Skip to main content

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നു



കവിത (1998)
ബുദ്ധൻ ചിരിക്കുന്നു 
ജി ഗോപാലകൃഷ്ണ പിള്ള


ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം
ഹർഷപുളകിതമാകുമീ വേളയിൽ
ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ
തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ

ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും
മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ?
നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ
നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ
ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന-
യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ?

ശാന്തസ്വരൂപനാം ശാക്യമുനിയുടെ
വാക്യങ്ങളോതിപഠിച്ചൊരു ചീനയും
മാറ്റത്തിനേതും ചെവികൊടുക്കാത്തവർ
കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും
ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത്
വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും

ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു-
മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും-
പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി
വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ-
ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത-
യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന-
തെന്നിവരോർക്കുമോ ?

സ്വന്തം സിരകളിൽ ഒക്കെയും വററാത്ത
ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ
ശക്തന്‍റെ കയ്യിൽ സഹനമാമായുധം
നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം
ദുർബലൻ ഹത്യയെ തള്ളിപ്പറകിലും
ഭീരുത്വം എന്നേ കരുതുള്ളു മാനുഷർ

ബോധിവൃക്ഷത്തിൻ ചുവട്ടിൽനിന്നീ നവ
ബോധം ലഭിച്ച ജനതയാം ഭാരതർ
'വിശ്വം സമസ്തം സുഖം ലഭിക്കട്ടെയെ'
ന്നുച്ചത്തിൽ ഘോഷിക്കയാണിന്നു പിന്നെയും

വെട്ടിപ്പിടിച്ചില്ല സാമ്രാജ്യ സീമകൾ
വെട്ടി അരിഞ്ഞില്ല രാജശിരസ്സുകൾ
ശാസ്ത്ര വിജയത്തെ മേലിലും നാടിന്‍റെ
കോപ്പു കൂട്ടാനേയെടുക്കള്ളു ഭാരതം !

കാറ്റു വിതച്ച് കൊടുങ്കാറ്റു ചെയ്യുവാൻ
കോപ്പു കൂട്ടേണ്ട പതറില്ല ഭാരതം !
കല്ലിൽ ഇരുമ്പിൽ നിന്നാററം യുഗത്തിലേ-
ക്കെന്‍റെ നാടിന്നുണരുന്ന വേളയിൽ
ബുദ്ധൻ ചിരിക്കുന്നു പിന്നെയും മാനവ
ധർമ്മ ധ്വജത്തിന്നുയർച്ചയ്ക്ക് മീതെയായ്!!

 --- G Gopalakrishna Pillai



അടിക്കുറിപ്പ്

1998.  തപസ്യയുടെ സംസ്ഥാനപഠനശിബിരം.  സ്ഥലം കുട്ടികൃഷ്ണമാരാരുടെ ഭവനം.  സാന്നിദ്ധ്യം: മഹാകവി അക്കിത്തം, പി.നാരായണകുറുപ്പ്, ആർ.സഞ്ജയൻ, പ്രൊഫസ്സർ സി.ജി.രാജഗോപാലൻ, യശഃശരീരരായ തുറവൂർ വിശ്വംഭരൻ, എൻ.പി.രാജൻ നമ്പി തുടങ്ങിയവർ.

ഭാജനഭോജനവാദം, പുരോഗമന സാഹിത്യം തുടങ്ങി പലതും ചർച്ചയായി.  സോദ്ദേശസാഹിത്യസൃഷ്ടിയുടെ ആവശ്യത്തെസംബന്ധിച്ച് ജി ഗോപാലകൃഷ്ണ പിള്ള ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.  കവിത കവി ഹൃദയത്തിൽ സ്വയമേവ ജന്മമെടുക്കുന്നതാണെന്നും ദോശ ചുട്ടെടുക്കുന്നതു പോലെയല്ലെന്നുമുള്ള അഭിപ്രായമാണ് മഹാകവി അക്കിത്തം പ്രകടിപ്പിച്ചത്.

തന്‍റെ വാദം തെളിയിയ്ക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധകാരൻ  നിശ്ചയിച്ചു. അങ്ങനെ അന്ന് പഠന ശിബിരത്തിന്‍റെ ഇടവേളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ കവിമനസ്സിൽ രൂപം കൊണ്ട കവിതയാണിത്. ചർച്ചയിൽ എതിർത്തവരും കവിതയെ അനുമോദിച്ചു.  തുടർന്ന് നാഗപ്പൂരിൽ നടന്ന അഖിലഭാരതീയ കലാസാധക സംഗമത്തിൽ കുഞ്ഞപ്പൻ കൊല്ലങ്കോടിന്‍റെ വിവർത്തനത്തോടുകൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടർന്ന് അടൽ ബിഹാരി വാജ്പേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1998 ജൂലൈ 5   'ജന്മഭൂമി' വാരാദ്യപതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.

--- K V Rajasekharan

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan