Skip to main content

Raji Chandrasekhar :: ചൊൽപ്രമാണങ്ങൾ


ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന കാവ്യഗംഗയുടെ തീരത്തു നിന്ന് ഞാനും ആദരവോടെ കൈ കൂപ്പട്ടെ.

"കരകവിയുന്ന സ്നേഹപ്രവാഹമേ
കളവറിയാത്തൊരാത്മപ്രഭാവമേ
ഹൃദയദൂരങ്ങൾ ഏറെയില്ലാത്തൊരു
സുഖദ, സ്വർഗ്ഗമീയക്ഷരപ്പൂക്കളം."

കരകവിയുന്ന സ്നഹപ്രവാഹവും കളവറിയാത്ത ആത്മപ്രഭാവവുമാണ് ഈ അക്ഷരപ്പൂക്കളം എന്നാണ് ടീച്ചർ വിനയാന്വിതയായി കുറിക്കുന്നത്. അത് സത്യമാണുതാനും.

യുവർക്വോട്ട് എന്ന ഓൺലൈൻ മാദ്ധ്യമത്തിലൂടെയാണ് ടീച്ചറിന്റെ രചനകൾ പരിചയപ്പെടാനിടയായത്. അതൊരു വലിയ സൗഭാഗ്യം തന്നെയായിരുന്നു. ടീച്ചറിന്റെ വരികൾക്കൊപ്പം ചേർന്നെഴുതുവാനുള്ള അവസരം ധാരാളം പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഞാനും..

വിഷയ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ് ടീച്ചറിന്റെ കാവ്യപ്രപഞ്ചം. വലിയ കാൻവാസിൽ എഴുതപ്പെടാവുന്ന ദൃശ്യചാരുതയാണ് അതിവിദഗ്ദ്ധമായി ചിമിഴുകളിലൊതുക്കിയിരിക്കുന്നത്.

"ഉല്ലാസനൗകയിലേറിയാലും
ഉന്മാദത്തിരകളിൽ നീന്തിയാലും,
ഉള്ളിലുണ്ടാവണമെന്നുമെന്നും
ഉറ്റവരോതിയ നന്മൊഴികൾ."

നല്ല വാക്കുകൾ പറഞ്ഞു തരുന്ന ഗുരുത്വമാണ് ടീച്ചറിന്റെ മനസ്സ്. ഏതു വിഷമസന്ധിയിലും തളരാതെ നിരാശപ്പെടാതെ മുന്നോട്ടു പോകാൻ അതു നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു.

മക്കളെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന മാതൃവാണികളും "മധുവുള്ള പൂവിലേ മധുപനെത്തൂ, അഴകുള്ള പൂവിലേ കണ്ണുമെത്തു" എന്ന മട്ടിലുള്ള ചൊൽ പ്രമാണങ്ങളും നിറഞ്ഞതാണ് ഈ വിസ്മിതം.

ബാലകവിതകളുടെ ഊഞ്ഞാലാട്ടവും പാട്ടും കൊണ്ട് വർണാഭമാണ് കുട്ടികൾക്കുള്ള വിഭവങ്ങൾ

"ചെല്ലക്കാറ്റേ മുല്ലപ്പന്തലിൽ
വിരുന്നു വന്നതെന്തിനു നീ
ഇത്തിരി നേരം ഇവിടെയിരു -
ന്നിട്ടത്തറു പൂശി മടങ്ങാലോ?"

പ്രകൃതിയെക്കുറിച്ചാകുമ്പോൾ ടീച്ചറിലെ കവി കയറു പൊട്ടിക്കും. ഇരുളും നിലാവും ഉഡുക്കളും ചെമ്പട്ടുടുക്കുന്ന സന്ധ്യയും അരിവാളമ്പിളിയുമൊക്കെ മണ്ണിന്റെ മണവും രുചിഭേദങ്ങളുമുള്ള താളത്തുള്ളികളായി ആ തൂലികയിൽ നിന്ന് ഇറ്റിറ്റു വീഴും.

"വിത്തുകൾ വിതറാം
സ്നേഹത്തിൻ വിത്തുകൾ
ഭൂമിയിലൊരു ചെറുമഴയുടെ
ചുവടു പിടിച്ചു മുളയ്ക്കട്ടെ."

ഏതു കഠിനകാലവും കടന്നുപോകുമെന്നും പൊൻപുലരികൾ ഉദിക്കുമെന്നും ആവർത്തിച്ചുറപ്പിക്കുന്ന ഭാവമാണ്, മാനവികതയുടെ ഭാവിയെക്കുറിച്ച് ഈ കവിക്ക് എപ്പോഴും പങ്കുവയ്ക്കാനുള്ളത്.

"ഹിമകണമുതിരെ
കുളിരല തഴുകേ
നിൻ പ്രണയവനികയിലൊരു
നറുമലരായ് വിരിയാം."

പ്രണയത്തിന്റെ മാസ്മരിക രാസവ്യതിയാനങ്ങൾ നുരയിട്ടുണരുന്നത് ഈ സമാഹാരത്തിലെ മറ്റൊരു പ്രതിഭാസമാണ്. രാധാകൃഷ്ണ രാഗവശ്യത ആവോളം പൊലിക്കുന്നുണ്ടിവിടെ.

പെണ്ണ് വെറും അഴലുടൽ അല്ലെന്നും കരുത്തും കരുത്തിന്റെ പ്രതീകവുമാണെന്നും ആകണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആഹ്വാനം ചെയ്യുന്ന അതിജീവന മനസ്സും തുടിക്കുന്നുണ്ട് വിസ്മിതത്തിൽ.

"വിരഹിണി രാധയല്ലവൾ
വിലപിയ്ക്കും സീതയുമല്ല
ഉൾക്കരുത്തിന്നുറപ്പിൽ
ജ്വലിച്ചു നിൽക്കും ദുർഗ്ഗ!"

വിസ്മിതത്തിലെ ഒട്ടേറെ കവിതകൾ പിറന്നുവീണതു തന്നെ എന്റെ ഹൃദയത്തിലേക്കാണ് എന്ന സന്തോഷമുണ്ട്. അതുകൊണ്ട് സുദീർഘമായ ഒരു പഠനത്തിനോ ആസ്വാദനത്തിനോ ഇവിടെ പ്രസക്തിയില്ല, ഏതാനും ദിശാസൂചനകൾ നല്കിയെന്നുമാത്രം.

കാവ്യലോകത്ത് ബാലാമണി അമ്മയുടേയും സുഗതകുമാരി ടീച്ചറിന്റെയും ശ്രേണിയിലേക്ക് എത്തുവാൻ ഇനിയുമേതാനും ചുവടുകൾ കൂടി വച്ചാൽ മതി. നിരന്തര സാധനയിലൂടെ സ്മിത ടീച്ചർ, ആ ദൂരങ്ങളും കീഴടക്കും എന്ന് എനിക്കുറപ്പുണ്ട്.


പുസ്തകത്തിന്റെ വില 120/-
(പോസ്റ്റൽ ചാർജ് ഫ്രീ.)

ഗൂഗിൾ പേ നമ്പർ: 9539832464 Anandu









Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...