Skip to main content

Dr P Santhosh Kumar :: മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ

 

മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ


ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.


 ഹൃദയം ചോരുമ്പോഴാണ് കവിതയിൽ ചോര പടരുന്നത്.

അഴകൊഴുക്കുള്ള മനസ്സിന്റെ ഉള്ളറകളിൽ ഇറ്റുവീഴുന്ന നിണത്തുള്ളികളുണ്ട്. അവ സ്നേഹത്തിൽ നിന്നും ദൗഷ്ട്യത്തിലേക്കുള്ള ദൂരങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. രക്തബന്ധങ്ങൾ രക്തരൂക്ഷിതമാകുന്ന കാലപ്പകർച്ച.

ചോരയുടെ അർത്ഥാന്തരന്യാസമാണ് രജി ചന്ദ്രശേഖറിന്റെ മഞ്ചാടി. ചോര ജീവബിന്ദുവാണ്. അതിന് സ്നേഹരസം നഷ്ടമാകുമ്പോൾ കാലം കെടാൻ തുടങ്ങും. ജീവനൊടുങ്ങുകയും ചോര ചിതറുകയും ചെയ്യും.

ഹൃദയത്തിലെ ചോരപ്പൊടിപ്പുകൾ പ്രിയപ്പെട്ടവളുടെ നെറ്റിയിലെ സിന്ദൂരമാണ്. ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടിപ്പാണ്. ചെമ്പരത്തിയിലും ചെമ്പനീർ പൂവിലും അംഗരാഗമാണ്. പടർന്നു നിറയുന്ന സ്നേഹത്തിന്റെ ചോരയോട്ടം. അത് വ്യക്തിഗതവും കേവലവുമല്ല. സാർവ്വലൗകികമാണ്. മനസ്സുകളിൽ നിന്ന് സ്നേഹം പ്രപഞ്ചത്തിലേക്കൊഴുക്കുന്ന ചോര നീരാക്കലാണത്.

അനുഭവങ്ങളുടെ ചില ആഴക്കയങ്ങളുണ്ട്. അതിൽ അഭിരമിക്കുകയോ വിട്ടൊഴിയാതെ മുങ്ങിത്താഴുകയോ ചെയ്യുന്ന വൈകാരികാനുഭൂതികൾ. അത് കാല്പനിക ഭാവം മാത്രമല്ല. ഒരു കവിയുടെ ജീവിതത്തോടുള്ള പ്രണയവും കൂടിയാണ്.

'കടക്കണ്ണൊളികളിലെ ജന്മസാഫല്യം', 'പുഞ്ചിരിച്ചെണ്ടു നീട്ടുന്ന കൊച്ചുപൂവ്, 'പൂന്തേൻ നുകരാനെത്തുന്ന തുമ്പി', 'പാണന്റെ പാട്ട്', 'കടുന്തുടി താളം' ഇങ്ങനെ ''വിസ്മയം പോലെ ലഭിക്കും നിമിഷങ്ങളെ അർത്ഥം കൊടുത്തു പൊലിപ്പിക്കുന്ന" (വൈലോപ്പിള്ളി) ഒരിക്കലും വാടാത്ത അനുഭവങ്ങൾ.

അപ്പോഴും ചോര കത്തുന്ന ദുരിത യാഥാർത്ഥ്യങ്ങൾ ചുറ്റിലുമുണ്ട്. പാദം പുതയും തിളയ്ക്കുന്ന ടാറും ഉള്ളിലെ തീച്ചൂളയും നീറുന്ന സൂര്യ കിരണങ്ങളുടെ ചൊല്ലിയാട്ടവും കവി കാണുന്നു.

ചോരയോട്ടം നിലച്ച, ഇരുണ്ട, ഒറ്റപ്പെട്ട ദ്വീപുകൾ കവിക്ക് ചുറ്റും രൂപംകൊള്ളുന്നു.

ദുഃഖമാണേകാന്ത സന്ധ്യകൾ  

തപ്തമെന്നുള്ളം പിടയ്ക്കുന്നു

'ചോരയും ചോറും മറക്കുന്ന'വരുടെ (നന്ദികേടിന്റെ) കാലമാണിത്. ചോരനീരാക്കിയവർ, കിനാവു കരിഞ്ഞ് ഒടുങ്ങാത്ത ദാഹവും വിശപ്പും ശാപവുമായി അർദ്ധരാത്രിയിലെ വണ്ടിക്ക് തല വച്ചൊടുങ്ങുന്ന കാഴ്ച ഭീതിദമാണ്. നാണയത്തിന് കൈനീട്ടുന്നവർ, നാണംമറയ്ക്കാൻ പോലുമാകാത്ത വൃദ്ധർ, വഞ്ചിച്ച് പൊട്ടിച്ചിരിക്കുന്നവർ, കള്ളന്റെ കാവൽ, വെള്ളം കുതിർക്കാത്ത ഉച്ഛിഷ്ട ഭാരം - ആർത്തിക്കുതിപ്പുകൾക്കിടയിൽ കവിമനസ്സ് കത്തിക്കലമ്പുന്നു. നോട്ടം വിറച്ച് വാക്കുകൾ വിതുമ്പുന്നു.

മഞ്ചാടി പോലെ കൈവെള്ളയിലിറ്റു വീണ ചോരത്തുള്ളികൾ ചോരച്ചൊരിച്ചിലായി മാറുമ്പോൾ, സ്നേഹബന്ധങ്ങൾ ചോരക്കണക്ക് പറയാൻ തുടങ്ങും. 'അക്ഷരം കുത്തി കുടലെടുക്കും തീക്ഷ്ണ പക്ഷപാതം', സ്വാർത്ഥ ചിന്ത, 'വലക്കണ്ണിയുന്മാദക്കൂത്തിൽ കുടുക്കി വലയ്ക്കുന്ന

കൗമാര ബുദ്ധി' (ഇന്റർനെറ്റിൽ പെട്ടു പോയ കൗമാരം) മ്ലേച്ഛ മതാന്ധത, 'പേവിഷം ചാലിച്ച കാരുണ്യ സേവ', പാമ്പിന്റെ പത്തിയും പശയിട്ട തോലും ചെരുപ്പുമായി (അഭിനവ രാഷ്ട്രീയക്കാർ) ഇടതിങ്ങി വീർക്കുമ്പോൾ തിരികെട്ട ഒരു ഓട്ടുവിളക്ക് കണ്മുന്നിൽ തകരുന്നുണ്ട്.

കാലം ശവപ്പറമ്പ് തുറക്കുമ്പോഴും കിനാവുകൾ കൈവെള്ളയിലൊതുക്കി കവി കാത്തിരിപ്പുണ്ട്. മഞ്ചാടി പോലെ

'ജ്വലിച്ച സ്നേഹ സ്വപ്നം', ഭൗമതാപമായി' പരിണമിക്കുകയും

'നിത്യ സത്യമായി' തുടിയ്ക്കുകയും ചെയ്യുന്നു. ദുരന്തങ്ങൾ കൈകോർത്തു നിൽക്കുമ്പോഴും പ്രതീക്ഷകൾ ആഴത്തിൽ ചരട് ബന്ധിക്കുന്നു. 'ജ്ഞാനപ്രകാശവും' 'ശാന്തി സംസ്കൃതിയും' സൃഷ്ടിക്കുന്ന ചക്രവാളങ്ങൾ അരികത്ത് തന്നെയുണ്ടെന്ന് കവിക്കറിയാം.

ഒറ്റ മഞ്ചാടിയുടെ ചുമപ്പഴക് രക്തപ്പുഴയാകുന്ന, ഒരു വാക്കിൽ ആകാശമാകെ തുറന്നു വയ്ക്കുന്ന രചനാവിശേഷം ഈ കവിതയ്ക്കുണ്ട്. മഞ്ചാടി ചോപ്പ് മലയാളത്തിന്റെ അഴകുള്ള കാവ്യബിംബമാണ്. മലയാളകവിതയ്ക്ക് കുറി ചാർത്തുമ്പോൾ തൊട്ടു വയ്ക്കാവുന്ന സൗന്ദര്യ മുദ്ര. പടർന്നു നിറയുന്ന ചുമപ്പും കൈവെള്ളയിലെ  കൈയടക്കവും ഒന്നു ചേരുമ്പോൾ മഞ്ചാടിമണികൾ മനം നിറയ്ക്കും.

ഡോ. പി. സന്തോഷ് കുമാര്‍

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan