Skip to main content

Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ


സൗഹൃദത്തിന്‍റെ തുമ്പിക്കൈ

സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്.   കവിതയുടെ നാള്‍വഴിയിലൂടെ ഈരടികളായി ഒഴുകിത്തുടങ്ങിയിട്ട് 90 ദിനങ്ങള്‍ ആവുന്നതേയുള്ളു.  2019 സെപ്റ്റംബര്‍ 8 ന് രാവിലെ 9.00 മണിയോടെയാണ് അദ്ദേഹത്തെ  കാണാനായി ഞാന്‍ ആ വീട്ടിലെത്തിയത്. ശ്രീ. അനില്‍ ആര്‍ മധുവും അവിടെയുണ്ടായിരുന്നു,  പിന്നെയങ്ങോട്ടുള്ള ഒരു ദിവസവും അവിടെ ചെല്ലുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാതെ കടന്നു പോയിട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു.

തനിക്കൊരു നിലപാടുള്ള ഏതു  കാര്യത്തിലും അതു തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്തയാള്‍. കവിതയില്‍ പറയുന്നതു പോലെ അവ ചുരുക്കി, എന്നാല്‍ വ്യക്തമായി പറയും. ഈ സ്വഭാവം അദ്ദേഹത്തിനു പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം.  എന്നാല്‍ എനിക്കൊരു പച്ചയായ മനുഷ്യനെയാണ് കാണാന്‍ കഴിഞ്ഞത്. ചിരിക്കുന്നവരൊക്കെ ബന്ധുക്കളല്ലെന്ന് എന്‍റെ പ്രിയ മുത്തശ്ശി പറഞ്ഞ് ഞാന്‍ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.  ഉള്ളത് ഉള്ളില്‍ തട്ടും വിധം പറയണം.  കവിതയായാലും സൗഹൃദമായാലും ഇവയ്ക്ക് രണ്ടിനും ഒരേ പോലെ വില കല്‍പിക്കുന്നയാള്‍. ഞാനിപ്പോള്‍ അനുഭവിക്കുന്ന സൗഹൃദ സാഹോദര്യം ചെറുതല്ലാത്ത പൊന്‍ വെളിച്ചമാണ് എന്‍ ഇരുള്‍ തിങ്ങും കരളറയില്‍ നിറക്കുന്നത്.

തുമ്പിക്കൈ 9 കവിതകളുടെ, യഥാക്രമം കവിതാ വരവും നീ, കാത്തരുളുക നീ, ചിരിയുതിരും മിഴി, സദ്ഗതി, കട്ടിയിരുട്ടും നീക്കിടൂ, നൂറ്റെട്ടു തേങ്ങ, ഗജമുഖഹരഹര, ഭക്തി തരംഗിണി - സമാഹാരമാണ്. ഒന്‍പതു കവിതകള്‍ കൊണ്ട് ഗണനായകന് അര്‍പ്പിച്ച പൂജാമാലികയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.   തന്‍റെ ഉള്ളില്‍ ഗണപതിയെ, വിഘ്‌നേശ്വരനെ കുടിയിരുത്തുകയാണ്.  അഹന്തയെ ഇല്ലായ്മ ചെയ്ത് നന്മയെ കവിതയിലൂടെ പുനസ്ഥാപിക്കുന്ന ഒരു ഇടപെടല്‍, സ്വയം പാകപ്പെടല്‍.
തുമ്പിക്കൈ ആനയുടെ ഏറ്റവും ബലവത്തായ ശരീരഭാഗമാണ്.  ശ്രീ രജി മാഷിന് സൗഹൃദമെന്ന തുമ്പിക്കൈ, പ്രാണവായു ആഹരിക്കാനുള്ള കവിതക്കൈയ്യാണ്.  അതിലൂടെ അദ്ദേഹം നാളെകളായി പുലരുകയാണ്.

പ്രാര്‍ത്ഥന തന്നെയാണ് ജീവിതം.  ഒരാളെ നാം ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കായി അവരറിയാതെ പ്രാര്‍ത്ഥിക്കണം.  അതെ, കണ്ണന്‍ കുചേലനോട് ചെയ്തതും അതു തന്നെയാണ്. ഒറ്റ സന്ദര്‍ഭത്തില്‍ മാത്രം കണ്ണു നിറഞ്ഞ  കണ്ണന്‍, ഓമല്‍ ഓടക്കുഴല്‍ നാഥന്‍, തന്‍റെ സൗഹൃദത്തിന് ചങ്ങാത്തത്തിന് എന്തും നല്‍കി.  കുചേലന്‍ സൗഹൃദത്തിനിടയില്‍/സംഭാഷണത്തിനിടയില്‍ വിട്ടുപോയത് അല്ലെങ്കില്‍ മറന്നത് തന്‍റെ ദാരിദ്ര്യമാണ്. അത് പറയാതെ നിറച്ചതോ കൃഷ്ണനും.

നിങ്ങള്‍ കരുതും ഈ കണ്ണന്‍ എന്തിനാ വിഘ്‌നേശ്വരന്‍റെ കഥയില്‍ കടന്നുവന്നതെന്ന്.  എന്‍റെ കവിതയിലെ കല്ലുകരടുകളും, ജീവിതത്തിലെ കടല്‍ച്ചുഴികളും സ്നേഹസൗഹൃദഭാഷണം കൊണ്ട് മായ്ച്ചു കളയുന്ന ഒരു മൂത്ത ജ്യേഷ്ഠനും മാഷുമാണ്, എനിക്കിന്ന് സ്വന്തം ചോരത്തുടിപ്പായി വിശേഷിപ്പിക്കാവുന്ന മാഷ്.

കവിതയുടെ സ്വകീയമായ മണ്ഡലത്തില്‍ അത് മികച്ചതാണ് എന്ന ധാരണയില്‍ കഴിഞ്ഞ എനിക്ക്, എന്താണ് കവിത എന്നും താളനിബദ്ധമായി എങ്ങനെ കാവ്യ രചന നടത്താമെന്നും മനസ്സിലാക്കിച്ചുതന്ന മാഷാണ്, മാഷ്.
90 ദിവസത്തിനിടയില്‍ സ്വന്തം പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്, ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നതു പോലെയാണ്. മാഷിന്‍റെ നിരന്തരസൗഹൃദ സാന്നിധ്യമാണ്, തുമ്പിക്കൈയ്യായെന്നെ ചേര്‍ത്തുപിടിച്ചു നടത്തിയത്.

കവിതാരചന പ്രാര്‍ത്ഥനയും അര്‍ച്ചനയുമാകുന്ന ധന്യതയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.



Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan