Skip to main content

Smitha R Nair :: ഒത്തുചേരൽ



ഒത്തുചേരൽ 
സ്മിത R നായർ

പതിവില്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒളിഞ്ഞും, മറിഞ്ഞും നോക്കുന്ന സാജനെ കണ്ടു നിമ്മിക്ക് ചിരി പൊട്ടി. ഇതിയാനീ നാല്പതാം വയസ്സിൽ ഇനിയെന്ത് കണ്ടിട്ടാണോ?  കാക്ക നോക്കുന്ന പോലെ കിടന്ന് നോക്കുന്നെ?   

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിക്കുന്നത് അവൾ കണ്ടു പിടിച്ചു. 

"എപ്പോളാ അച്ചായാ പരിപാടി? "  
"അത് പതിനൊന്നു മണിക്ക്.. ഹോട്ടലിൽ എത്തിയാ മതി.. "    
"അവൾ വരുമോ, പഴയ കാമുകി? "  
 "ആ എനിക്കറിയില്ല.... വരുമാരിക്കും." 
"അതെന്താ നിങ്ങളുടെ ഗ്രൂപ്പിലില്ലേ."  
"ഇല്ല... നീ ഒന്ന് പോയേ...".

ഇതാ പെണ്ണുങ്ങളോട് മനസ്സു തുറന്നാലുള്ള കുഴപ്പം... 

"ഞാൻ പോണു  ഓഫീസിൽ ചെല്ലണം,  നേരത്തെ ഇറങ്ങും.."

വണ്ടി  ഓടിക്കുമ്പോൾ   ലിസിയുടെ മുഖം അയാളോർത്തു.. 
വിടർന്ന കണ്ണുകളും, കനത്ത ഇടതൂർന്ന മുടിയുമുള്ള ശാലീന സുന്ദരി.
കിലുക്കാം പെട്ടിയെപ്പോലെ എല്ലാവരോടും ഇടപഴകുന്നവൾ. 

മൂന്നു വർഷം ആ പ്രണയം അവളോട് പറയാനാവാതെ സൂക്ഷിച്ചു. ഡിഗ്രി അവസാന വർഷ പരീക്ഷ അവസാനിച്ച അന്ന് ധൈര്യം സംഭരിച്ചു. അവളോട്‌ പ്രണയം തുറന്നു പറഞ്ഞു.

"എനിക്കൊരു ജോലി കിട്ടുന്നത് വരെ കാത്തിരിക്കണം"        

മറുപടിയായി അവൾ പറഞ്ഞത്.. 

"നീയെന്താ ഇത്രയും കാലം   ഈ സ്നേഹം പറയാതിരുന്നേ... അങ്കിളിന്‍റെ വീട്ടിലാ ഞാൻ നിന്നിരുന്നേ.. അമ്മ വിദേശത്താ, അവിടെ നഴ്സ് ആണ്.. അച്ഛന്‍റെ മരണ ശേഷം അവിടുള്ള ഒരാളെ വിവാഹം ചെയ്തു..  റിസൾട്ട്‌ വന്നാലുടൻ താൻ അമ്മയുടെ അടുത്തേക്ക് പോവുകയാണ്... സോറി സാജാ." 

എന്‍റെ മനസ്സ് തുടിച്ചതവൾ കെട്ടില്ല.., നടന്നു മറയും വരെ അന്ന് നോക്കി നിന്നു...                                                  
ഓഫീസിൽ നിന്ന് ഉടനെ ഇറങ്ങി... ഹോട്ടലിൽ എത്തിയപ്പോളേ കോൺഫറെൻസ് ഹാൾ നിറഞ്ഞതായി കണ്ടു.. സ്ത്രീകൾ കൂടി  നിൽക്കുന്നു.. അവരുടെ ഇടയിലൂടെ  അയാൾ കണ്ണോടിച്ചു. അവൾ വന്നോ ആവോ.... ആകെ കോൺടാക്ട് ഉള്ളത് രമയോട് മാത്രമാണ്......  ഷിബു വിളിച്ചു പറഞ്ഞു 

"വന്നല്ലോ... വനമാല" 

എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു... പ്രൗഢഭാവം പൂണ്ട ഒരു സ്ത്രീയിൽ കണ്ണുടക്കി... 

ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ. ബോബ് ചെയ്ത നിറം ചാർത്തിയ മുടിയിഴകൾ... ഇതവളല്ലേ?  

അവളുടെ കയ്യിൽ തൂങ്ങി പത്തു വയസ്സോളം വരുന്നോരാൺകുട്ടി, നീലക്കണ്ണുകൾ... ചെമ്പൻ മുടി.. പെട്ടെന്ന് അവൾ അടുത്തേക്ക് വന്നു...  അയാളുടെ കൈ കൂട്ടിപ്പിടിച്ചു ഇxഗ്ലീഷ് ചുവയുള്ള മലയാളത്തിൽ സാജനോട് എന്തൊക്കെയോ ചോദിച്ചു. 

"വിദേശിയെത്തന്നെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാണ്, ഉടൻ മടങ്ങിപ്പോകും ജോലിത്തിരക്കാണ്... നാട്ടിൽ ഒരാവശ്യത്തിന് വന്നപ്പോൾ കൂടാമെന്ന് കരുതി.." 

എല്ലാവരും മുഖം മൂടികളഴിച്ചു വെച്ച് ആ പഴയ സഹപാഠികളായി... യാന്ത്രികമായി അയാളും....   ഇടയ്ക്കു തന്‍റെ നോട്ടം അവളിലേക്ക് പാളിപ്പോകുന്നത് അയാളറിഞ്ഞു...                        
പ്രോഗ്രാം നടക്കുമ്പോളും... സാജന്‍റെ മനസ്സ് കോളേജ് വരാന്തയിലും, അവളോടൊപ്പമുണ്ടായിരുന്ന ക്ലാസ്സ്‌ മുറിയിലുമായിരുന്നു.. ആ നുണക്കുഴികൾ വശ്യമായി അയാളെ നോക്കി പുഞ്ചിരിച്ചു  കൊണ്ടിരുന്നു., 

അയാൾ മുഖമമർത്തി കിടക്കാൻ കൊതിച്ച മുടിയിഴകളിലെ പനിനീർപുഷ്പത്തിന് അവളുടെ ചുണ്ടിന്‍റെ അതേ നിറമായിരുന്നു.....

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...