Skip to main content

Raji Chandrasekhar :; മഞ്ചാടി


മഞ്ചാടി

മഞ്ചാടിപോലെന്‍റെ കൈവെള്ളയിലിന്നു
ചെഞ്ചോരയിറ്റുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം !

മേലെക്കറങ്ങുന്ന പങ്കയും മേശയിൽ
പാറുന്ന താളിലെ കൈവിരൽത്താളവും,
വീണു പിടയും കടക്കണ്ണൊളികളി-
ലൂളിയിടുന്നതാം ജന്മസാഫല്യവും,
പാദം പുതയും തിളയ്ക്കുന്ന ടാറിനെ
മൂടിത്തിമിർക്കുന്ന മഞ്ഞിൻ കണങ്ങളും,
തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന
സൂര്യകിരണങ്ങൾ ചൊല്ലിയാടുന്നതും,
അങ്ങേച്ചരിവിലെ പച്ചിലക്കാട്ടിൽ നി-
ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെൻ
കൊച്ചുമലരിലെ പൂന്തേൻ നുകരുവാ-
നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും,
പാണന്‍റെ പാട്ടും, കടുന്തുടിത്താളവും
വീണയും വേടനും വാടിയപൂക്കളും
നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു
ദുഃഖമാണേകാന്ത സന്ധ്യകൾ!

ദുഃഖമാണേകാന്ത സന്ധ്യകൾ!
തപ്തമെന്നുള്ളും പിടയ്ക്കുന്നു,
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞകിനാക്കളായ്
നാളുകളെണ്ണവെ, യാത്ര ചോദിക്കാതെ,
നീരവമൊട്ടു തിരിഞ്ഞൊന്നു നോക്കാതെ,
നീലവിഹായസ്സിൽ നീങ്ങുന്നു നീരദം.
തീരത്തിലെത്താത്ത ദാഹമോഹങ്ങളും
തീരാത്ത പൈദാഹ ദീനശാപങ്ങളും
താളം ചവിട്ടിത്തളർന്ന പാദങ്ങളും
പാളത്തിലൂടർദ്ധരാത്രിയിലെത്തുന്ന
വണ്ടിക്കു കാതോർത്തൊടുങ്ങുന്ന തേങ്ങലും
വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും
കള്ളന്‍റെ കാവലും കാടും കുടികളും
വെള്ളം കുതിർക്കാത്തോരുച്ഛിഷ്ട ഭാരവും
വേഗവും വാശിയും വല്ലാതെ വിങ്ങുന്നു
വ്യർത്ഥമാണാർത്തിക്കുതിപ്പുകൾ!

വ്യർത്ഥമാമാർത്തിക്കുതിപ്പിലെൻ
നെഞ്ചകം കത്തിക്കലമ്പുന്നു.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
ഭൗമതാപം തിളയ്ക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

തിരികെട്ടൊരോട്ടു നിലവിളക്കും, തണ്ടി-
ലിഴയുന്ന ചെമ്പനെറുമ്പിന്‍റെ കൂട്ടവും,
അക്ഷരം കുത്തിക്കുടലെടുക്കും തീക്ഷ്ണ-
പക്ഷപാതങ്ങളും ചിന്തയും സ്വാർത്ഥവും
വലക്കണ്ണിയുന്മദക്കൂത്തിൽ കുടുക്കി-
വലയ്ക്കുന്ന കൗമാരബുദ്ധിയും കാലവും
മ്ലേച്ഛം മതാന്ധം മുഖംമൂടി കത്തിയും
പേവിഷം ചാലിച്ച കാരുണ്യസേവയും
നെഞ്ചിടിപ്പും തകർത്താടുന്ന പാമ്പിന്‍റെ
പത്തിയും പശയിട്ട തോലും ചെരുപ്പും
ഇടതിങ്ങിവിങ്ങും നിരാശയും, പാഴ്‌ചെളി-
ചിടകെട്ടിമൂടും ശവപ്പറമ്പും, മണ്ണും,
കാരിരുമ്പുരുൾപൊട്ടിയുണരുന്നു നാമ്പുകൾ,
ആരണ്യമന്ത്രങ്ങൾ, അരുണോദയം, സൂര്യ-
ഗായത്രികൾ ജ്ഞാനപ്രകാശം പരത്തുന്നു.
ശക്തമാണീ ശാന്തി സംസ്‌കൃതി!

ശക്തമാണാർഷഗംഗോത്രികൾ
ധന്യമാം തീർത്ഥം തളിക്കുവാൻ.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
നിത്യസത്യം തുടിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!

--- Raji Chandrasekhar


Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...