Skip to main content

Sreedeep Chennamangalam :: ശ്രീദീപം

 

അവതാരിക 

ഈ കൃതിക്ക് അവതാരിക എഴുതാന്‍ രജി മാഷ് എന്നോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. അവതാരിക എഴുത്തില്‍ എനിക്ക് ഒരു മുന്‍പരിചയവും ഇല്ല. എങ്കിലും മാഷിന്‍റെ സ്‌നേഹപൂര്‍വ്വമുളള അഭ്യര്‍ത്ഥനക്ക് മുന്നില്‍ ഞാന്‍ വഴങ്ങി. ഇത് വായിച്ചപ്പോള്‍ എനിക്ക് അദ്ഭുതപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രണയത്തെക്കുറിച്ച് അത്രയേറെ ഞാന്‍ അറിഞ്ഞു ഇതിലൂടെ.

പ്രണയത്തിന് എത്രത്തോളം ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കഴിയും? എത്ര സങ്കടങ്ങള്‍ പറയുവാന്‍ കഴിയും? സ്‌നേഹദൂരങ്ങളുടെ നെരിപ്പോടുകള്‍ എത്രയുണ്ടാകും? പ്രണയമെന്ന വാക്കിന്‍റെ ഭംഗിയാണ് അതിന്‍റെ ശക്തിയും അതിന്‍റെ ദൗര്‍ബല്യവും. മനുഷ്യനെ ഇത്രയേറെ അലസനും ചിന്താമഗ്‌നനുമാക്കിയിട്ടില്ല, വേറൊരു വികാരവും; ഇത്രയേറെ മനസ്സിന്‍റെ ഉളളറകളെ നൃത്തം ചെയ്യിച്ചിട്ടില്ല, മറ്റൊന്നും; എഴുതിപ്പിച്ചിട്ടില്ല; സ്‌നേഹിപ്പിച്ചിട്ടില്ല; സാന്ത്വനിപ്പിച്ചിട്ടില്ല. പ്രണയത്തിന്‍റെ ഓരങ്ങളുടെ മറ്റൊരു അറ്റത്താകട്ടെ വേര്‍പാടിന്‍റെ, നൈരാശ്യത്തിന്‍റെ, അസംതൃപ്തിയുടെ, ദ്വേഷത്തിന്‍റെ, പല ഭാവങ്ങളും ശിഷ്ടപത്രമായി ഭവിക്കുന്നു.

'കാറ്റും മലയും തമ്മില്‍' പ്രണയത്തിന്‍റെ പല തലങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇത് വ്യത്യസ്തമായ പ്രണയക്കുറിപ്പുകളിലൂടെ നമ്മുടെ മനസ്സിലെ പ്രണയസങ്കല്പങ്ങള്‍ക്ക്, പ്രണയചിന്തകള്‍ക്ക്, നമ്മുടെ മനസ്സില്‍ മേയാന്‍ കുറച്ചു കൂടി സ്ഥലം ഉണ്ടാക്കിത്തരുന്നു. ഒരു വലിയ മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തലോടിപ്പോകുന്ന ഒരു കാറ്റിന്‍റെ കുളിര്‍മയും. ശീര്‍ഷകം തീര്‍ച്ചയായും വളരെ അനുയോജ്യമാണ്!

ചേര്‍ത്തെഴുത്ത് എന്ന സങ്കേതത്തിലൂടെ 74 പ്രണയവ്യാഖ്യാനങ്ങളാണ് ഇതില്‍. വിജയത്തെക്കാളേറെ പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു സങ്കേതമാണ് ഇത്. മൂലസൃഷ്ടിയുടെ സത്തയുള്‍ക്കൊണ്ട് എഴുതുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷെ ഇവിടെ എഴുതിയ 74 പേരും നല്ല ഭംഗിയായിത്തന്നെ വിഷയം കൈകാര്യം ചെയ്തു. അത് നിസ്സാരകാര്യമല്ല; ആ സര്‍ഗശേഷി പുസ്തകരൂപത്തില്‍ വരുന്നത് എഴുത്തിന്‍റെ വിജയം കൊണ്ടു തന്നെയാണ്.

രജി മാഷിന്‍റെ അതിസുന്ദരമായ വരികളോടൊപ്പം 74 ചിന്തകളായി ഇതിലെ ഓരോ കുറിപ്പും ഭവിക്കുന്നു. എഴുതിയവരെല്ലാവരും ആശയത്തിന്‍റെ വ്യാപ്തി കൊണ്ട് ഞെട്ടിച്ചു കളയുന്നു. ഭാഷയും ഭാവനയും നിറച്ച ഈ പ്രണയക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മികച്ച ഒരു വായനനാനുഭവം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. രജി മാഷിനും 74 എഴുത്തുകാര്‍ക്കും എഴുത്തിന്‍റെ ലോകത്ത് ഇനിയുമേറെ തിളങ്ങാന്‍ കഴിയട്ടെ!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...