Skip to main content

Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾ



രജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു.

ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്.

അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും.

ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകലജാലങ്ങളോടും കാത്തു സൂക്ഷിക്കുന്ന ഇഷ്ടം, സഹാനുഭൂതി ഇവ തന്നെയാണ് ആത്യന്തിക പ്രണയമായി വിവക്ഷിക്കുന്നത്. സഹജീവിയോട് കരുണയുള്ളവൻ ആർദ്രഹൃദയനായിരിക്കും. പ്രണയത്തിന്റെ നനവു പടർന്ന ഒരു ഹൃദയം...

അവിടെ നിന്ന് ആര്യ അരുണിന്റെ രചനയിലേക്ക് വരുമ്പോൾ കരിയും പുകയും നിറഞ്ഞ അടുക്കള തിരക്കുകൾക്കിടയിലും പ്രണയം പാകം ചെയ്യുന്ന പെൺമനസ്സിനെ കാണാം. പുകഞ്ഞ് കലങ്ങിയ കണ്ണുകളും കരിപുരണ്ട വിരലുകളും അവളുടെ ത്യാഗത്തിന്റെ നെറുകയിലണിഞ്ഞ സിന്ദൂരം തന്നെയെന്ന് മനസ്സിലാക്കുന്ന പ്രിയതമൻ ചേർത്തു പിടിച്ച് കരുതലിന്റെ ചുംബനങ്ങളേകുമ്പോൾ അവരിടങ്ങളിലേക്ക് ഒതുങ്ങി വരുന്നു പ്രണയം.ഒരേ ദിനചര്യകളിൽ വിരസമായിപ്പോകുന്ന മനസ്സിന്റെ ഊർജ്ജം വീണ്ടെടുക്കുന്ന നമ്മളിടങ്ങളാകേണ്ടതുണ്ട് ഓരോ പ്രണയമെന്നും ആര്യയുടെ വരികൾ ഓർമ്മപ്പെടുത്തുന്നു.

'പ്രണയം' എന്നത് മാസ്മരികമായ ഒരു സുഗന്ധമാണെന്നും അലങ്കാരങ്ങൾ എല്ലാം അഴിച്ചു വച്ചാലും നാട്യങ്ങളില്ലാത്ത ഹൃദയവികാരങ്ങൾ  കൽവിളക്കിലെരിയുന്ന തിരിപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുമെന്നും അനിൽ. R. മധുവിന്റെ വരികൾ പറയുന്നു. ആർദ്രവും ലോലവുമെങ്കിലും രൗദ്രവും ഭയാനകവുമാവാൻ മടിയില്ലാത്തതുമാണ് പ്രണയം എന്ന് പറഞ്ഞു വക്കുമ്പോൾ ചില സമകാലിക സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്.

ഒരു കടൽ ദൂരത്തിനപ്പുറം ജീവിതം തേടിപ്പോയ പ്രിയതമനോട് പറയാൻ ബാക്കിവച്ച പരിഭവങ്ങളുടെ തോരാമഴയാകുന്നു ഫസീല സൈനുവിന്റെ വരികളിലെ പ്രണയം. 

മൊഴികളായി കാതുകൊണ്ട് കേൾക്കുന്നതിനേക്കാൾ മിഴികളിൽ നിറഞ്ഞു തുളുമ്പി അനുഭവിച്ചറിയുന്നതായിരിക്കണം 'പ്രണയം' എന്ന് ഷിജിനയുടെ വരികൾ..

നാലാളെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ അല്ലാതെ ജീവിത തിരക്കുകൾക്കിടയിലും നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആശ്വാസമേകുന്ന സ്നേഹം, 'മുജ്ജന്മ സുകൃതം' തന്നെയെന്ന് വലിയ വീടൻ അടയാളപ്പെടുത്തുന്നു. 

അങ്ങനെ ഒരേ ആശയം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു മുന്നോട്ട് പോകുമ്പോൾ വരികളുടെ ആസ്വാദ്യതക്കപ്പുറമുള്ള നേർക്കാഴ്ചകളും വ്യഥകളും ആർദ്രഭാവങ്ങളും കാട്ടിത്തരുന്നു ഓരോ രചനകളും.

_സീന നവാസ്.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...