Skip to main content

Posts

Showing posts from March, 2016

കൂവളം

കൂവളം ഞാനുള്ളിൽ നട്ടൂ, ദിവ്യ - മോങ്കാരനാദവും കേട്ടൂ മൂവില മുക്കണ്ണും കണ്ടു, രുദ്ര- കാരുണ്യമാവോളമുണ്ടൂ. പഞ്ചാക്ഷരം തീർത്ഥമേകി,  അന്നം  പഞ്ചഭുതങ്ങളും നൽകി. വേരുകൾ വേദങ്ങളായി, സ്നേഹ- നാരുകൾ നാദങ്ങളായി ആകാശഗംഗയും വാഴും മൂർത്ത- മാകാരഭംഗികളാഴും പച്ചിലപ്പട്ടാഭ  ചേരും ജന്മം സ്വച്ഛന്ദമാകട്ടെ, പാരും

കണി

തൊഴുതുണരുക നീ, അരയാലികള്‍ തഴുകിവരും കാറ്റേ ഓടക്കുഴൽവിളി കാതോര്‍ത്തിവിടേ - യ്ക്കോടി വരൂ നീയും മഞ്ഞത്തുകില്‍ ഞൊറി തിരയും മുകിലിനെ, മഞ്ഞണിമലനിരയെ, കുഞ്ഞിക്കാല്‍ വിരലുണ്ണുമൊരുണ്ണിയെ, കണികാണാമിവിടെ, എന്നും കണ്ടു തൊഴാമിവിടെ... പൊന്നിന്‍ കിങ്ങിണി പൂത്തു വിടര്‍ന്നൂ പൊന്നേ പോന്നോളൂ കുന്നിക്കുരുമണി വാരി രസിക്കും കണിയൊന്നുണ്ടിവിടെ, പീലി- ക്കനവൊന്നുണ്ടിവിടെ...

അപ്രതീക്ഷിതം :: അനിത ശരത്

അനിത ശരത് ഗുണപാഠം   ചട്ടിയിൽ വറുത്തെടുത്ത,  തീയിൽ എരിച്ചെടുത്ത മനസ്സിനെ അമ്മാനമാടിയാൽ  അമ്മാനമാടുന്ന കയ്യേ പൊള്ളൂ.    അപ്രതീക്ഷിതം  നിനക്ക് വഴി തെളിക്കാന്‍  ഞാന്‍ തന്ന ചൂട്ടുകറ്റ   ഒടുവില്‍  എന്റെ ഹൃദയത്തില്‍ കുത്തിയാണ്  നീ കെടുത്തിയത്  ആവർത്തനം നിൻറെ ഉള്ളിൽ  ഞാൻ കൊളുത്തിയ വിളക്ക്  തട്ടിമറിഞ്ഞ്  കത്തിക്കയറിയാണോ  നീ......

ഓണാഘോഷം - ഒരു പിന്നാമ്പുറക്കാഴ്ച :: അനിത ശരത്

  അനിത ശരത് തുമ്പകള്‍ പൂക്കും തൊടിയില്‍ നിന്നും ഓണം കാണാനൊരു മുത്തി കനവുകള്‍ തിങ്ങും കരളും പേറി കനകക്കുന്നില്‍ കാല്‍ വച്ചു തെറ്റിപ്പൂവും മല്ലിപ്പൂവും തുളസിപ്പൂവും മുക്കുറ്റീം കാക്കപ്പൂവും കനകാംബരവും കണികണ്ടുണരും മുത്തശ്ശി താഴമ്പൂവും താമരമൊട്ടും താലോലിക്കും മുത്തശ്ശി കണ്ണുകളഞ്ചും പൂക്കള്‍ തന്നുടെ പൂരപ്രഭയില്‍ അന്തിച്ചു 'ഓര്‍ക്കിഡ്‌' എന്നൊരു ബോര്‍ഡിനു കീഴില്‍ നഗരപ്രൌഢിയുമായൊരു പൂ പ്ലാസ്റ്റിക്കിന്റെ പകിട്ടും പേറി പാവം മുത്തിയെ നോക്കുന്നു പാളക്കീറില്‍ ചായം പൂശി കമുകിന്‍ പൂക്കുലയൊട്ടിച്ച് ചേമ്പിന്‍ തണ്ടില്‍ നാട്ടിയപോലെ വേറൊരു പൂവ് ചിരിക്കുന്നു പളപള മിന്നും പട്ടുടയാടയിൽ പറ്റിയ പൂമ്പൊടി തട്ടിച്ച് "ആന്തൂറിയമാണാ"ന്റികളാരോ അര്‍ഥം വച്ച് സമർഥിച്ചു "ഓണം കേറാ മൂലയില്‍ നിന്നും ഓരോന്നോടിക്കേറീട്ട് കാശിത്തുമ്പേം കണ്ണമ്പൂവും പരതിപ്പരതി നടക്കുന്നോ " മമ്മിയിലോരുവൾ വീശിയ വാക്കിൻ വാൾമുന കൊണ്ടു മുറിഞ്ഞപ്പോൾ അറ്റത്തൊരു മുള്‍ച്ചെടിയുടെ കൊമ്പിൽ അറിയാതമ്മ പിടിച്ചേ പോയ്‌ മുമ്പില്‍ കാണും പൂക്കളിലെല്ലാം കണ്ണീര്‍ വീഴ്ത്തി നനയ്ക്കാതെ വെക്ക...

വിനയദശകം :: അനൂപ് വല്യത്ത്

നീ കടലാഴങ്ങളിൽ കാമനയുടെ കരുത്തായി ഇരുളിൻ നറുനിലാവെട്ടമായ്, ആയിരം സ്വപ്നസാനുക്കളെ തൊട്ടുതലോടി നാടിന്റെ നന്മയെ കണ്ടറിഞ്ഞോൻ നീ പ്രണയചന്ദ്രികയുടെ മധുപാത്രം നുകർ- ന്നുന്മത്തനായലിഞ്ഞു തീർന്നവൻ ആകാശനീലിമയെ പ്രണയിച്ച്‌ അനന്തതയിലവിരാമം സ്വയം മറന്നോൻ വിനയചന്ദ്രിക പ്രഭയാർന്നുണരവെ മനസ്സിലായിരം തുടികൊട്ടിയുറഞ്ഞവൻ മണ്ണിനെയറിഞ്ഞവൻ- മാരിയെ പുണർന്നവൻ വ്രണിത മോഹങ്ങൾക്ക്‌ താരാട്ടുപാടിയോൻ കണ്ണിലുറക്കം കനംതൂങ്ങിയെത്തവേ- യകക്കണ്ണിനെ ജ്വലിപ്പിച്ചുണർത്തിയോൻ നഗരപ്രദക്ഷിണം ദിനചര്യയാക്കവേ നാട്ടിടവഴികളെ മറക്കാതിരുന്നവൻ അകക്കാമ്പിലെരിയുന്നൊരനാഥത്വവും പേറി എങ്ങെങ്ങുമേ വീടുതേടിയലഞ്ഞവൻ വാക്കായെരിഞ്ഞവൻ കൂട്ടുകാരിയുടെ പാട്ടുകേട്ടെന്നുമുറങ്ങാൻ കൊതിച്ചവൻ കൂടുവിട്ടെങ്ങോ മറഞ്ഞു നീ പോകിലും കൂട്ടുകാരാ നിന്റെ പാട്ടു ഞാൻ കേൾക്കുന്നു നിന്റെ വാക്കർക്കനായ് മുൻപേ നടക്കട്ടെ കാടുണർത്തുന്നൊരാ തോറ്റമായ്‌ തീരട്ടേ. അനൂപ് വല്യത്ത്

വിഷമവൃത്തം :: അനൂപ് വല്യത്ത്

വിശപ്പിൻ വിളി കേട്ടുണരുന്ന ചിത്തമേ വിശന്നു കരയുമാ കുഞ്ഞിനെ കണ്ടുവോ വിശ്വമാകെയും വികസന സങ്കൽപ്പം പാടിപ്പതിയുമീ പുതു നൂറ്റാണ്ടിലും പാവങ്ങൾ പട്ടിണിയാൽ നട്ടം തിരിയുമ്പോൾ അഭയമില്ലാതലയുന്ന കാഴ്ച നീ കണ്ടുവോ? നമ്മളീ ദൈവത്തിൻ നാട്ടിലിന്നെത്രയോ മെച്ചമാം ജീവിത സൌഖ്യം നുകരവേ ശാസ്ത്രമനുദിനം വിസ്മയക്കാഴ്ച്ചകൾ തീർത്തു നമുക്കേറ്റമാനന്ദമേകവേ കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ. കലാപങ്ങൾ അനാഥമാക്കിയ ബാല്യങ്ങൾ ചോരക്കൊതിയൊടുങ്ങാത്ത ഭരണയന്ത്രങ്ങൾ ഐശ്വര്യമൊക്കെയും പടിയിറങ്ങിട്ട - ദൃശ്യരായ് തീരുന്ന സംസ്കാരരഥ്യകൾ കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ ഏറെ പുരോഗതി നേടി നാം മാനുഷർ ഊറ്റം കൊള്ളുവാനേറെയുണ്ടെങ്കിലും തങ്ങളിൽ കൊല്ലുന്ന ജന്തുക്കൾ നമുക്കത്ര- മേൽ മേനി നടിക്കുവാനാകുമോ കറുപ്പും വെളുപ്പും ഇടകലർന്നുറയുന്നോ - രധിനിവേശത്തിന്റെ അന്തപ്പുരങ്ങളിൽ പിടഞ്ഞോടുങ്ങീടുന്നെത്രബലരാം മർത്ത്യർ കുടിലതയെന്തെന്നറിയാത്ത കുഞ്ഞുങ്ങൾ. ഓരോ പുലരിയും കണ്‍തുറന്നെത്തവേ കേട്ടുണരുന്നെത്ര ദുഃഖവാർത്തകൾ കാണുന്നതേറെയും അശുഭമാം കാഴ്ചകൾ ശുഭദിനം നേരുന്നതെങ്ങനെനാമിനി? അനൂപ് വല്യത്ത്

ഒഴുക്ക് :: അനിത ഹരി

ഓർമ്മയുടെ ജാലകമടയ്ക്കുവാൻ കിണഞ്ഞൊരുങ്ങിയെങ്കിലും വാക്കുകൾ നുറുകുന്നു. ഉള്ളിലെ തെളിമയിൽ ഇരമ്പുന്ന നൊമ്പരം സിരാപടലങ്ങളിൽ നിറയുന്ന തരിപ്പ്... ദിനാന്തങ്ങൾ വരണ്ടരാത്രികൾക്ക്, ഊഷര തീരങ്ങൾക്ക് തലയണ വയ്ക്കുന്നു. ചക്രവാകങ്ങൾ ഉള്ളിൽ തെളിയുന്നു. അന്തമില്ലാത്ത കയങ്ങൾ പെരുകുന്നു. ഉൾനെരിപ്പോടിൽ ഉയിര് പിടയുന്നു. ---000--- അനിത ഹരി

പഴുത് :: അനിത ഹരി

അടഞ്ഞ മനസ്സിലാകെ വിരലുകൾ പരതി ഓർമ്മപ്പഴുതെവിടെ മറഞ്ഞു ? ഉടഞ്ഞ മനസ്സുമായി പിന്നെയും മിഴി നട്ടു കാലം കൈവീശി കടന്നു പോയോ ? കടവിലേയ്ക്കുനോക്കി നിശ്വാസം പൂണ്ടു വരണ്ട മണലുകൾ മനം പൊളിച്ചുവോ? പവിഴപ്പുറ്റുകൾ ചില്ലകളുടച്ചു കരഞ്ഞു ജലപ്പരപ്പ് ശ്വാസം മുട്ടി മരിച്ചുവോ ? കനിവിന്റെയേതോ കോണിലൊരു ദൈന്യ മുഖം മുറിവേറ്റു പിടഞ്ഞു വിലപിക്കുന്നുവോ ? ചിതലരിച്ച ചിന്തകൾ ശല്ക്കം പൊട്ടിച്ചു ഉടലൊടിഞ്ഞു പോയ ചിറകുകളോ ? നിഴൽ മുറിഞ്ഞൊഴുകിയ രക്തപ്പുഴകൾ പ്രണയമോഹത്തിന്റെ പുലരി തീർക്കുമോ ? അനിത ഹരി

ഗാന്ധി :: അനിതാഹരി

ഇതു ജ്യോതി, സത്യപ്രഭ ചൊരിയുവാന്‍ അഹോരാത്രതപം ചെയ്ത ദേഹം. സഹന ജീവിത മാസ്‌മര ചിത്തമായ്‌ സമസ്‌ത വന്ദ്യ വിശ്വനായകന്‍. സത്യ,മഹിംസ, ധര്‍മ്മമാര്‍ഗ്ഗം പുണര്‍ന്ന്‌ നാട്ടിന്‍ കാന്തി വിളക്കിയ ജീവന്‍. അന്യാധികാരത്തെയാട്ടിയകറ്റീട്ട്‌ അത്യന്ത കാന്തി തെളിയിച്ച നാഥന്‍. അന്യജീവനായ്‌, സ്വയം പ്രഭ ചൊരിഞ്ഞ അനന്യ സ്വപ്‌ന നിറവെളിച്ചം. ഇതു ശാന്തി, കാലചക്രക്കണക്കുകള്‍ നിറകുടദീപ്‌തമാക്കുന്ന പൊന്‍കണം. ഇതു സത്യം, സത്വ ഗുണത്തിന്റെയാദി- ചൈതന്യമാവാഹിച്ച ദിവ്യരൂപം. ---000--- അനിത ഹരി

ആറ്റുകാലമ്മ കാക്കണം ഞങ്ങളെ.. :: ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള

അത്തലോടെ അവനിയില്‍ വാഴുന്ന മര്‍ത്ത്യരൊക്കെയും അമ്മയെ കാണുവാന്‍ ഭക്തിയോടാ സവിധത്തിലെത്തുന്നു ശ്രദ്ധയോടെയാ കാല്ക്കല്‍ വണങ്ങുന്നു. 'ആറ്റുകാലമ്മകാക്കണേ ഞങ്ങളെ' - അര്‍ത്ഥനയോടെ കൂപ്പും കരങ്ങളെ ആറ്റുകാലമ്മ തൃക്കണ്‍തഴുകലാല്‍ ആത്തമോദം ആ തൃപ്പദേ ചേര്‍ക്കുന്നു ഇക്ഷിതിയില്‍ പ്രസിദ്ധിയേറുന്ന ശ്രീ- നൃത്തമാടും അനന്തപുരിയുടെ തെക്കുമാറിയൊഴുകുന്നൂ കിള്ളിയാര്‍ തത്സമീപേ വിളങ്ങുന്നിതാറ്റുകാല്‍ ഈശ്വരി! പരമേശ്വരി! നീ കൃപാ- ലേശമെന്നില്‍ ചൊരിയണേ ശാശ്വതേ ആശതീരുവാന്‍  നിന്റെ തിരുനാമ- ഘോഷണാര്‍ച്ച ഞാന്‍ ചെയ്തിടാമംബികേ ഉഗ്രശാസനനാം മധുരാപതി ക്ഷിപ്രകോപാല്‍ വധിച്ചതാം കോവല പത്‌നിയാം കണ്ണകീദേവി തപ്തയാ- യുഗ്രരൂപിണി സംഹാരരുദ്രയായ് ഊഴിയാകെയും ചുട്ടുമുടിക്കുവാന്‍ ക്രോധമാര്‍ന്ന പതിവ്രത കണ്ണകി പാവകന്നിരയാക്കീ മധുരയെ പാപിയാം രാജനേയും കൊലചെയ്തു ഋദ്ധകോപയായ് പിന്നെപ്പുറപ്പെട്ടു തെക്കുദിക്കിലേക്കായങ്ങലക്ഷ്യയായ് എത്തിച്ചേര്‍ന്നിതനന്തപുരിയുടെ പക്കമാര്‍ന്നുള്ളൊരാറ്റിറമ്പില്‍ സ്വയം താപമൊട്ടൊന്നടങ്ങിയപ്പോള്‍ സതി ദര്‍ശനം നല്കി കൊച്ചുകുമാരിയായ് ഉള്‍ക്കാമ്പില്‍ കനിവാര്‍ന്നൊരു വൃദ്ധന് ദുഃഖവേളയി,ലത്ഭുത,മത്ഭുതം! ഊനം കൂടാതാ ഭക്തശിരോമ...

ചിരി ഒരു മഹാമന്ത്രം :: ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള

കേട്ടിരിക്കുന്നു ഞാ,നാത്മാവുതന്നോടു ചേർന്നിരിക്കുന്നോരഴുക്കുകളാം ക്ലേശങ്ങളെ,വ്യാകുലതകളെ നല്ല സോപ്പെന്നപോൽ നീക്കി വൃത്തിയാക്കാൻ തേച്ചുകുളി നൽകും ദേഹസുഖം പോലെ ആൽമാവിനാനന്ദമോദമേകാൻ ഈശൻ മനുജർക്കു മാത്രമായ് നൽകിയ ശ്രേഷ്ഠവരദാനമല്ലോ ചിരി ചുണ്ടുപിളർത്തി വിടർന്നൊരു പുഞ്ചിരി സമ്മാനമായി കൊടുക്കുമെങ്കിൽ സമ്മതം മൂളാത്ത ശുംഭനും മൂളിടും സമ്മതമെന്നതിൽ ശങ്ക വേണ്ട നർമ്മം വിടാത്തൊരു മന്യനാം മാനവൻ മുൻപെങ്ങോ ചൊല്ലിയതിങ്ങനെയാം: “നിന്മുഖം നന്നയിട്ടൊന്നു വളപ്പിച്ചാൽ കുന്നുപോൽ കാര്യങ്ങൾ സ്വന്തമാക്കാം’ ചിരിയാ വദനവു,മെരിയാ തിരിയതു- മൊരുപോലെയെന്നൊരു ചൊല്ലുണ്ടുപോൽ ചിരിയെന്ന വ്യായാമമതു പ്രാർഥനാസമം ഒരു മുടക്കും വേണ്ടാത്തൊരു സമ്മാനം അതിനുള്ള മായികാപ്രഭവമതുമാത്രം മതി ശത്രുവേപ്പോലും മിത്രമാക്കാൻ ാതിനാൽ ചിരിതൂക മടിയാതെ,യാവോളം ഒരുനൂറു കാര്യങ്ങൾ സ്വന്തമാക്കൂ

തിരിച്ചുവരവ് :: ആലപ്പാട്ട് എൻ കരുണാകരൻ പിള്ള

അന്നെന്നെ വിട്ടുപോയ   കുഞ്ഞുങ്ങളിന്നിങ്ങെത്തി ഇന്നെനിക്കാമോദത്തി ന്‍ വന്‍ തിരക്കളിയാട്ടം കാണാൻ കൊതിച്ചിരുന്നു ഞാ,നെന്റെ കൊച്ചുമക്ക- ളോടിത്തിമിര്‍ത്തു തുള്ളും കോലായും മു ന്‍, മുറ്റവും കാണാനെളുപ്പ,മല്ലാ കാഴ്ചയെന്നറിഞ്ഞിട്ടും കാതു,കണ്ണുകള്‍ കൂര്‍പ്പിച്ചായതിനായിക്കാത്തു ഇല്ല ഞാ ന്‍ കരുതിയില്ലിത്രനാളത്തെ മോഹ- മിമ്മട്ടിലെളുപ്പമായ് പൂവണിഞ്ഞീടുമെന്നോ അല്ലെങ്കില്‍ എന്നെങ്കിലും സാദ്ധ്യമാമെന്നോ പോലു- മില്ലായിരുന്നെന്നുള്ളത്തിങ്കലല്പവും ചിന്ത! ദൂരെ,യാ മണലിന്റെ കാനനത്തിലെ ജീവ- ഛായയില്ലാത്തുണക്കപ്പട്ടണമൊന്നില്‍ സ്വയം ചോര നീരാക്കി ജീവിതായോധനത്തിന്നായി പ്പോയോരു കാന്ത ന്‍ തന്റെ കാലടി തേടിപ്പോയ മോളെ ഞാ ന്‍ പഴിക്കുകയില്ലവള്‍ക്കതേ വയ്ക്കൂ ഭാരത സ്ത്രീയാണവള്‍, പതിയേ ഭജിപ്പവള്‍ കൂട്ടില്‍ ചെന്നകപ്പെട്ട കിളിപോലവര്‍ താണ്ടി ഓര്‍ക്കുവാ ന്‍ പോലും തോന്നാവര്‍ഷമൊന്നതു പക്ഷേ സ്വന്തമാമനുഭവ പാഠങ്ങളവര്‍ക്കേകീ ജന്മനാടി ന്‍ സൗന്ദര്യമറിയാനവസരം പിന്നമാന്തിച്ചതില്ല ചഞ്ചലിച്ചതുമില്ല നല്ലൊരു തീരുമാനമെടുക്കാ ന്‍ , മടങ്ങുവാ ന്‍ നാട്ടിലേക്കൊരു യാത്ര, വീട്ടിലെത്തുവാ ന്‍ വെമ്പല്‍ പൊയ്പ്പോയ സൗഭഗ്യത്തിന്ന...

പോടാ മനുഷ്യാ :: അംബിദാസ് കെ കാരേറ്റ്

അംബിദാസ്‌  കെ. കാരേറ്റ്‌

ഏകലവ്യന്റെ രണ്ടാം വരവ് :: അംബിദാസ് കെ കാരേറ്റ്

അംബിദാസ്‌  കെ. കാരേറ്റ്‌

അടിത്തൂണ്‍ ദുരന്തം :: അംബിദാസ്‌ കെ. കാരേറ്റ്‌

അംബിദാസ്‌  കെ. കാരേറ്റ്‌ ദുരിതകാലം വിതയ്‌ക്കും കുരിരുട്ടിന്റെ പിറവികളെയൊക്കെയും കൊമ്പുകുഴല്‍ താളമേളം വച്ചൊരുക്കിയ തിടമ്പുകളേന്തിയ താലപ്പൊലിപ്പൊലിമകൂട്ടി കുഴുഞ്ഞ കഥകളിപദച്ചവിട്ടില്‍ അലറിത്തുള്ളിതുള്ളി വെള്ളയുടുപ്പിട്ട ദല്ലാള്‍ ചിരിയുലുതിരും കരിംകൊതിയുടെ വിധേയത്വമാമാങ്കങ്ങളാനയിക്കുന്നു; കഷ്‌ടതകള്‍മൂക്കും ഉച്ചയ്‌ക്കുമുകളില്‍- വിരിച്ച പരവതാനിയില്‍, പദമൂന്നി അലറിച്ചിരിച്ചുവരുന്നു പാപ്പരായ പത്തായങ്ങളും യന്ത്രനഖമുള്ള കോരികളുമായി ഇ-തന്ത്രവുമായി; നിന്റെ അടിത്തൂണ്‍ പെട്ടകത്തില്‍ നിന്നും തുരന്നെടുക്കാന്‍; കൊടുങ്കാറ്റില് രൂപമാര്‍ന്ന താണ്‌ഡവത്തോടെ - എല്ലാ അതിജീവനത്തിന്റേയും കടയ്‌ക്കലില്‍ ചുഴിയാര്‍ന്ന്‌ കടപുഴക്കി - നിന്റെ കൊരവള്ളിയില്‍ വിഷത്തേര്‌ പായിച്ചു വിഹ്വലപ്പത്തികള്‍ വിടര്‍ത്തി അന്നനാളത്തിന്‍ കുറുകെ ശാഠ്യത്തിനണകെട്ടി നിന്റെ ജീവിത മാറാപ്പില്‍ ദുരിതം - കേറ്റിക്കൊളുത്തിട്ട്‌ നിന്നെപ്പറഞ്ഞയ്‌ക്കുന്നു ഉഴലുവാന്‍ നിറം മങ്ങിത്താഴുമാ സേവനം തീരും നിമിഷത്തിലാണിവച്ചു. ജീവിതം സേവനാഭരണ വ്രതമാക്കി പെന്‍ഡുല പ്രവാഹത്തിനണുക്കളില്‍ സിരകളിലലിച്ചലിച്ച്‌ ജീവിച്ചു നീ ...

നന്മകുടീരം :: അഖില്‍ എസ്‌ എം

  അഖില്‍ എസ്‌  എം കണ്ടു ഞാനൊരു സുന്ദര ഗ്രാമം  പാരിന്‍ നന്മകുടീരം  നദിയും കാട്ടാറുകളും ഒഴുകും  പാരിന്‍ ഉറവ കുടീരം  വൃക്ഷലതാദികള്‍ തിങ്ങി നിറഞ്ഞൂ  ചാഞ്ചാടിപ്പൂം ചിരികള്‍ തൂകി  ചെമ്പകവും ചെമ്പനിനീര്‍പ്പുക്കളും  നാടിന്‍ പുലരികളായി  മുല്ലയും തുമ്പയും പിച്ചകപ്പൂക്കളും  നാടിന്‍ പാല്‍ക്കുടമായി  മാവിന്‍ കൊമ്പിലെ മാടപ്രാവുകള്‍  നാടിന്‍ തേന്‍കനിയായി  കാവിന്നുളളില്‍ നന്തുണി നാദം   നാടിന്‍ കാഹളമായി  അഖില്‍ . എസ്‌ . എം  കാഞ്ചിയോട്‌ തടത്തരികത്തു വീട്‌  മഞ്ച പി . ഒ  നെടുമങ്ങാട്‌

മഴപെയ്തുലഞ്ഞുവോ :: അഖില്‍ എസ്‌ എം

  മഴപെയ്തുലഞ്ഞുവോ  വേനലില്‍ ചുരുളഴിഞ്ഞു  ധരണിതന്‍ സിരകളില്‍  ഉറവകളുണര്‍ന്നുവോ  താങ്ങാതെ താങ്ങിത്തളര്‍ന്നു  കുഴഞ്ഞ നാമ്പുകള്‍  ഉയിരിട്ടു തിളിര്‍ത്തുവോ  ഓടിത്തളര്‍ന്നു വെളളം ചുമന്നവള്‍  നെടുവീര്‍പ്പോടെ ചിരിച്ചുവോ  വരണ്ടു മരവിച്ച നിലങ്ങള്‍  വീണ്ടും ജനിച്ചുവോ  സൂര്യന്റെ കോപത്താല്‍  പുളഞ്ഞ മാംസങ്ങളില്‍  പൊന്‍ പനിനീര്‍ കിനിഞ്ഞുവോ  വിത്തും തൈച്ചെടികളും  നട്ടുനനച്ചവര്‍  ആധികള്‍ മറന്നുവോ  കുളമായ കുളമൊക്കെ  മുങ്ങിയും പൊങ്ങിയും  നീന്തിയ ജലജീവികള്‍  മിഴികള്‍ തുറന്നുവോ  കൊടും കാടുപിടിച്ചു കിടന്ന  ചെറു ചാലുകളില്‍  നീരുറവകള്‍ പൊട്ടിയൊലിച്ചുവോ  പച്ചിലകളില്‍  പൂംപുഞ്ചിരിയുടെ നനവുകള്‍  തിങ്ങി നിറഞ്ഞുവോ  തൊടിയില്‍ തൈ മാവുകളിലെ  മാമ്പഴച്ചാറിന്‍ മധുരം  അധരങ്ങളില്‍ നിറഞ്ഞുവോ  എന്‍ മനസ്സിന്റെ അതിരില്‍  ആളിയ തിരിനാളം കെട്ടുവോ  മഴപെയ്‌തുലഞ്ഞുവോ ,   ഹരിതമഹിമക്കും  മണ്ണിന്റെ മനസ്സിനും  കോരിത്തളിച്ച്‌  മഴപെയ്ത...

പണ്ട് പണ്ട്......

അഡ്വ മുരളി, അടാട്ട് പണ്ട് പണ്ട് ...... അങ്ങനെയാണ് കഥകള്‍ തുടങ്ങേണ്ടത് . അത്ര കഥയല്ലാത്തത് കൊണ്ട് ഇങ്ങനെയാവട്ടെ , ഒരു അര നൂറ്റാണ്ടിനും മുമ്പ് ...... അമ്മയുടെ വിരലില്‍ തൂങ്ങിയാണ് കയറി ചെല്ലുന്നത് . ഇറയത്തു കയറാനുള്ള ചാണം മെഴുകിയ ചവിട്ടുപടിയില്‍ കാല്‍ വെള്ളകള്‍ ഉരുമ്മിയപ്പോള്‍ ഇക്കിളിയായി . നിറയെ പല വലിപ്പത്തിലുള്ള കവടികള്‍ കമഴ്ത്തി പതിച്ചിരിക്കുന്നു . അത്രയൊന്നും ഭൂമിയെ ചവിട്ടിക്കൂട്ടിയിട്ടില്ലാത്ത കുഞ്ഞു പാദങ്ങൾക്ക് ഇക്കിളിയാവാന്‍ അതെത്ര ധാരാളം . ഉമ്മറത്ത് ചുമരും ചാരി നെടു നീളനെ ഒരാള്‍ . കുഞ്ചിയമ്മടെ ആളാണ് . നാരേണന്‍ . ഒക്കെ അമ്മ പറഞ്ഞു തരുന്നതാ ട്ടോ . ചെറിയ അകായിലേക്ക് കടന്നാല്‍ വെളുക്കെ ചിരിച്ചു ഏതോ വലിയ വീട്ടിലെ നിറയെ വെട്ടും കുരിശുമിട്ട വമ്പാരന്‍ ക്ലോക്കിന്റെ ആടിത്തിമർക്കുന്ന പെന്റുലത്തിനെ ഓർമ്മിപ്പിക്കുന്ന നീളന്‍ അമ്മിഞ്ഞകള്‍ ആട്ടി അതെ താളത്തില്‍ ഒരു ചോദ്യം ... “ ന്റെ മോന്‍ ഈ അമ്മെ കാണാന്‍ വന്നതാ .?” .. കവിളത്തു ഒരു ഉമ്മയും കൂടിയാവുമ്പോള്‍ അന്നും ആദ്യം തോന്നിയ സംശയം ; ഈ അമ്മിഞ്ഞയും ഞാന്‍ കുടിച്ചിട്ട് ണ്ടാവും . അല്ലാണ്ട് എങ്ങന്യാ ന്റെ അമ്മയാവാ ? ഞാന്‍ കയറി ച...

പ്രണയം :: അഡ്വ മുരളി, അടാട്ട്

അഡ്വ മുരളി, അടാട്ട് പ്രണയം  എനിക്ക് വിസ്മയം കൊള്ളുന്ന വിടര്‍ന്ന കണ്ണുകളാണ്, നെറ്റിയിലെ വലിപ്പമേറിയ ചുവന്ന പൊട്ടാണ് ,   പിണക്കത്തിന്റെ മൂര്‍ത്തതയില്‍ ചാടി വീണ് എന്നിലേല്‍പ്പിക്കുന്ന നഖക്ഷതങ്ങളും,  മൃദുവായ കടിപ്പാടുകളുമാണ് .   ഒരുപാട് ദൂരങ്ങളിലായിപ്പോയിട്ടും എനിക്കിപ് പോഴും പ്രണയത്തിന്റെ സാമിപ്യം സ്വപ്നം കാണാത്ത രാത്രികളില്ല.   നിലക്കണ്ണാടി എന്നെ ഓര്‍മപ്പെടുത്തുന്നു,  ജരാനരകളെപ്പറ്റി . പക്ഷെ,  കിനാവുകളില്‍ എന്റെ പ്രണയം സാന്ത്വനിപ്പിക്കുന്നു,   " ഞാനും നീയും കൂടിയാല്‍ പിന്നെന്തു പ്രായം."   കവിളത്ത് വാത്സല്യത്തോടെ മുത്തമിട്ട്‌ എന്നെ ഓരോ പുലരിയിലേക്കും ഉണര്‍ത്തുകയാണ്, എന്റെ പ്രണയം.  എന്റെ മാത്രം! ---  EmDy Says (FB) ---  EmDy Says (MM)

നീതി ദേവതയെ കണ്ടു. :: അഡ്വ മുരളി, അടാട്ട്

ഈയിടെ കോടതി മുറ്റത്തു വെച്ച് നീതി ദേവതയെ കണ്ടു.  വയസ്സായിരിക്കുന്നു. മിഴി മൂടി കെട്ടിയിരുന്ന തൂവാലയെടുത്ത് എളിയില്‍ തിരുകി, കയ്യിലെ തുരുമ്പ് കേറിയ തൂക്കുതട്ട് ഓരം ചാരി വെച്ച് മുറുക്കാന്‍ തുടങ്ങുകയായിരുന്നു അവര്‍ .   - എന്താ ഇവിടെ?   കാതിലെ കേള്‍വി യന്ത്രം ശരിയാക്കി അവര്‍ ആരാഞ്ഞു.   -എന്തെ ഇവിടെ വരാന്‍ പാടില്ലേ?   -അതോണ്ടല്ല, കൊച്ചീലല്ലേ പതിവ്?   -ഓ, എന്നാ പറയാനാ? അവിടെ ബെഞ്ച്‌ പുനസംഘടിപ്പിക്കുന്ന തിരക്കും പൊടിയുമാഡേയ്, പിന്നെ ഈ തൂക്കത്തട്ട് ഒന്ന് സീല് ചെയ്യിക്കണം.തൂക്കിയാ തൂങ്ങത്തില്ലടെയ്. മതി, കുശുകുശുത്തത് നീ വണ്ടി വിട്......................   പിന്നെ നിന്നില്ല ഞാന്‍ നടന്നു:) ---  EmDy Says (FB) ---  EmDy Says (MM) ---000---