Skip to main content

Aparna Radhika :: മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ


മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ

അപർണ രാധിക

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. 

താളബോധങ്ങൾ അന്യംനിന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്ന  വർത്തമാനകാല മലയാളകവിതകൾക്കിടയിൽ നിന്ന് ഒരു തിരിഞ്ഞു നോട്ടമാണ് ശ്രീ. രജി ചന്ദ്രശേഖർ എന്ന രജി മാഷിന്‍റെ കവിതകൾ. അനഘനിർഗ്ഗളമായ പദസമ്പത്തു കൊണ്ട് വർത്തമാന കാലത്തിന്‍റെ പല വ്യാകുലതകളും അദ്ദേഹം തന്‍റെ കവിതകളിൽ നിറയ്ക്കാറുണ്ട്. മഞ്ചാടി യും അതിലൊന്നു മാത്രം. മഞ്ചാടി  എന്ന കവിത വായിക്കവേ എന്നിലെ സാധാരണക്കാരനിലുളവാക്കിയ വിചാരങ്ങൾ ഇവിടെ കുറിക്കുന്നു.

തന്‍റെ കൈ വെള്ളയിലിറ്റുന്ന നിണത്തുള്ളികളെ മഞ്ചാടിയോടുപമിച്ചാണ് കവി തുടങ്ങുന്നത്. പ്രേയസിയുടെ നെറ്റിയിൽ പൊട്ടുകുത്താനും ചൊടിയിലും കവിളിലും അനുരാഗത്തുടിപ്പേറ്റുവാനും കവി ആഗ്രഹിക്കുന്നു. തുടർന്ന് എല്ലാറ്റിനും അംഗരാഗമാണല്ലോയെന്ന് കവി നെടുവീർപ്പിടുന്നതു കാണാം.

പിന്നീട് വരുന്ന വരികളിൽ കവിയുടെ ദൃഷ്ടി ചുറ്റും ചലിക്കുന്ന ഓരോന്നിലും ചെന്നെത്തുന്നു. മുകളിൽ കറങ്ങുന്ന ഫാനും അതിന്‍റെ കാറ്റിൽ മേശയിലിരിക്കുന്ന പുസ്തകത്തിന്‍റെയോ മറ്റോ താളുകൾ പറക്കുന്നതും അതിൽ വിരലുകൾ പതിക്കുമ്പോഴുണ്ടാകുന്ന താളവും ഒക്കെ കവിയുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. പ്രണയ ദീക്ഷയാണ് ജന്മസാഫല്യമെന്ന് നിനച്ച് അതിനായെറിയുന്ന കടക്കണ്ണൊളികളും പരാജയം നുണഞ്ഞ് അവ വീണു പിടയുന്നതും കവി കോറിയിടുന്നു. കൊച്ചു മലരിലെ പൂന്തേൻ നുകരുവാനെത്തുന്ന തുമ്പിയും പാണന്‍റെ പാട്ടും കടുന്തുടിത്താളവും വീണയുമൊന്നും കവിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ല. മറിച്ച്, ഇവയോരോന്നും ഏകാന്തസന്ധ്യകൾ എന്നും ദുഃഖമാണെന്ന് വിളിച്ചോതുന്നതായി കവിയ്ക്കനുഭവപ്പെടുന്നു. എത്രയൊക്കെ മഞ്ഞുകണങ്ങൾ കൊണ്ടു പൊതിഞ്ഞുവെന്നാങ്കിലും ഉള്ളിലെരിയുന്ന തീച്ചൂള മറക്കുവാൻ കവിയ്ക്കാകുന്നില്ല. "ദുഃഖമാണേകാന്ത സന്ധ്യകൾ" എന്ന് തപിച്ചു കൊണ്ട് തുടരുന്ന കവി മഞ്ചാടി പോലെ തന്‍റെയുള്ളിലെ സ്നേഹജ്വാലകൊണ്ട് അനുരാഗം പടർത്തുവാൻ ആഗ്രഹിക്കുന്നു. തന്‍റെയുള്ളിലെ ആത്യന്തികമായ സ്വപ്നം സ്നേഹമാണെന്ന് കവി വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്നു.

തുടർന്നു വരുന്ന വരികളിൽ വർത്തമാന കാലത്തിന്‍റെ സ്നേഹശൂന്യതയും ആർത്തികളും കാപട്യവും വഞ്ചനയുമെല്ലാം കവി കുറിക്കുന്നു. ഭിക്ഷയാചിച്ച് തന്നിലേക്ക് നീളുന്ന കൈകൾ കവിയെ കൊണ്ടെത്തിക്കുന്നത് നാളെകൾ അസ്തമിച്ച വയോധികരുടെ കാഴ്ചയിലാണ്. ആകാശം വെട്ടിപ്പിടിയ്ക്കാൻ പോകുമ്പോൾ അശരണരാകുന്ന വൃദ്ധജനങ്ങളെയോർത്ത് കവി വിലപിക്കുന്നു. ഒരിക്കലും ഒടുങ്ങാത്ത ആർത്തിയുടെ തേരിലേറിപ്പോകുമ്പോൾ നഷ്ടപ്പെടുത്തുന്ന നന്മകളെ കവി എണ്ണിയെണ്ണിപറയുന്നു. ലഹരിക്കും മദ്യത്തിനും അടിമപ്പെട്ടു പാഴായിപ്പോകുന്ന ജീവിതങ്ങളും ആത്മാഹുതിയിൽ ആശ്വാസം കണ്ടെത്തുന്ന ജീവിതങ്ങളും കവിയുടെ ഉള്ളുലയ്ക്കുന്നുണ്ട്. ചെറുതിൽ തുടങ്ങി കൊടിയ വഞ്ചനകൾ കാട്ടി പുണ്യവാന്‍റെ കുപ്പായമണിയുന്നവരേയും വാശിപ്പുറത്ത് അത്യാഹിതങ്ങൾ ചെയ്തു കൂട്ടുന്നവരേയും ഓർത്ത് കവിമനസ്സ് പലയിടങ്ങളിലും വിങ്ങുന്നുണ്ട്. ഭരണാധികാരികളുടെ കാപട്യത്തേയും സൂചിപ്പിക്കാൻ കവി മടിക്കുന്നില്ല. അത് "കള്ളന്‍റെ കാവലും" എന്ന പ്രയോഗത്തിൽ നിന്ന് നമുക്കനുമാനിക്കാവുന്നതേയുള്ളൂ. ഈ ആർത്തിപ്പുറത്ത് കാട്ടിക്കൂട്ടുന്നതൊക്കെയും വ്യർത്ഥമാണല്ലോയെന്നോർത്ത് കവിക്ക് ഇടനെഞ്ച് കത്തുന്നുണ്ട്. തന്‍റെയുള്ളിലെ തീക്കനലിൽ ഉരുകിത്തിളയ്ക്കുന്ന വേദനകളിൽ നിന്ന് അനുരാഗം പടർത്തുവാൻ പറ്റട്ടെയെന്ന് കവി പ്രത്യാശിക്കുന്നു.

വെളിച്ചം നൽകേണ്ട നിലവിളക്കിലെ എണ്ണയൂറ്റിക്കുടിക്കാനെത്തുന്ന ചെമ്പനെറുമ്പുകളെപ്പറ്റിപ്പറഞ്ഞ് കവി ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിഷ്പക്ഷത പാലിക്കേണ്ട പലയിടങ്ങളിലും പക്ഷപാതങ്ങൾ കൊടും പിരിക്കൊള്ളുന്നത് കവിയുടെ ഉള്ളുലയ്ക്കുന്നുണ്ട്. ഇന്നിന്‍റെ ചിന്തകളിൽ പലപ്പോഴും സ്വാർത്ഥതകൾ നിഴലിക്കുന്നുണ്ട്. 

ഇന്‍റർനെറ്റിന്‍റെ മാസ്മരിക ലോകത്തിൽ മുഴുകി സ്വയം മറക്കുന്ന കൗമാരവും അന്ധത ബാധിച്ച മതബോധങ്ങളും കറപുരണ്ട കാരുണ്യസേവയും ഒക്കെ കവിയ്ക്ക് ഇടനെഞ്ച് പൊട്ടുന്ന വേദനയുളവാക്കുന്നു. ഈ തിങ്ങി വിങ്ങുന്ന നിരാശകൾക്കിടയിലും പ്രത്യാശയുടെ നാമ്പുകൾ കവി തിരയുന്നു. ഒടുവിൽ ആർഷഭാരതസംസ്കൃതിയും അരുണാഭയും സൂര്യഗായത്രി മന്ത്രങ്ങളും മാത്രം മതിയാകും ജ്ഞാനം പടർത്തി ഇവയെല്ലാം തീർത്ഥം തളിച്ച് ശുദ്ധി വരുത്തുവാൻ എന്ന് കവി സമാശ്വസിക്കുന്നു. ആ സത്യത്തിന്‍റെ വെളിച്ചത്തിൽ എല്ലായിടവും അനുരാഗം പടർത്തുവാൻ കഴിയട്ടെയെന്ന് ആശ്വസിച്ചുകൊണ്ട് മഞ്ചാടി അവസാനിക്കുന്നു.

മഞ്ചാടി ജീവിതത്തിന്‍റെ നേർസാക്ഷ്യങ്ങളിലേയ്ക്കുള്ള ഒരു കണ്ണാടിയായാണ് വായനക്കാരന് അനുഭവവേദ്യമാകുന്നത്. രജിമാഷിന്‍റെ മഞ്ചാടിയ്ക്കും ഇനി പിറക്കാനിരിക്കുന്ന എണ്ണമറ്റ കവിതകൾക്കും ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.

അപർണ രാധിക

   കടുങ്ങലൂർ 
Iആലുവ

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...