാളുടെ കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും വലിയ അനര്‍ഘ നിമിഷങ്ങളാണ് എന്നത് അജയനെ സംബന്ധിച്ചിടത്തോളവും വളരെ ശരിയായിരുന്നു.

സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് നിന്ന കൊന്നമരക്കൊമ്പില്‍ തൂങ്ങിയാടി മഴവില്ല് വിരിക്കാന്‍ വെമ്പിനിന്ന നനുത്ത മഴത്തുള്ളികളെ തഴുകിയെത്തിയ കുളിര്‍ക്കാറ്റ് അജയന്‍റെ മുടിയിഴകളെ തലോടി കടന്നുപോയി.  വക്ക് പൊട്ടിയ സ്ലേറ്റും ഉള്ളംകൈയില്‍ വിയര്‍ത്ത് നനഞ്ഞ കുഞ്ഞ് പെന്‍സിലും സിമന്‍റ് തേച്ച പരുക്കന്‍ തറയില്‍ വട്ടം വരച്ച് സൂര്യരശ്മികള്‍ അരിച്ചിറങ്ങിയ ഓല പാകിയ ക്ലാസ് റൂമുകളും ഇന്നലെയെന്നോളം മനസ്സില്‍ ഓടിയെത്തി.

ആവി പറക്കുന്ന ഉപ്പുമാവിന്‍റെയും മുളക് വറുത്ത ചോളത്തിന്‍റെയും നറുമണം പരത്തിയ സ്വാദൂറും ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന ഇടനാഴികള്‍ അജയന്‍റെ മുന്നില്‍ തെളിഞ്ഞു വന്നു.

ഇങ്ങ് പടിഞ്ഞാറെ വശത്തായിരുന്നല്ലോ പ്രൈമറി ക്ലാസുകളുള്ള ഓടിട്ട കെട്ടിടം... മൂന്നാം ക്ലാസിലായിരുന്നപ്പോള്‍ ജനാല ചാടിക്കടന്നതിന് രമണി ടീച്ചറില്‍ നിന്ന് തൊടക്ക് അടികൊണ്ട ആ ഓടിട്ട കെട്ടിടം ഇന്ന് ഇവിടെയില്ല.  ആ സ്ഥാനത്ത് ബഹുവര്‍ണ ചുവരുള്ള മൂന്ന് നിലകെട്ടിടം.  വട്ടംകൂടി പാറ കളിച്ചിരുന്ന വരിക്കമാവിന്‍ ചുവട്ടിലെ തിട്ടയും തണലും കാണുന്നില്ല.  അവിടമാകെ ടൈല്‍ പാകി വെടിപ്പാക്കിയിരിക്കുന്നു.  ബട്ടന്‍സില്ലാത്ത ട്രൗസര്‍ കയ്യോണ്ട് താങ്ങി പിടിച്ച് അരയില്‍ വലിച്ച് കുത്തി തലകുത്തി മറിഞ്ഞ് അത്ഭുതം കാട്ടിയിരുന്ന സാബുവിനൊപ്പം ഉപ്പും കൂട്ടി പുളിയും മാങ്ങയും കഴിച്ചിരുന്ന പുളിമരത്തണല്‍ മൈതാനത്തെ തെക്കേമൂലയില്‍ ഇപ്പോഴുമുണ്ട്.  കുറെ കരിങ്കല്ലും താബൂക്ക് കട്ടകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുളിമരച്ചോട്ടിലെ പഞ്ചാരമണലാകെ കരിയിലകള്‍ കൊണ്ട് കരിമണല്‍ തീര്‍ത്തിരിക്കുന്നു.

സ്വല്പം വണ്ണം വെച്ചതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും പുളിമരത്തിനില്ലായെന്ന് തന്നെ പറയാം.  രണ്ടാള്‍ ചേര്‍ന്ന് കൈരണ്ടും കൂട്ടിപ്പിടിച്ചാല്‍ പോലും എത്താത്ത വണ്ണമുണ്ടായിരുന്നല്ലോ അന്നും ഈ പുളിമരത്തിന്.  സാബുവിന് അതൊന്നും ഒരു വിഷയമേയല്ലായിരുന്നു.  ഏത് മരത്തിലും അനായാസം കയറി തന്‍റെ മിടുക്ക് കാണിക്കല്‍ അവനൊരു ഹരമായിരുന്നു.  ഒരിക്കല്‍ വാളന്‍പുളിയും ഒടിച്ചുകൊണ്ട് താഴേക്കുള്ള ചില്ലയില്‍ ചാടി തൂങ്ങിയിറങ്ങുന്നേരമാണ് അരയില്‍ കുത്തിയ ബട്ടന്‍സില്ലാത്ത ട്രൗസര്‍ ഊര്‍ന്ന് കാല്‍വഴി നിലത്ത് വീണത്.  സാബു ഒടിച്ചുകൊണ്ട് വരുന്ന വാളന്‍ പുളിക്കായി അവന്‍റെ സാഹസങ്ങള്‍ സാകൂതം വീക്ഷിച്ച് മരച്ചുവട്ടില്‍ പെണ്‍കുട്ടികളടക്കം ഒരു കുട്ടിപ്പട തന്നെയുണ്ടായിരുന്നു.  കൂക്കിവിളിയും ബഹളവും കേട്ടെത്തിയ കുറുപ്പുമാഷിന്‍റെ കലിയുടെ പാടുകള്‍ സാബുവിന്‍റെ തുടയില്‍ ഒരാഴ്ചക്കാലം അട്ടയെപ്പോലെ പറ്റിക്കിടന്നു.  അല്ലേലും എന്തെങ്കിലുമൊക്കെ ഗുലുമാലുകള്‍ ഒപ്പിച്ച് അടിമേടിച്ച് കൂട്ടല്‍ ഒരു ഹോബിയാക്കിയവനായിരുന്നല്ലോ സാബു.

പഠിക്കാന്‍ മിടുക്കനല്ലെങ്കിലും സ്‌കൂളിലെ സുമയ്യ ടീച്ചറിന്‍റെ ഔഷധത്തോട്ടം നനക്കാനും കുറുപ്പ് മാഷിന്‍റെ ലൈബ്രറിയിലെ ഷെല്‍ഫ് അടിച്ച് തൂത്ത് ബുക്കുകള്‍ വെടിപ്പാക്കിവെക്കാനും തോമസ് മാഷിന്‍റെ സയന്‍സ് ലാബ് മാറാല അടിച്ച് വൃത്തിയാക്കാനുമൊക്കെ മുന്നിലുണ്ടായിരുന്നു സാബു.  പലപ്പോഴും വൈകിയെത്തുന്ന സാബുവിന്‍റെ ട്രൗസറിന്‍റെ ഇരുതുടകളും കനംവെച്ചിരുന്നു.  വഴിയോരത്തെ പുരയിടങ്ങളിലെ തോട്ടത്തില്‍ നിന്നുള്ള പുളിയും പേരക്കയും ജാമ്പക്കയും പറങ്കിയണ്ടിയും നെല്ലിക്കയുമൊക്കയായിരിക്കും പോക്കറ്റ് നിറയെ.  പറങ്കിമാങ്ങയുടെ ചൊരുക്കായിരുന്നു അവനെപ്പോഴും.

അങ്ങനെയിരിക്കെ ചാറ്റല്‍മഴയും ഇളം വെയിലും പ്രണയിച്ചൊരു മധ്യാഹ്ന സമയത്താണ് അപരിചിതരായ ഒന്നുരണ്ടുപേര്‍ സ്‌കൂളിലെത്തിയത്.  ഓഫീസിലെ എച്ച് എമ്മിനോട് എന്തൊക്കെയോ പറഞ്ഞിട്ട് അവര്‍ ക്ലാസില്‍ വന്ന് സാബുവിനേയും കൂട്ടി ധൃതിയില്‍ പോയി. ഹെഡ്മാസ്റ്റര്‍ ഓടിവന്ന് അന്നേരം ക്ലാസിലുണ്ടായിരുന്ന സരള ടീച്ചറോട് കുശുകുശുക്കുന്നത് കേട്ടു.  അവന്‍റെ അഛന്‍ കിണറ്റില്‍ ചാടി ചത്തെന്നും ക്ലാസിലെ കുട്ടികളേയും കൂട്ടി അവിടംവരെ പോയി വരാനുള്ള ഏര്‍പ്പാടു ചെയ്യണമെന്നുമായിരുന്നു എച്ച് എമ്മിന്‍റെ മൊഴിയുടെ സാരം.

ഊടുവഴികളിലൂടെ ഏറെ ദൂരം നടന്നാണ് സാബുവിന്‍റെ വീട്ടിലെത്തിയത്.  സരള ടീച്ചറും കുറുപ്പുമാഷും സുമയ്യ ടീച്ചറും കൂടെയുണ്ടായിരുന്നു.  മണ്‍കട്ട ചെത്തിക്കെട്ടിയ ഓല മേഞ്ഞ വീടിനകത്ത് ചാണകം മെഴുകിയ തറയില്‍ വാഴയിലയില്‍ ചുവന്ന തുണി പുതച്ച് അവന്‍റെ അഛനെ കിടത്തിയിരിക്കുന്നു.  ചേതനയറ്റ ശരീരത്തിനരികെ അലമുറയിട്ട് നിലവിളിക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് സാബുവും അവന്‍റെ പെങ്ങളുമിരിക്കുന്നു.

കൂട്ടുകാരേയും ടീച്ചര്‍മാരേയും കണ്ടതോടെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവന്‍ എഴുന്നേറ്റ് വന്നു.  സരള ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ച് തലയില്‍ തലോടിയനേരം മേഘക്കീറുകള്‍ മാഞ്ഞ് മാനം തെളിയുന്നത് പോലെ അവന്‍റെ മുഖം പ്രകാശിക്കാന്‍ തുടങ്ങി.

അവന്‍ തന്‍റെ ട്രൗസറിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ജാമ്പക്കയെല്ലാം ഒന്നൊന്നായിയെടുത്ത് കൂട്ടുകാര്‍ക്കൊക്കെ വീതിച്ചു നല്‍കിയിട്ട് ഏങ്ങലടിച്ച് കരയുന്ന തന്‍റെ അമ്മക്കരികില്‍ പോയിയിരുന്നു.  പിന്നങ്ങോട്ട് സാബു സ്‌കൂളില്‍ വന്നിട്ടേയില്ല.

ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിഷമത്തിലാണ് അവന്‍റെ അഛന്‍ ആത്മഹത്യ ചെയ്തതെന്നും വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തുവെന്നും അവര്‍ നാടുവിട്ടു എങ്ങോട്ടോ പോയന്നൊക്കെയാണ് പിന്നെ അറിഞ്ഞത്.

‘മാഷേ.... നിന്ന് കിനാവ് കാണുകയാണോ.... ബെല്ലടിക്കാറായി... ക്ലാസില്‍ പോണില്ലേ...’

കൈയില്‍ വിസിലും തൂക്കി പടികയറി വന്ന പി. ടി. മാഷാണ് തോളില്‍ തട്ടി ഉണര്‍ത്തിയത്.  അജയന്‍ തിടുക്കത്തില്‍ ഗോവണി കയറി മൂന്നാം നിലയിലെ ടൈല്‍ പാകി മിനുക്കിയ ആറ് സിയിലെ അകത്തളങ്ങളിലേക്ക് കയറി.  ചുവരില്‍ പതിച്ച കറുത്ത ബോര്‍ഡില്‍ കൈയില്‍ കരുതിയ ചോക്ക് കൊണ്ട് രാഷ്ട്രഭാഷയില്‍ മെല്ലെ എഴുതി.  ക്ലാസിന്‍റെ ഒത്ത നടുക്ക് കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാനിന്‍റെ ഇരമ്പലിനേയും കവച്ച് വെച്ച് ക്ലാസ് ലീഡര്‍ വിളിച്ചു പറഞ്ഞു. ഹിന്ദി.....

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലാസിലെ ലീഡറായിരുന്നല്ലോ അജയന്‍.  അന്നൊക്കെ ലീഡറെന്ന നിലയില്‍ ക്ലാസ് കഴിഞ്ഞ് മാഷന്മാര്‍ ഉപേക്ഷിച്ച് പോകുന്ന ചോക്കുകഷണങ്ങള്‍ എടുത്ത് സൂക്ഷിച്ച് വെക്കലുണ്ടായിരുന്നു.  കൈയിലെ ചോക്ക് തട്ടിപറിക്കാന്‍ പൂച്ചയെപ്പോലെ പാത്തും പതുങ്ങിയും വന്നിരുന്ന സാബു ഇന്നിവിടെയില്ലായെന്ന സങ്കടം ഉള്ളിലൊതുക്കി അജയന്‍ പിന്‍ ബഞ്ചിലേക്ക് കണ്ണുപായിച്ചു.



Comments

  1. Replies
    1. സന്തോഷം ...
      -അമീർകണ്ടൽ

      Delete
  2. മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  3. മാഷെ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. ഏറെ സന്തോഷം...
      - അമീർകണ്ടൽ

      Delete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...