ക്ഷമിക്കണം സര്‍, വായന ഹോബിയല്ല
:: വിനോദ്‌ ഇളകൊല്ലൂര്‍

Views:

Vinod, Elakollur

ബയോഡേറ്റയിലെ ഹോബി എന്ന കോളം പൂരിപ്പിക്കുന്ന ഒരാള്‍ സ്വാഭാവികമായും എഴുതുന്നത്‌ പാട്ടുകേള്‍ക്കല്‍, ചെസ്‌, കാരംസ്‌, സ്റ്റാമ്പ്‌ ശേഖരണം, സിനിമ, വായന തുടങ്ങിയവയായിരിക്കും. അതങ്ങനെയേ വരു. കാരണം പരമ്പരാഗതമായി ഈ കോളം പൂരിപ്പിക്കപ്പെടുന്നത്‌ മേല്‍പറഞ്ഞ വിനോദങ്ങള്‍ കൊണ്ടാണ്‌. അഭിമുഖങ്ങളില്‍ സിനിമാതാരങ്ങള്‍ മുതല്‍ ലബ്ധപ്രതിഷ്ഠര്‍ വരെ തങ്ങളുടെ വിനോദമായി വായനയെ അഭിമാനത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. താന്‍ ഒരു നല്ല വായനക്കാരനാണെന്ന്‌ തെളിയിക്കാന്‍ അവര്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച്‌ ദീര്‍ഘമായി വിവരിക്കും. പക്ഷെ എത്ര വിശദീകരണം നല്‍കിയാലും അവര്‍ നല്ല വായനക്കാരല്ലെന്ന്‌ ഖേദപൂര്‍വം പറയേണ്ടി വരും. 
വായനയെ ഒരു ഹോബിയായി, നേരമ്പോക്കായി കാണുന്നു എന്ന ഗുരുതരമായ തെറ്റ്‌ അവര്‍ ചെയ്യുന്നതുകൊണ്ടാണത്‌.  
വായനയെ ഹോബിയായി കാണുന്നവര്‍ ചിന്തിക്കാന്‍ മെനക്കെടുന്നില്ല. 
പുസ്തകം എത്ര പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ അല്പം പോലും കുലുങ്ങുകയില്ല. സമയം കൊല്ലുക, അറിവ്‌ നേടുക തുടങ്ങിയ പ്രായോഗിക വഴികളില്‍ മാത്രമായിരിക്കും അവര്‍. സിനിമയിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ക്ക്‌ സമാനമായി എഴുത്തുകാരെ കാണുക, ആരാധിക്കുക എന്നതിനപ്പുറത്തേക്ക്‌ അവരുടെ കാഴ്ചകള്‍ കടക്കുന്നുമില്ല. പുസ്തകങ്ങള്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന പ്രസാധകര്‍ക്കൊക്കെ അറിയാം, വായനക്കാരില്‍ നല്ലൊരു ഭാഗവും നേരമ്പോക്കിന്റെ വക്താക്കളാണെന്ന്‌. അതുകൊണ്ടുതന്നെ നേരമ്പോക്കിനുള്ള വിഭവങ്ങളായാണ്‌ അവര്‍ മിക്ക പുസ്തകങ്ങളും നിര്‍മ്മിക്കുന്നത്‌. 
പ്രമുഖനായ എഴുത്തുകാരന്‌ പ്രമുഖമായ അവാര്‍ഡ്‌ ലഭിക്കുമ്പോള്‍ അയാളുടെ പുസ്തകങ്ങളെക്കുറിച്ച്‌ പരസ്യം നല്‍കുകയും അവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. തീര്‍ച്ചയായും വായന ഹോബിയാക്കിയവരാകും അവ വാങ്ങുന്നത്‌. അവാര്‍ഡ്‌ കിട്ടിയതുകൊണ്ട്‌ മികച്ച എഴുത്തുകരനാണ്‌ അയാളെന്നും എന്നാല്‍ പിന്നെ ഒന്നു വായിച്ചേക്കാമെന്നുമുള്ള ലളിതമായ ചിന്തയേ അവര്‍ക്കുള്ളു. പക്ഷെ നല്ല വായനക്കാര്‍ അയാളുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചിരിക്കും. ആ എഴുത്തുകാരന്റെ കഴിവിനെക്കുറിച്ചും കഴിവില്ലായ്മയെക്കുറിച്ചും അയാള്‍ ഏതറ്റം വരെ പോകാനിടയുണ്ട്‌ എന്നതിനെക്കുറിച്ചും നല്ല ബോധ്യവുമുണ്ടാകും. അവാര്‍ഡ്‌ കിട്ടിയതുകൊണ്ട്‌ സൃഷ്ടിക്കപ്പെടുന്ന ബഹളങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ഈ ബോധ്യം അവരെ സഹായിക്കും. 
വിപണിയില്‍ ഏതൊരു ഉല്പന്നവും വില്‍ക്കുന്നതിനുള്ള പരസ്യതന്ത്രം പ്രസാധകരും സ്വീകരിക്കുന്നത്‌ ഹോബിപ്രിയരായ പുസ്തകപ്രേമികളെ ഉദ്ദേശിച്ചാണ്‌. 
എഴുത്തുകാരനായ സി. രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹൈടെക്‌ പബ്‌ളിക്കേഷന്‍ ആരംഭിച്ചപ്പോള്‍ നല്‍കിയ പരസ്യ വാചകം "കൈ കഴുകി തൊടാവുന്ന പുസ്തകങ്ങള്‍'' എന്നായിരുന്നു. നാലുചുറ്റും രോഗാണുക്കള്‍ മാത്രമേയുള്ളെന്നും അതിനാല്‍ ഭാര്യയെ ചുംബിക്കുമ്പോള്‍ പോലും ഡെറ്റോള്‍ ഉപയോഗിക്കണമെന്നും വിശ്വസിക്കുന്നവര്‍ക്ക്‌ പറ്റിയ പരസ്യവാചകമാണിത്‌. അത്യാധുനികമായ ലേ ഔട്ട്‌, എറ്റവും മികച്ച പേപ്പറുകള്‍, അത്രവേഗമൊന്നും നശിക്കാത്തതും അതിമനോഹരവുമായ പുറംചട്ട എന്നിവയാണ്‌ ഈ കൈകഴുകി തൊടാവുന്നത്‌ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം. പക്ഷെ യഥാര്‍ത്ഥ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഡെറ്റോള്‍ പുസ്തകങ്ങള്‍ വിഷയമേയല്ല. അവര്‍ പുസ്തകങ്ങളുടെ ഉള്ളടക്കത്തെയാണ്‌ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത്‌. ബാഹ്യമോടി കണ്ട്‌ ഒരു വിലയിരുത്തലിന്‌ തയ്യാറാവുകയേയില്ല. 
അവരുടെ ശേഖരത്തില്‍ കാലപ്പഴക്കം കൊണ്ട്‌ ജീര്‍ണിച്ചതും അക്ഷരങ്ങള്‍ മാഞ്ഞതും പാതി കീറിയതുമായ പുസ്തകങ്ങള്‍ ഉണ്ടാകും. എങ്കിലും അയാള്‍ അത്‌ ഉപേക്ഷിക്കുകയില്ല. കാരണം അവരുടെ ജീവതത്തിന്റെ ഭാഗമാണ്‌ അത്‌. ആ പുസ്തകം ഒപ്പമുണ്ടെങ്കില്‍ അവര്‍ക്ക്‌ കാലത്തിന്റെ ജീര്‍ണതകളോട്‌ ഏറ്റുമുട്ടാനുള്ള ആത്മധൈര്യം ലഭിക്കുന്നു. വീണ്ടും അത്‌ തുറന്നുനോക്കണമെന്ന്‌ പോലുമില്ല. അതിലെ വാക്കുകളും വാചകങ്ങളും അവര്‍ മറന്നുപോയിരിക്കാം. ഇനി ഒരാവര്‍ത്തി വായിക്കാനാവാത്ത വിധം അതിലെ അക്ഷരങ്ങള്‍ പടര്‍ന്നിരിക്കാം. എങ്കിലും പുതുമോടിക്കുവേണ്ടി അതിന്റെ ഏറ്റവും പുതിയ എഡിഷന്‍ വാങ്ങാന്‍ അവര്‍ തയ്യാറാകില്ല. കാരണം ആ പുസ്തകവുമായി അവര്‍ അഗാധമായ ഒരു രക്തബന്ധം ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പുസ്തകങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന്‌ അവര്‍ ദൃഡമായി വിശ്വസിക്കുന്നു. 

പുസ്തകം എന്ന ഉല്പന്നം...!

പുസ്തകപ്രസാധകര്‍ ഈ ധാരണകളെയെല്ലാം അട്ടിമറിക്കും. അവരെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു ഉല്പന്നം മാത്രമാണ്‌. പുതുമകളെയും വൈവിധ്യത്തെയും ഇഷ്ടപ്പെടുന്ന ആധുനിക കാലത്തെ പുസ്തകപ്രേമികള്‍ക്ക്‌ വേണ്ടി അവര്‍ കെട്ടിലും മട്ടിലും നിരന്തരം മാറ്റമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഓരോ പുസ്തകത്തിനും ഓരോ കവര്‍, ആദ്യം വാങ്ങിക്കുന്ന ആയിരം പേര്‍ക്ക്‌ എഴുത്തുകാരന്റെ കൈയൊപ്പുള്ള പുസ്തകം തുടങ്ങിയ അത്ഭുതങ്ങള്‍ നിഷ്കളങ്കരായ വായനക്കാര്‍ക്കായി അവര്‍ കാഴ്ചവയ്ക്കും.  
വിഗ്രഹാരാധകരായ വായനക്കാര്‍ ഈ കച്ചവട തന്ത്രങ്ങളില്‍ വീണുപോകും. കാരണം ആശയങ്ങളില്‍ ഉന്മത്തരാകുന്നവരല്ല അവര്‍, ബാഹ്യവര്‍ണ്ണങ്ങളില്‍ അഭിരമിക്കുന്നവരാണ്‌. 
പ്രമുഖ പ്രസാധകര്‍ അടുത്തകാലത്ത്‌ കണ്ടുപിടിച്ച പരസ്യവാചകം മറ്റൊരു ഉദാഹരണമാണ്‌. "വായന ആഘോഷമാക്കൂ..'' എന്നതാണ്‌ ആ മുദ്രാവാക്യം. പൊതുവിപണിയിലെ പരസ്യവാചകങ്ങളില്‍ ഉള്‍പ്പെട്ട വാക്കാണ്‌ ആഘോഷം. ഒരു സ്വര്‍ണ്ണാഭരണ ശാല തുടങ്ങുന്നതിന്റെ പരസ്യ വാചകം ടി.വിയില്‍ കാണുന്നത്‌ "ആഘോഷം തുടങ്ങിക്കഴിഞ്ഞു...'' എന്ന സുന്ദരിയുടെ പ്രഖ്യാപനത്തോടെയാണ്‌. പ്രമുഖ സിനിമാതാരം പ്രക്ഷകരോട്‌ തന്റെ ഉല്പന്നത്തിന്റെ പരസ്യമായി ചോദിക്കുന്നത്‌  "നിങ്ങളില്ലാതെ എനിക്കെന്ത്‌ ആഘോഷം..'' എന്നാണ്‌. എഷ്യാനെറ്റ്‌ പ്‌ളസ്‌ എന്ന ടി. വി ചാനലിന്റെ പരസ്യ വാചകം "ആഘോഷിക്കൂ ഓരോ നിമിഷവും" എന്നാണ്‌. ഇത്തരം പ്രയോഗങ്ങളിലൂടെ ആഘോഷങ്ങളിലും ആര്‍ഭാടത്തിലും അഭിരമിക്കുന്ന പുതിയ കാലത്തിന്‌ പറ്റിയ തരത്തിലേക്ക്‌ പ്രസാധകര്‍ പുസ്തകത്തെയും മാറ്റിയെടുക്കുന്നു. 
വായന എങ്ങനെയാണ്‌ ആഘോഷിക്കുന്നത്‌ എന്ന്‌ യഥാര്‍ത്ഥ വായനക്കാര്‍ അമ്പരക്കും. കാരണം വായന അവര്‍ക്ക്‌ തികച്ചും സ്വകാര്യമായ വികാരമാണ്‌. 
ബുക്ക്‌ ഷെല്‍ഫില്‍ എഴുത്തുകാരന്റെ സമ്പൂര്‍ണ സമാഹാരങ്ങള്‍ മാത്രമുള്ളവരെ സംശയത്തോടെ വേണം കാണാന്‍. 
അവര്‍ നല്ല വായനക്കാരായിരുന്നു എങ്കില്‍ സമ്പൂര്‍ണ സമാഹാരങ്ങള്‍ക്കായി കാത്തിരിക്കുമായിരുന്നില്ല. ഒറ്റപ്പെട്ട പുസ്തകങ്ങള്‍ വായിച്ചായിരിക്കും അവര്‍ ആസ്വാദനത്തിന്റെ ബോധ്യത്തിലെത്തുക. സ്വീകരണ മുറിയിലെ ബുക്ക്‌ ഷെല്‍ഫില്‍ രൂപം കൊണ്ട്‌ കനപ്പെട്ട പുസ്തകങ്ങള്‍ അട്ടിവയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു അലങ്കാര വസ്തുവാണ്‌. സമ്പൂര്‍ണ്ണ സമാഹാരങ്ങള്‍ അവര്‍ ഒരിക്കലും വായിച്ചിട്ടുണ്ടാകില്ല. സ്വീകരണ മുറിയിലെ അലങ്കാര വസ്തുക്കളിലൊന്നുമാത്രമാണ്‌ അവര്‍ക്ക്‌ പുസ്തകങ്ങള്‍. മൊത്തവ്യാപാരത്തിലൂടെ ഇങ്ങനെ പുസ്തകങ്ങള്‍ വാങ്ങിവയ്ക്കുന്നവരും വായനക്കാരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുന്നത്‌.  
യഥാര്‍ത്ഥ വായനക്കാരന്‍ സമ്പൂര്‍ണ സമാഹാരം വായിക്കുന്നവനല്ല. 
പല കാലങ്ങളായി ആ എഴുത്തുകാരനെ വായിച്ചിട്ടുള്ളവനാണ്‌. സമ്പൂർണമായി സമാഹരിക്കപ്പെടും വരെ കാത്തിരിക്കാഌള്ള ക്ഷമ അയാള്‍ക്കില്ല.
അറിവ്‌ നേടാനാണ്‌ പുസ്തകങ്ങളെന്ന തീര്‍പ്പിലെത്തുന്നവരും സത്യസന്ധരായ വായനക്കാരല്ല. 
അറിവ്‌ ഒരാളെ സംബന്ധിച്ചിടത്തോളം സ്വകീയമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌. പി. എസ്‌. സി. പരീക്ഷയും അദ്ധ്യാപകവൃത്തിയും മുതല്‍ ഐ. എ. എസ്‌. വരെയാകും അവരുടെ ലക്ഷ്യം. ഇവയൊന്നുമില്ലെങ്കില്‍ ക്വിസ്‌ മത്സരങ്ങളിലെ ട്രോഫിയിലേക്കായിരിക്കും കണ്ണ്‌. അത്‌ നേടുംവരെയേയുള്ളു വായന. മേല്‍പറഞ്ഞ പരീക്ഷകളില്‍ പങ്കെടുക്കാനായി വായനശാലയിലെത്തി തലകുത്തി വായിക്കുന്നവരൊക്കെ ജോലി ലഭിച്ച ശേഷം അക്ഷര വിരോധികളായി മാറുന്നു എന്ന തമാശയ്ക്കപ്പുറം മറ്റൊന്നുമില്ല. അവരില്‍ ഭൂരിഭാഗവും പിന്നീട്‌ പുസ്തകങ്ങളെക്കുറിച്ച്‌  മിണ്ടാറേയില്ല. പുസ്തകങ്ങള്‍ നല്കിയ നേട്ടത്തിലൂടെ അവര്‍ ഭൗതിക ജീവിതത്തിന്റെ ആഡംബരങ്ങളില്‍ കണ്ണടച്ച്‌ അഭിരമിക്കാന്‍ തുടങ്ങും. പുസ്തകങ്ങളോട്‌ കൂട്ടുകൂടിയ പഴയ കാലത്തെ ഓര്‍ക്കാന്‍ പോലും മടിക്കും. 
പുസ്തകം ഒരു അനുഭവമാക്കാന്‍ കഴിയുന്നവരാണ്‌ യഥാര്‍ത്ഥ വായനക്കാര്‍.
നല്ല ഒരു പുസ്തകത്തിലെ ഒരൊറ്റ വാക്കുമാത്രമാകും അവരെ പ്രചോദിപ്പിക്കാന്‍. ആശയങ്ങളുടെ മൂര്‍ച്ചയേറ്റ്‌ അവര്‍ പ്രകോപിതരാകും.

പ്രചോദനവും പ്രകോപനവും

ചുരുക്കത്തില്‍ പ്രചോദനവും പ്രകോപനവുമാണ്‌ നല്ല പുസ്തകങ്ങള്‍ വായനക്കാരന്‌ നല്‍കുന്ന സംഭാവന. സാധാരണ വായനക്കാരെ സംബന്ധിച്ചടത്തോളും ഇവ രണ്ടും സ്വീകരിക്കാഌള്ള ശേഷി ഉണ്ടാകില്ല. സ്വച്ഛമായ ജീവിത വൃത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന അയാള്‍ക്ക്‌ ഒന്നിലേക്കും പ്രചോദിപ്പിക്കപ്പെടേണ്ട കാര്യമില്ല. ആസ്വദിക്കുക എന്ന കേവലമായ ദൗത്യം മാത്രമാണ്‌ അയാള്‍ക്ക്‌ ചെയ്യാനുള്ളത്‌. തന്നെപ്പോലെയുള്ള ദുര്‍ബലമനസ്കരായ വായനക്കാര്‍ക്കൊപ്പമിരുന്ന്‌ ഇടയ്ക്കിടെ പഴയ ആസ്വാദനം തികട്ടിയെടുത്ത്‌ വെടിവട്ടം പറഞ്ഞിരിക്കാം. പ്രകോപനങ്ങളെ അയാള്‍ക്ക്‌ ഭയമാണ്‌. തന്റെ ശാന്തമായ ജീവിതത്തിലേക്ക്‌ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കടന്നുവരുന്നതിനെ അയാള്‍ ഭയപ്പെടുന്നു. വിഗ്രഹ ഭഞ്ജകനാകാനുള്ള ധൈര്യം അയാള്‍ക്കില്ല. കലാപകാരിയാകാഌള്ള ചങ്കൂറ്റവുമില്ല. ആകെയുള്ളത്‌ ആസ്വാദനത്തിനുള്ള ത്രാണി മാത്രമാണ്‌. ആ ആസ്വാദനം ചിന്തയുടെ തലത്തിലേക്ക്‌ എത്താതിരിക്കാന്‍ അയാള്‍ ജാഗ്രത പുലര്‍ത്തുന്നു. അത്തരം വായനക്കാരെ കൊണ്ട്‌ പ്രസാധകര്‍ക്ക്‌ മാത്രമാണ്‌ നേട്ടം. പ്രസാധകരും മാധ്യമങ്ങളും കാട്ടിക്കൊടുക്കുന്നവരാണ്‌ അവരെ സംബന്‌ധിച്ചിടത്തോളം വലിയ എഴുത്തുകാര്‍. 
    പ്രമുഖനായ ഒരു എഴുത്തുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ആദ്യ അധ്യായം, ഒരു മഹാസംഭവവമായി ഏതെങ്കിലും ഒരു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതിന്‌ പിന്നാലെ പായുന്നത്‌ ഇത്തരത്തിലുള്ള ദുര്‍ബലരായ എഴുത്തുകാരാണ്‌. സൂപ്പര്‍ സ്റ്റാറിന്റെ സിനിമ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ കാണുന്നതിലുള്ള ആരാധകന്റെ കൗതുകുമേ അവര്‍ക്കുള്ളു. എത്രയോ അദ്ധ്യായങ്ങളുള്ള ഒരു നോവലിന്റെ ആദ്യ ഭാഗം വായിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ അവര്‍ ചിന്തിക്കുന്നില്ല. പരസ്യത്തിന്റെ ചതിക്കുഴിയില്‍പ്പെടുകയാണ്‌ അവര്‍.
ഒരു എഴുത്തുകാരന്റെ പുസ്തകം ശ്രദ്ധിക്കപ്പെട്ടാല്‍ പ്രസാധകരും പത്രാധിപന്മാരും അയാളെ തങ്ങളുടെ പൊതുമുതലാക്കും. അതുവരെ അവര്‍ അവഗണിച്ചിരുന്ന ആളാകാം അത്‌. അയാള്‍ പിന്നീട്‌ എഴുതുന്നതിനെയെല്ലാം അവര്‍ വലിയ സംഭവങ്ങളാക്കി ചിത്രീകരിക്കും. അയാളുടെ താരമൂല്യം വിറ്റ്‌ പണം നേടുക എന്നതാണ്‌ ലക്ഷ്യം. താന്‍ പിന്നീട്‌ എഴുതിയെതെല്ലാം ക്ലാസിക്കുകളാണെന്ന്‌ എഴുത്തുകാരന്‍ പോലും വിശ്വസിക്കുന്നുണ്ടാകില്ല. പക്ഷെ താരാരാധകരായ വായനക്കാര്‍ അയാളെ വിടില്ല. അവര്‍ അയാളെ മഹാനാക്കിയേ പിന്മാറു.  
ആടു ജീവിതം എന്ന നോവലിലൂടെ പ്രശസ്തനായ ബന്യാമിനെ ശ്രദ്ധിക്കൂ. അതിന്‌ മുമ്പും നോവല്‍ ഉള്‍പ്പെടെ ബന്യാമിന്‍ എഴുതിയിരുന്നു. ആരും ശ്രദ്ധിച്ചിരുന്നില്ല. ആടുജീവിതം മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യ വാരികയ്ക്ക്‌ നല്‍കിയപ്പോള്‍ പ്രസിദ്ധീകരണയോഗ്യമല്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചുനല്‍കിയതിനെക്കുറിച്ച്‌ ബന്യാമിന്‍ പറയുന്നുണ്ട്‌. ഗ്രീന്‍ ബുക്‌സ്‌ എന്ന ചെറിയ പ്രസാധകരാണ്‌ ആടുജീവിതം പുസ്തകമാക്കിയത്‌. നിരൂപകരുടെ കൈയടിയില്ലാതെയും കാരണവന്മാരായ എഴുത്തുകാരുടെ  ആശീര്‍വാദങ്ങളില്ലാതെയും വായനക്കാരാണ്‌ ആ പുസ്തകത്തെ പ്രസിദ്ധമാക്കിയത്‌. അതുവഴി ബന്യാമിന്‍ പ്രശസ്തനായപ്പോള്‍ പ്രസാധകരും പത്രാധിപന്മാരും പിന്നാലെ കൂടുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാസം ഉള്‍പ്പെടെയുള്ള നല്ല പുസ്തകങ്ങളുടെയെല്ലാം കഥ ഇതാണ്‌. നല്ല വായനക്കാരാണ്‌ അവയെ ഏറ്റെടുത്തത്‌. 
ചുവരിലൊട്ടിക്കുന്ന പരസ്യചിത്രം നോക്കി, നിഷ്കളങ്കര്‍ വായനയുടെ വക്താക്കളായി മാറുന്നത്‌ അപകടകരമാണ്‌. 
കോളേജുകളിലും അക്കാദമികളിലും എന്നുവേണ്ട സര്‍വ രംഗങ്ങളിലും ഇത്തരക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്‌. എതെങ്കിലും പ്രബന്ധത്തിന്‌ പി. എച്ച്‌. ഡി ലഭിച്ചിട്ടുള്ളയാളാണ്‌ സാഹിത്യത്തിന്റെ അവസാനവാക്ക്‌ എന്ന്‌ അവര്‍ വിശ്വസിക്കുന്നു. പി. എച്ച്‌.ഡി തിസീസുകള്‍ അത്‌ എഴുതിയ ആള്‍ക്കല്ലാതെ മറ്റെന്തെങ്കിലും പ്രയോജനം ഉണ്ടാക്കിയിട്ടുണ്ടോ എന്നുപോലും അവര്‍ ചിന്തിക്കുന്നില്ല. അവാര്‍ഡ്‌ കമ്മിറ്റികളില്‍ അവര്‍ ഉള്‍പ്പെടുമ്പോള്‍ ഏറ്റവും വലിയ താരത്തിന്‌ അവാര്‍ഡ്‌ നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. പിന്നീട്‌ വരുന്ന കമ്മിറ്റിക്കാരും ഇതേ പാത പിന്തുടരുന്നു. ഓരോ സീസണിലും തുടര്‍ച്ചയായി ഒരാള്‍ക്ക്‌ തന്നെ അവാര്‍ഡ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ ഈ കാഴ്ചപ്പാടുകൊണ്ടാണ്‌. ആത്മഹത്യാപരമാണിത്‌. വിപണിയുടെ തന്ത്രങ്ങളിലും സ്വന്തം ചിന്താശേഷി ഇല്ലായ്മയിലും കുടുങ്ങി അവര്‍ നടത്തുന്നത്‌ ഭീകരമായ തമസ്കരണമാണ്‌. അപ്പോഴും നല്ല വായനക്കാരന്‍ പുതിയ പുസ്തകങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. അയാള്‍ അവയുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും അത്‌ നല്‍കുന്ന അസ്വസ്ഥതകളിലൂടെ കൂടുതല്‍ നവീകരിക്കപ്പെടുകയും ചെയ്യും. കാലത്തിന്റെ വഴിത്തെറ്റുകളെക്കുറിച്ച്‌ സ്വയം ജാഗ്രതപ്പെടാഌനും സഹജീവികളെ ജാഗ്രതപ്പെടുത്താനും അത്‌ അയാളെ സഹായിക്കും. വിറ്റുപോകുന്ന പുസ്തകങ്ങളുടെ കണക്കെടുപ്പ്‌ നടത്തി വായന മരിച്ചിട്ടില്ലെന്നും വായനയുടെ പൂക്കാലമെന്നും മറ്റുമുള്ള ക്ലീഷേകള്‍ തട്ടിക്കൂട്ടുന്ന തിരക്കിലായിരിക്കും അപ്പോഴും പുസ്തക പ്രേമികളുടെ ആള്‍ക്കൂട്ടം. കൂടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നു എന്നതുകൊണ്ട്‌ കൂടുതല്‍ വായനക്കാരുണ്ടാകുന്നു എന്ന്‌ അര്‍ത്ഥമില്ല. കൂടുതല്‍ പേര്‍ ചിന്തിക്കുന്നുണ്ടെങ്കിലേ അവര്‍ വായിച്ചു എന്ന്‌ ഉറപ്പുള്ളു. 
വായനക്കാർ എന്ന കണക്കുപുസ്തകം

വായന സംബന്‌ധിച്ച കാനേഷുമാരി കണക്കുകളിലൊന്നും ചിന്തിക്കുന്നവരുടെ എണ്ണം ഉള്‍പ്പെടാറില്ല. കേരളത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല, സര്‍വഉല്പന്നങ്ങളും ആവോളം വിറ്റഴിക്കപ്പെടുന്നുണ്ട്‌. മലയാളിയുടെ കൈയില്‍ ധാരാളം പണമുണ്ട്‌, അത്‌ വിനിയോഗിക്കാന്‍ അവന്‍ ചന്തയിലേക്ക്‌ ഒഴിഞ്ഞ ചാക്കുകളുമായി പുറപ്പെടുന്നു. മത്സ്യം മുതല്‍ സ്വര്‍ണം വരെ അവിടെ വില്പനയ്ക്ക്‌ വച്ചിട്ടുണ്ട്‌. മത്സ്യം ഇഷ്ടമുള്ളവന്‍ അതും, പുസ്തകം ഇഷ്ടമുള്ളവന്‍ അതും വാങ്ങുന്നു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളുടെ വില്പനയെ ഇത്തരത്തില്‍ കണ്ടാല്‍ മതി. പുസ്തകം, വാങ്ങി വായിക്കാന്‍ മാത്രമുള്ളതല്ല. പണമുള്ളവനേ നല്ല വിലകൊടുത്ത്‌ പുസ്തകം സ്വന്തമാക്കാന്‍ കഴിയു. അതിന്‌ കഴിയാത്തവര്‍ക്ക്‌ വായനശാലകളാണ്‌ ആശ്രയം. ഇന്നത്തെ വായനക്കാരുടെ തലമുറ കുട്ടിക്കാലം മുതല്‍ വായിച്ചുതുടങ്ങിയത്‌ വായനശാലയില്‍ നിന്നാണ്‌. അവര്‍ക്ക്‌ അന്ന്‌ പുസ്തകങ്ങള്‍ വാങ്ങി വായിക്കാനുള്ള ശേഷി ഇല്ലായിരുന്നു. കുട്ടിക്കാലത്തുതന്നെ അക്ഷരങ്ങളിലേക്ക്‌ കണ്ണ്‌ തുറന്നതുകൊണ്ടാണ്‌ അവര്‍ ചന്തയിലെ മറ്റ്‌ സാധനങ്ങള്‍ക്കൊപ്പം ഒരു പുസ്തകവും വാങ്ങുന്നത്‌. പക്ഷെ പുതിയ കാലത്ത്‌ വായനശാലകളിലെ പുസ്തകങ്ങള്‍ വായനക്കാരെ കാത്തിരിക്കുകയാണ്‌. വിലകൊടുത്ത്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ ഇപ്പോള്‍ വായനശാലയിലേക്ക്‌ വരുന്നില്ല. വായനയുടെ മികച്ച സംസ്കാരം കുട്ടിക്കാലത്തു തന്നെ രൂപപ്പെടുത്താന്‍ കഴിയാത്ത അവര്‍ വലുതാകുമ്പോള്‍ പരസ്യതന്ത്രങ്ങളില്‍ ആകൃഷ്ടകരായി പുസ്തകങ്ങള്‍ വാങ്ങിച്ചെന്നിരിക്കും. സ്വന്തം നിലപാടുകളിലും വീക്ഷണങ്ങളിലും ചുവടുറപ്പിച്ചായിരിക്കില്ല അവര്‍ അന്ന്‌ പുസ്തകങ്ങള്‍ വാങ്ങുന്നതും വായിക്കുന്നതും. പ്രസാധകരും പത്രാധിപന്മാരും കാട്ടിക്കൊടുക്കുന്നതായിരിക്കും അവരുടെ വായന. സംശയമെന്ത്‌, അതോടെ നട്ടെല്ലുള്ള വായനക്കാരന്റെ വംശം ഇല്ലാതാകും
-----00000----- 

ഇതു കൂടി വായിക്കാം