Skip to main content

Anandakuttan Muraleedharan :: നോക്കുകുത്തി


നോക്കുകുത്തി.


ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ എവിടെയോ ഒളിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷെ,ഒളിപ്പിച്ചവ വീണ്ടും തലപൊക്കി മനസ്സു വേദനിപ്പിക്കുന്നു.

നിരർത്ഥകമാണ് ജീവിതം എന്ന് എത്രയോ തവണ അയാൾക്കു തോന്നി; ആത്മാഹുതി പരിഹാരമല്ലെന്ന തിരിച്ചറിവിനാൽ ഇപ്പോഴും ജീവിക്കുന്നു.
അഗ്നിസാക്ഷിയായി നെറ്റിയിൽ സിന്ദുരം ചാർത്തി, കൈപിടിച്ച് കൂടെ കൂട്ടിയവളുടെ സ്നേഹം തിരിച്ചറിയാൻ അയാൾ ഒരുപാടു വൈകി. 

ഒരാൾക്ക്ഏറ്റവും കൂടുതൽ സ്നേഹം അയാളോടുതന്നെ. പക്ഷെ അയാൾ അതിലേറേ ആയിരം മടങ്ങ് സ്നേഹിച്ചത് അവളെയായിരുന്നു. ഒരു തങ്കവിഗ്രഹം പോലെ ഹൃദയത്തിലയാൾ അവളെ താലോലിച്ചു. 

അഭിനയ സ്നേഹമായിരുന്നു അവൾക്ക്. തിരശ്ശീലകളിൽ പോലും കാണാൻ കഴിയാത്തത്ര കപടസ്നേഹം.  

നെഞ്ചുവേദന കൊണ്ട് അയാൾ പിടഞ്ഞപ്പോൾ അവൾ രഹസ്യമായി ഊറി ചിരിച്ചു. അയാളുടെ വറ്റിവരണ്ട നാവിലേക്കിറ്റുവെള്ളം പകരാത്തവൾ, നെഞ്ചിലൊന്ന് തലോടാത്തവൾ.  മനസ്സിൽ ഉണ്ടായ സന്തോഷം മുഖത്ത് പടരാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു ;നവരസങ്ങൾ പരിശീലിച്ചവളെപ്പോലെ. 

ഇനിയൊരു ജൻമമുണ്ടെങ്കിൽ ഭർത്താവായി ഇയാൾ വേണ്ട, വേറൊരാൾ മതിയെന്ന് ഉറക്കെ പറഞ്ഞവൾ. ഈ ജൻമത്തിൽ തന്നെ ഭർത്താവിനെ വെറുത്തവൾ. 

ആയിരം ജന്മങ്ങൾ പിറന്നാലും ഓരോ ജൻമത്തിലും അവൾ മതി ഭാര്യയെന്നയാൾ ആഗ്രഹിച്ചു; തന്‍റെ ഇരുളുകളിൽ അവളാകട്ടെ വെളിച്ചമെന്നും .
തന്‍റെ കുറവുകൾ എന്താണെന്ന അയാളുടെ ചിന്തകൾക്ക് എണ്ണമില്ല. തന്‍റെ സ്നേഹക്കൂടുതലാണോ തെറ്റെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. 
 
സൗഹൃദം നടിച്ചെത്തിയവരെ അവൾക്ക് പ്രീയമായിരുന്നു. അയാളുടെ നെഞ്ചുപിളർക്കുന്നതിന് അവരുടെ കൈയിൽ അവൾ കഠാര നൽകി. അവരുടെ ആക്രോശം കണ്ട് അവൾ സായൂജ്യമടഞ്ഞു. 

അവർ കുത്തി മുറിച്ച അയാളുടെ ഹൃദയം അപ്പോഴും അവളോടു മന്ത്രിച്ചു , എന്‍റെ ഹൃദയത്തിലിരുന്ന നിനക്ക് മുറിവേറ്റില്ല, അതിന് ഞാനനുവദിച്ചില്ല.
ആരൊക്കയോ ,ഛന്നഭിന്നമായ, അയാളുടെ ഹൃദയം തുന്നിച്ചേർത്ത് വീണ്ടും നൽകി. 

തുന്നലുകളുടെ എണ്ണക്കൂടുതൽ , ഹൃദയം കൂടുതൽ ഭാരമുള്ളതാക്കി. പക്ഷേ വേദനകളുടെ തൂക്കം സൂക്ഷ്മവും, ഹൃദയ തൂക്കം സ്ഥൂലവുമായിരുന്നു; ആ ഹൃദയത്തിൽ അവൾ അപ്പോഴുമുള്ളതുകൊണ്ട്.
 
അവളുടെ അട്ടഹാസം അയാളുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദതീവ്രത കൂട്ടി. ഹൃദയതാളം ഉച്ചസ്ഥായിയിലെത്തി , പലപ്പോഴും. അയാൾ, അവളുടെ കണ്ണിൽ ഭ്രാന്തനാണ്. അങ്ങനെ വരുത്തി തീർക്കാൻ നന്നേ പണിപ്പെട്ടു , അവളും കൂട്ടരും .

അയാൾ ഒറ്റക്കിരുന്ന് ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട് , ഒരുപാടു തവണ . ഭ്രാന്താശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പല തവണ അയാൾ സ്വയം ചോദിച്ചു.,
"ഇപ്പോൾ തനിക്ക് ഭ്രാന്തായോ?'
"എപ്പോളെത്തി, ഇപ്പോളെങ്ങനെയുണ്ട്," 
തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അയാൾ നന്നേ വിഷമിച്ചു. 

കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും സഹതാപം പ്രകടിപ്പിക്കുന്നു. ആ പ്രകടനം അവരുടെ ചോദ്യങ്ങളിൽ തന്നെ നിഴലിക്കുന്നു. മറുപടി വേണ്ടെന്നു തളർന്ന മനസ്സു പറയുന്നുണ്ടെങ്കിലും അയാൾ ഒഴിഞ്ഞുമാറിയില്ല. തലയാട്ടിയും വിളറി ചിരി ച്ചും അയാൾ മറുപടി നൽകി.

വേദനിക്കുന്ന കണ്ണുകളിൽ വരൾച്ച കൂടി. കാണുന്നവയ്ക്കൊക്കെ ഒരു മങ്ങൽ. 

അയാൾ ഭ്രാന്തനാണെന്ന് അവൾ വീണ്ടും പറഞ്ഞു പരത്തി; ഭ്രാന്തുണ്ടെന്ന് അയാൾ സമ്മതിക്കില്ലെന്നും . അതിൽ അവൾ ഉല്ലാസം കണ്ടെത്തി. അതു കേട്ടവർക്കും കിട്ടി മനസംതൃപ്തി. 

പക്ഷേ അയാളെ മനസ്സിലാക്കാൻ എന്തേ ആരും ശ്രമിച്ചില്ല. പാവം മനുഷ്യന് പറയാനുള്ളത് ചികിത്സകൻ പോലും തിരക്കിയില്ല. അയാൾക്കു മുഖ്യം പണമാണ്. അവിടെ മാനുഷിക മൂല്യത്തിന് വില കല്പിക്കേണ്ട. 

മരുന്നുകൾ പരീക്ഷണശാലയാക്കിയ അയാളുടെ ശരീരത്തെ കാർന്നുതിന്നു. മനസ്സിനും ശരീരത്തിനും താളം തെറ്റി.

വിറയാർന്ന കാലുകൾക്ക് ദിശ തെറ്റുന്നു.
തലച്ചോറിന് മരവിപ്പ്; അയാളുടെ ചിന്തകൾക്കും. 

അയാളിലെ ചേതന നഷ്ടപ്പെടുത്തി, ബുദ്ധിക്ക് വിലങ്ങു വച്ചു. 

അയാൾ ഇന്നൊരു നോക്കുകുത്തി; വീടിന്നു മുന്നിൽ വച്ച, ശരീരത്തിൽ കോലം വരച്ച , ജീവൻ പോകാറായ നോക്കുകുത്തി. ആ നോക്കുകുത്തിയെ നോക്കി ആളുകൾ പരിഹസിക്കുന്നു. പരിഹാസം കേട്ടു തളർന്ന നോക്കുകുത്തിയുടെ കണ്ണുകളിൽ കണ്ണീർ തുളുമ്പി നിൽക്കുന്നു. ആ കണ്ണീരിലുമുണ്ട് അവളോടുള്ള സ്നേഹം, നിർമ്മലമായ സ്നേഹം.

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...