Skip to main content

Anandakuttan :: കവിത :: തണ്ണീർ നൊമ്പരം.



കുട്ടി :- "ഏകയായ് നിൽക്കുന്ന പൊൻപനിനീർച്ചെടി,
ഏകാന്തവാസമോ നിൻ കൗതുകം ?
എകനായ് വന്നെത്തി പൂന്തേൻ നുകർന്നൊരാ
പൂമ്പാറ്റ നിന്നോടെന്തു ചൊല്ലി.?"

ചെടി :- "തേനിന്നു മാധുര്യം തീരെയില്ലെന്നുമെൻ,
പൂമണം പാടെ കുറഞ്ഞു പോയെന്നും,
അയലത്തു നിന്ന പനിനീർപ്പൂവുകൾ,
അകലത്തു പറയാതെ പോയ് മറഞ്ഞെന്നും,
അങ്ങനെ ഓരോരോ വ്യാഴങ്ങൾ ചൊല്ലീ
അവൻ വേഗേന പാറിപ്പറന്നു പോയി. "

(മണ്ണിൽ തണ്ണീർ കുറഞ്ഞു പോയോ?
മാനത്തു മഴ മേഘം മാഞ്ഞു പോയോ?
ഇലകളും പൂക്കളും സൂര്യതാപത്താൽ
കൊഴിഞ്ഞു കരിഞ്ഞു മറഞ്ഞു പോയോ?)

കുട്ടി :- "മണ്ണിലെ വെള്ളം വലിച്ചു കുടിക്ക നീ,
നിൻ മാനസം വേഗം തണുത്തീടട്ടേ..
അപ്പോൾ തേനിന്നു മധുരമുണ്ടാകും,
പൂമണം പൂവിന്നേറെയുണ്ടാകും.."

ചെടി :- "മണ്ണിൽ വെള്ളം തീരെയില്ലുണ്ണീ,
പിന്നെ ഞാനെങ്ങനെ കുളിരേകിടും?
താഴോട്ടു മണ്ണിലേക്കോടിയെൻ വേരുകൾ
തണ്ണീരു കാണാതെ കാത്തുനില്പു.
മണ്ണിന്നു പോലും വെള്ളമില്ലെന്നവർ (മണ്ണ്)
മാലോകരോടിന്നുകേഴുന്നുണ്ടോ?

തണ്ടുകൾ തീരെമെലിഞ്ഞതു കാണുമ്പോൾ
താങ്ങാനെനിക്കൊട്ടുമാവില്ലുണ്ണീ.
ഇലകൾ വാടിക്കുഴഞ്ഞുനില്ക്കുന്നതും
പുക്കൾ കരിഞ്ഞു നിറം മങ്ങി നില്പതും
ഉണ്ണിക്കും കാണുവാനാകുമല്ലോ?
എല്ലാം ഗ്രീഷ്മകാലത്തിന്റെ നൊമ്പരങ്ങൾ!!

ഒരു കുമ്പിൾ തണ്ണീരു കിട്ടിയില്ലെങ്കിൽ
ഞാനുമുടനെ തളർന്നു വീഴും.
പൂക്കൾ വിടർത്തുവാൻ പുമണം
വീശുവാനെനിക്കിനിയും നാളുകൾ ജീവിക്കണം..
ആശ തീർന്നില്ലെനിക്കുണ്ണിയീമണ്ണിൽ
ജീവിതമിനിയെത്ര ബാക്കി നില്പൂ .."

അതു കേൾക്കെയുണ്ണിക്കു പിടഞ്ഞു നെഞ്ചക ,
മറിയാതെ കണ്ണു നിറഞ്ഞു .
വെക്കം വീട്ടിലേക്കോടിയുണ്ണി
ഒരു കിണ്ണം തണ്ണീരു താങ്ങിയെത്തി.
കുഞ്ഞുകൈക്കുമ്പിളിൽ കോരി മെല്ലെ 
ഉണ്ണിയച്ചെടിയെപ്പതിയെ നനച്ചു നിന്നു.

'നന്ദി പറയുവാനാച്ചെടിച്ചില്ലകൾ
മന്ദമായി ചാഞ്ചാടിയാടി നിന്നു.'

ആനന്ദത്തോടെയാ കാഴ്ച കണ്ടമ്മ
"പൊന്നേ നീ ചെയ്തതു പുണ്യം ,
തണ്ണീർ നമുക്കൊട്ടുമില്ലെങ്കിലും,
ആ ചെടിക്കണ്ണീർ ഒട്ടൊന്നു മാറുമല്ലോ.
തണ്ണീരുള്ളതു പകത്തു നൽകി നമുക്ക്
നമ്മാലാവും വിധം നന്മ ചെയ്യാം.

ചെടികളും പൂക്കളും ചേർത്തു നമുക്കൊരു
ചേലുള്ളൊരാലയം തീർത്തു കൂടാം."

--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
(1/02/2019 വെള്ളിയാഴ്ച)

Comments

  1. 'നന്ദി പറയുവാനാച്ചെടിച്ചില്ലകൾ
    മന്ദമായി ചാഞ്ചാടിയാടി നിന്നു.'

    പ്രമേയം വളരെ ഋജുവായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള താങ്കളുചെ സിദ്ധി അപാരമാണ്....

    ReplyDelete
  2. വളരെ നന്ദി , സർ , താങ്കളുടെ അഭിപ്രായത്തിനു്.

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...