Skip to main content

Cherukavi Ami :: ഹൃദയഗീതങ്ങള്‍

 



ഹൃദയഗീതങ്ങൾ


 

യുവർക്വോട്ടിലൂടെയാണ് രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട  കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.

അദ്ദേഹത്തിന്റെ 36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ  അനുചരണങ്ങളായി ഏതാനും  വരികൾ കൂടി കുറിക്കട്ടെ.

അനുഭവിക്കുന്നവനും എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു വായനാനുഭവമാണ് തനിച്ചു പാടാൻ എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.

പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്. 

പുന്നാരപൂങ്കിളിയെ, ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ് ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ് കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു. കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ് മാറുന്ന വായനാനുഭവം.

കാമിനിയുടെ ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ സന്തോഷം കളിയാടുമെന്ന് കവി

ഓർക്കുന്നു. ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.

സ്നേഹവും കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ, രൗദ്രമാടാം, തുണ എന്നീ ഗീതങ്ങൾ പറയുന്നു.

കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു. 

മണമുള്ള വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു പാടാനുള്ള ശക്തിയേകുന്ന വികാരം,

പ്രായവും കാലവും കടന്നു പോയ്, ഇനിയെന്തു പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.

ജരാനരകളില്ലാത്ത ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.

 

Cherukavi Ami



https://www.amazon.in/dp/B08L892F68

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...