Skip to main content

Ameer Kandal :: ഒളിച്ചോട്ടം

 

ഒളിച്ചോട്ടം.

അമീർകണ്ടൽ

Photo Credit: https://www.britannica.com/science/lightning-meteorology


റെയിൻകോട്ട് എടുക്കാൻ മറന്നതിൽ അകമേ ശപിച്ച് കൊണ്ട് അയാൾ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു. കുറച്ച് നാളായി വൈകുന്നേരങ്ങളിൽ മഴയാണല്ലോ. പൊടുന്നെനെയാണ് വെളിച്ചം മങ്ങി ഇരുള് പരക്കുന്നത്.വേനൽ മഴയായതിനാൽ നല്ല കുടുക്കവുമുണ്ട്.മഴയാകട്ടെ തൻ്റെ നീണ്ട കറുത്ത തലമുടി അഴിച്ചിട്ട് കലിതുളളും മാതിരി തിമിർക്കുന്നു. വെയിറ്റിംഗ് ഷെഡിൻ്റെ പടവുകളിൽ ഓളങ്ങൾ തീർത്ത് മഴവെള്ളം കുത്തിയൊലിച്ച് പായുന്നു. വിജനമായ ടാറിട്ട റോഡിൽ മഴത്തുള്ളികൾ ഉറഞ്ഞ് തുളളി സ്വൈരവിഹാരം നടത്തുന്നു. പൊടുന്നനെയാണ് മഴ മഞ്ഞ് മൂടിയ പാതയുടെ മറുകരയിൽ നിന്ന് ഒരു സ്ത്രീ റോഡ് മുറിച്ചുകടന്ന് ഷെഡിലേക്ക് ഓടിക്കയറിയത്.കുടയിൽ താങ്ങാത്ത മഴ അവരെ അടിമുടി നനച്ചിരിക്കുന്നു. കുട മടക്കി അവർ തൻ്റെ ഷാളിൻ്റെ തുമ്പറ്റം പിഴിഞ്ഞ് തല തുവർത്തി. നനഞ്ഞൊട്ടിയ ചുരിദാറിൻ്റെ താഴ്ഭാഗം കൂട്ടിപ്പിടിച്ച് പിഴിഞ്ഞു. നെറുകയിലെ സിന്ദൂരം ചോരപാട് കണക്കെ നെറ്റിയിലേക്ക് പടർന്ന് കിടക്കുന്നു. ഉത്സവ പറമ്പിലെ കമ്പക്കെട്ട് മാതിരി ഇടയ്ക്കിടക്കുള്ള മിന്നൽ പിണരിലെ വെള്ളവെട്ടത്തിൽ ഉത്ക്കണ്ഠ മുറ്റിയ അവരുടെ തുടുത്ത മുഖം മിന്നിക്കൊണ്ടിരുന്നു.

വെയിറ്റിംഗ് ഷെഡിൽ ആ സ്ത്രീയും അയാളും മാത്രമാണുണ്ടായിരുന്നത്.മഴ അതിൻ്റെ താണ്ഡവനൃത്തം തുടർന്നു കൊണ്ടിരുന്നു.പടിഞ്ഞാറെക്കടവിലേക്കുള്ള  ലൈൻ ബസാണ് സ്ത്രീയുടെ പ്രതീക്ഷയെന്ന് അയാൾ മനസ്സിലാക്കി.അരക്കിലോമീറ്റർ അപ്പുറത്തെ കവലയിലെ തുണിക്കടയിലെ സെയിൽസ് ഗേളാണെന്നും അവർ അയാളോട് പറഞ്ഞു. ഇരുള് കൂടുതൽ കനത്തു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മിന്നലും ഇടിയും അവർക്കിടയിൽ ഭീതി ജനിപ്പിച്ചു. ഇതിനിടയിൽ ആ സ്ത്രീ തൻ്റെ ലതർ ബാഗിൽ നിന്ന് ഒരു പൊതികെട്ട് പുറത്തെടുത്തു. തൻ്റെ വീട്ടിലേക്ക് കരുതിയിരുന്ന ഓറഞ്ചുകളായിരുന്നു അതിൽ. തൊലി പൊളിച്ച് ഓറഞ്ചിതളുകൾ ഓരോന്നായി കഴിച്ചു കൊണ്ടിരിക്കുന്നേരമാണ് അവർക്ക് മുന്നിലായി വെള്ളം തെറ്റിച്ച് ഒരു ജീപ്പ് ബ്രേക്കിട്ട് നിന്നത്. മുന്നിലിരുന്ന പോലീസുകാരൻ ഒരു കള്ളച്ചിരിയോടെ സ്ത്രീയെ ഒന്നാകെ ഉഴിഞ്ഞു. എന്നിട്ട് അയാളെ രൂക്ഷമായി നോക്കി.' പെരും മഴയത്ത് എന്തെടുക്കുവാടാ.. ഇവിടെ..? ങാ... സമയങ്ങള് മെനക്കെടുത്താതെ വീടുകളിൽ പോകാൻ നോക്ക്...' പോലീസുകാരൻ്റെ മഴക്കാറ് പോലെ ഇരുണ്ട മുഖത്തെ മഞ്ഞളിച്ച കണ്ണുകളോട് അയാൾക്ക് അറപ്പ് തോന്നി. വെള്ളം തെറ്റിത്തെറിപ്പിച്ച് ജീപ്പ് കിഴക്കോട്ട് പാഞ്ഞു പോയി.

മഴ അല്പം ശമിച്ച നേരം അയാൾ പോകാൻ ധൃതികൂട്ടി. നല്ല ഇടിയും മിന്നലുമുണ്ട്. ഇനിയും ഈ അസമയത്ത് ഇവിടെ നിൽക്കുന്നത് അത്ര പന്തികേടല്ലായെന്ന് അയാളുടെ മനസ് മന്ത്രിച്ചു. യാത്ര പറഞ്ഞ് അയാൾ മെല്ലെ പെയ്ത് കൊതിതീരാത്ത കുഞ്ഞു തുള്ളികൾക്കിടയിലേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നേരം ആ സ്ത്രീ അയാൾക്ക് ഒരു നിഷ്ക്കളങ്ക ചിരി സമ്മാനിച്ചു. 

രാവിലെ ബെഡ് കോഫിക്കൊപ്പം കൈയിൽ തടഞ്ഞ പത്രം മറിച്ച് നോക്കുന്നതിനിടയിലാണ് അയാൾ ശെരിക്കും ഞെട്ടിയത് .അയാളുടെ പെരുവിരലിൽ നിന്നും എന്തോ പെരുത്തു കയറുന്നത് പോലെ.

കാൻസർ രോഗിയായ ഭർത്താവിനേയും പത്ത് വയസ്സുള്ള മകളേയും ചോർന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടിൽ തനിച്ചാക്കി ആ സ്ത്രീ വിധിയോടൊപ്പം ഒളിച്ചോടിയെന്ന്.

'ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.' എന്ന ചരമ പേജിലെ വാർത്തയും സുന്ദരിയായ യുവതിയുടെ കളർഫോട്ടോയും നോക്കി നിശൂന്യമായ കണ്ണുകളോടെ അയാൾ വെറുങ്ങിലിച്ചിരുന്നു.

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...