Views:
എന്‍റെയൊരു ലെവല് ഒന്ന് വേറെ തന്നെയാണ് . അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഞാൻ ചിന്തിക്കുമോ ? തല തിരിഞ്ഞവനെന്നോ കിറുക്കനെന്നോ നിങ്ങൾ എന്നെ വിളിച്ചേക്കാം. പക്ഷേ ചിന്ത, ചിന്ത തന്നെയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലനിൽക്കുന്നു . പൊങ്കാലയിടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുമുണ്ട്. തയ്യാറായിക്കോളൂ .
എന്നെ അലട്ടുന്ന ചിന്ത ഇതാണ്
രമ്യാ ഹരിദാസിനും മാക് സക്കൻബർഗിനും എനിക്കും ഒരേ പ്രായമാണ്. പക്ഷേ രമ്യ ആലത്തൂർ എം പി, മാക് സക്കൻബർഗ് ശതകോടീശ്വരൻ. ഞാൻ ഞാൻ മാത്രം ഒന്നിനും കൊള്ളാത്ത ദരിദ്ര നാരായണൻ. അതെന്താ അങ്ങനെ ?ഈ ചിന്ത ഒരിക്കൽ ഞാൻ നമ്മടെ ഫ്രണ്ട്സിന്‍റെ ഗ്രൂപ്പിൽ പങ്കുവച്ചു. ഒരു ചങ്കത്തി എന്നെ പൊങ്കാലയിട്ടു .
അവള് ചോദിക്കുവാ
''നരേന്ദ്ര മോദിക്കും എന്‍റെ അഛനും ഒരേ പ്രായാ. പക്ഷേ അഛൻ പ്രധാനമന്ത്രിയായില്ലല്ലോ ''
- ഡിയർ ചങ്കത്തീ, യൂ ആർ ഏ ബ്ലഡീ ഫൂൾ !!
സംഗതി നമ്മളല്പം ഗൗരവമായി ചിന്തിക്കേണ്ടതാണ് .
എന്തുകൊണ്ടാണ് ചില മനുഷ്യർ മാത്രം അവരവരുടേതായ ചില അടയാളങ്ങൾ ഭൂമിയിൽ ഉപേക്ഷിച്ചു പോകുന്നത് . ഈ ഭൂമിയിലെ ബഹുഭൂരിപക്ഷത്തിനും അതിന് സാധിക്കാത്തത് എന്തുകൊണ്ടാണ് ?ചങ്കത്തിയോട് ചോദിച്ചാ ഉത്തരം കിട്ടും
''എന്‍റെ അടയാളം ഒന്ന് തൊട്ടിലിൽ കിടക്കുന്നു, മറ്റേത് വയറ്റിലും''കുട്ടികളെയാണ് ഉദ്ദേശിച്ചത് . മക്കൾ നമ്മുടെ അടയാളങ്ങളാണോ ? നാം മരിച്ചു കഴിഞ്ഞാൽ ദിവസത്തിൽ എത്ര പ്രാവശ്യം മക്കൾ നമ്മെ ഓർക്കും . മരണ ശേഷം ആദ്യവർഷം ഇടയ്ക്കിടെ ഓർക്കും . പിന്നെ വല്ലപ്പോഴും . ഇത് മക്കളുടെ കാര്യം . ചെറുമക്കൾ ഓർക്കുമോ വല്ലപ്പോഴുമെങ്കിലും ?
മക്കൾ ശാശ്വതമായ അടയാളമല്ല .അവർ പോലും ഓർക്കുന്ന രീതിയിൽ നാം അടയാളപ്പെടുത്തണം. മാട്ടുപ്പെട്ടി മച്ചാൻ സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ പറയും പോലെ ''ലവന്‍റെ പിന്തുടർച്ചക്കാരൻ ലവനെ ഓർക്കണ്ടില്ലേ'' അതാണ് കാര്യം .
ജാതകദോഷം , ഭാഗ്യദോഷം പിന്നെ നൂറായിരം മറ്റ് ദോഷങ്ങൾ . സാധാരണക്കാരായ നാം പറയുന്ന കാരണങ്ങളാണ് . ''ഈ നൂറ് കൂട്ടം പ്രശ്നങ്ങൾക്കിടയിലാ അവന്‍റെയൊരു മാർക്ക്'' എന്നും കേൾക്കാറുണ്ട് .
സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചം വീശി ഭൂമിയിൽ തന്‍റെതായ അടയാളങ്ങൾ അവശേഷിപ്പിച്ച് കടന്നു പോയ എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു . പക്ഷേ നമ്മളെപ്പോലെ അവർ ഒഴിവുകിഴിവുകൾ പറഞ്ഞില്ല .
ചെയ്യുന്ന പ്രവൃത്തികളോട് അതിരുകടന്ന ആത്മാർത്ഥതയും അതിനുവേണ്ടി എന്തും തൃജിക്കാനുള്ള മനോഭാവവും അവർക്കുണ്ടായിരുന്നു.
നമ്മൾ അത് ചെയ്യാറില്ല . അതിനാൽ ലോക തോൽവിയായി ജീവിക്കുന്നു ...
--- നെല്ലിമരച്ചോട്ടില്‍
No comments:
Post a Comment