Skip to main content

Cherukavi Ami :: ഹൃദയഗീതങ്ങള്‍

 



ഹൃദയഗീതങ്ങൾ


 

യുവർക്വോട്ടിലൂടെയാണ് രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട  കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.

അദ്ദേഹത്തിന്റെ 36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ  അനുചരണങ്ങളായി ഏതാനും  വരികൾ കൂടി കുറിക്കട്ടെ.

അനുഭവിക്കുന്നവനും എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു വായനാനുഭവമാണ് തനിച്ചു പാടാൻ എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.

പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്. 

പുന്നാരപൂങ്കിളിയെ, ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ് ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ് കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു. കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ് മാറുന്ന വായനാനുഭവം.

കാമിനിയുടെ ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ സന്തോഷം കളിയാടുമെന്ന് കവി

ഓർക്കുന്നു. ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.

സ്നേഹവും കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ, രൗദ്രമാടാം, തുണ എന്നീ ഗീതങ്ങൾ പറയുന്നു.

കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു. 

മണമുള്ള വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു പാടാനുള്ള ശക്തിയേകുന്ന വികാരം,

പ്രായവും കാലവും കടന്നു പോയ്, ഇനിയെന്തു പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.

ജരാനരകളില്ലാത്ത ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.

 

Cherukavi Ami



https://www.amazon.in/dp/B08L892F68

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan