Skip to main content

Raji Chandrasekhar :; മഞ്ചാടി


മഞ്ചാടി

മഞ്ചാടിപോലെന്‍റെ കൈവെള്ളയിലിന്നു
ചെഞ്ചോരയിറ്റുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം !

മേലെക്കറങ്ങുന്ന പങ്കയും മേശയിൽ
പാറുന്ന താളിലെ കൈവിരൽത്താളവും,
വീണു പിടയും കടക്കണ്ണൊളികളി-
ലൂളിയിടുന്നതാം ജന്മസാഫല്യവും,
പാദം പുതയും തിളയ്ക്കുന്ന ടാറിനെ
മൂടിത്തിമിർക്കുന്ന മഞ്ഞിൻ കണങ്ങളും,
തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന
സൂര്യകിരണങ്ങൾ ചൊല്ലിയാടുന്നതും,
അങ്ങേച്ചരിവിലെ പച്ചിലക്കാട്ടിൽ നി-
ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെൻ
കൊച്ചുമലരിലെ പൂന്തേൻ നുകരുവാ-
നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും,
പാണന്‍റെ പാട്ടും, കടുന്തുടിത്താളവും
വീണയും വേടനും വാടിയപൂക്കളും
നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു
ദുഃഖമാണേകാന്ത സന്ധ്യകൾ!

ദുഃഖമാണേകാന്ത സന്ധ്യകൾ!
തപ്തമെന്നുള്ളും പിടയ്ക്കുന്നു,
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞകിനാക്കളായ്
നാളുകളെണ്ണവെ, യാത്ര ചോദിക്കാതെ,
നീരവമൊട്ടു തിരിഞ്ഞൊന്നു നോക്കാതെ,
നീലവിഹായസ്സിൽ നീങ്ങുന്നു നീരദം.
തീരത്തിലെത്താത്ത ദാഹമോഹങ്ങളും
തീരാത്ത പൈദാഹ ദീനശാപങ്ങളും
താളം ചവിട്ടിത്തളർന്ന പാദങ്ങളും
പാളത്തിലൂടർദ്ധരാത്രിയിലെത്തുന്ന
വണ്ടിക്കു കാതോർത്തൊടുങ്ങുന്ന തേങ്ങലും
വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും
കള്ളന്‍റെ കാവലും കാടും കുടികളും
വെള്ളം കുതിർക്കാത്തോരുച്ഛിഷ്ട ഭാരവും
വേഗവും വാശിയും വല്ലാതെ വിങ്ങുന്നു
വ്യർത്ഥമാണാർത്തിക്കുതിപ്പുകൾ!

വ്യർത്ഥമാമാർത്തിക്കുതിപ്പിലെൻ
നെഞ്ചകം കത്തിക്കലമ്പുന്നു.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
ഭൗമതാപം തിളയ്ക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

തിരികെട്ടൊരോട്ടു നിലവിളക്കും, തണ്ടി-
ലിഴയുന്ന ചെമ്പനെറുമ്പിന്‍റെ കൂട്ടവും,
അക്ഷരം കുത്തിക്കുടലെടുക്കും തീക്ഷ്ണ-
പക്ഷപാതങ്ങളും ചിന്തയും സ്വാർത്ഥവും
വലക്കണ്ണിയുന്മദക്കൂത്തിൽ കുടുക്കി-
വലയ്ക്കുന്ന കൗമാരബുദ്ധിയും കാലവും
മ്ലേച്ഛം മതാന്ധം മുഖംമൂടി കത്തിയും
പേവിഷം ചാലിച്ച കാരുണ്യസേവയും
നെഞ്ചിടിപ്പും തകർത്താടുന്ന പാമ്പിന്‍റെ
പത്തിയും പശയിട്ട തോലും ചെരുപ്പും
ഇടതിങ്ങിവിങ്ങും നിരാശയും, പാഴ്‌ചെളി-
ചിടകെട്ടിമൂടും ശവപ്പറമ്പും, മണ്ണും,
കാരിരുമ്പുരുൾപൊട്ടിയുണരുന്നു നാമ്പുകൾ,
ആരണ്യമന്ത്രങ്ങൾ, അരുണോദയം, സൂര്യ-
ഗായത്രികൾ ജ്ഞാനപ്രകാശം പരത്തുന്നു.
ശക്തമാണീ ശാന്തി സംസ്‌കൃതി!

ശക്തമാണാർഷഗംഗോത്രികൾ
ധന്യമാം തീർത്ഥം തളിക്കുവാൻ.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
നിത്യസത്യം തുടിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

--- Raji Chandrasekhar


Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan