Skip to main content

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നു



കവിത (1998)
ബുദ്ധൻ ചിരിക്കുന്നു 
ജി ഗോപാലകൃഷ്ണ പിള്ള


ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം
ഹർഷപുളകിതമാകുമീ വേളയിൽ
ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ
തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ

ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും
മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ?
നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ
നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ
ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന-
യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ?

ശാന്തസ്വരൂപനാം ശാക്യമുനിയുടെ
വാക്യങ്ങളോതിപഠിച്ചൊരു ചീനയും
മാറ്റത്തിനേതും ചെവികൊടുക്കാത്തവർ
കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും
ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത്
വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും

ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു-
മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും-
പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി
വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ-
ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത-
യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന-
തെന്നിവരോർക്കുമോ ?

സ്വന്തം സിരകളിൽ ഒക്കെയും വററാത്ത
ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ
ശക്തന്‍റെ കയ്യിൽ സഹനമാമായുധം
നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം
ദുർബലൻ ഹത്യയെ തള്ളിപ്പറകിലും
ഭീരുത്വം എന്നേ കരുതുള്ളു മാനുഷർ

ബോധിവൃക്ഷത്തിൻ ചുവട്ടിൽനിന്നീ നവ
ബോധം ലഭിച്ച ജനതയാം ഭാരതർ
'വിശ്വം സമസ്തം സുഖം ലഭിക്കട്ടെയെ'
ന്നുച്ചത്തിൽ ഘോഷിക്കയാണിന്നു പിന്നെയും

വെട്ടിപ്പിടിച്ചില്ല സാമ്രാജ്യ സീമകൾ
വെട്ടി അരിഞ്ഞില്ല രാജശിരസ്സുകൾ
ശാസ്ത്ര വിജയത്തെ മേലിലും നാടിന്‍റെ
കോപ്പു കൂട്ടാനേയെടുക്കള്ളു ഭാരതം !

കാറ്റു വിതച്ച് കൊടുങ്കാറ്റു ചെയ്യുവാൻ
കോപ്പു കൂട്ടേണ്ട പതറില്ല ഭാരതം !
കല്ലിൽ ഇരുമ്പിൽ നിന്നാററം യുഗത്തിലേ-
ക്കെന്‍റെ നാടിന്നുണരുന്ന വേളയിൽ
ബുദ്ധൻ ചിരിക്കുന്നു പിന്നെയും മാനവ
ധർമ്മ ധ്വജത്തിന്നുയർച്ചയ്ക്ക് മീതെയായ്!!

 --- G Gopalakrishna Pillai



അടിക്കുറിപ്പ്

1998.  തപസ്യയുടെ സംസ്ഥാനപഠനശിബിരം.  സ്ഥലം കുട്ടികൃഷ്ണമാരാരുടെ ഭവനം.  സാന്നിദ്ധ്യം: മഹാകവി അക്കിത്തം, പി.നാരായണകുറുപ്പ്, ആർ.സഞ്ജയൻ, പ്രൊഫസ്സർ സി.ജി.രാജഗോപാലൻ, യശഃശരീരരായ തുറവൂർ വിശ്വംഭരൻ, എൻ.പി.രാജൻ നമ്പി തുടങ്ങിയവർ.

ഭാജനഭോജനവാദം, പുരോഗമന സാഹിത്യം തുടങ്ങി പലതും ചർച്ചയായി.  സോദ്ദേശസാഹിത്യസൃഷ്ടിയുടെ ആവശ്യത്തെസംബന്ധിച്ച് ജി ഗോപാലകൃഷ്ണ പിള്ള ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.  കവിത കവി ഹൃദയത്തിൽ സ്വയമേവ ജന്മമെടുക്കുന്നതാണെന്നും ദോശ ചുട്ടെടുക്കുന്നതു പോലെയല്ലെന്നുമുള്ള അഭിപ്രായമാണ് മഹാകവി അക്കിത്തം പ്രകടിപ്പിച്ചത്.

തന്‍റെ വാദം തെളിയിയ്ക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധകാരൻ  നിശ്ചയിച്ചു. അങ്ങനെ അന്ന് പഠന ശിബിരത്തിന്‍റെ ഇടവേളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ കവിമനസ്സിൽ രൂപം കൊണ്ട കവിതയാണിത്. ചർച്ചയിൽ എതിർത്തവരും കവിതയെ അനുമോദിച്ചു.  തുടർന്ന് നാഗപ്പൂരിൽ നടന്ന അഖിലഭാരതീയ കലാസാധക സംഗമത്തിൽ കുഞ്ഞപ്പൻ കൊല്ലങ്കോടിന്‍റെ വിവർത്തനത്തോടുകൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടർന്ന് അടൽ ബിഹാരി വാജ്പേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1998 ജൂലൈ 5   'ജന്മഭൂമി' വാരാദ്യപതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.

--- K V Rajasekharan

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...