K V Rajasekharan :: കൊറോണനന്തരം കമ്യണിസമോ? മഹാമാരികൾക്കറുതിയില്ലേ?

Views:

കൊറോണനന്തരം കമ്യണിസമോ?  മഹാമാരികൾക്കറുതിയില്ലേ?
(കൊറോണാനന്തരലോകം കമ്യൂണിസത്തിന്റേതാണെന്ന് വരുത്തിവെക്കുവാൻ എസ്സ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും നടത്തിയ അവകാശവാദങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ലേഖനം.)
--- കെ വി രാജശേഖരൻ

കൊറോണാനന്തരലോകം കമ്യൂണിസമെന്ന ചത്ത കൊച്ചിന്‍റെ ജാതകം തെളിയുന്ന കാലമാണെന്നാണ്  മാര്‍ക്സിസ്റ്റ്‌ കമൃണിസ്റ്റു പാർട്ടിയുടെ പോളിറ്റു ബ്യറോയുടെ പൊള്ളയായ അവകാശവാദം.  അത്തരം വിശദീകരണങ്ങളുമായാണ് സഖാക്കൾ എം എ ബേബിയും (ഫേസ് ബുക്ക് ലൈവ് ഏപ്രിൽ 22) എസ്സ് രാമചന്ദ്രൻ പിള്ളയും (പീപ്പിൾസ് ടിവി മേയ്1) കേരള സമൃഹത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇങ്ങനെയൊരു ചൂണ്ടിക്കാട്ടൽ പൊതുജനങ്ങളോടു പൊതുവെയാണെങ്കിലും പിണറായി വിജയനുള്ള ഒരു ഉപദേശം കൂടിയായിട്ടു കാണുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

കാരണം പുര കത്തുകയാണെന്നും ഇനി രക്ഷയില്ലെന്നും മനസ്സിലാക്കിയ പിണറായി കിട്ടുന്ന കഴുക്കോൽ ഊരിയെടുക്കാനുള്ള തത്രപ്പാടിലാണ്.  സ്പ്രിംഗ്ളർ വഴി വീണു കിട്ടിയാലും വീണയ്ക്കു കിട്ടിയാലും പോരട്ടെ, പോരട്ടെ, എന്ന മട്ടിലാണ് കേരള മുഖ്യമന്ത്രിയായ പാർട്ടി സഖാവിന്‍റെ നാണം കെട്ട മട്ട്. ദുഷ്ടനെ പന പോലെ വളർത്തുന്ന ദൈവം കമ്യൂണിസത്തെ കൈ വിടില്ലെന്നും പയ്യെ തിന്നാൽ ആ പന മുഴുവനും തിന്നാമെന്നുയിരിക്കാം പോളിറ്റ് ബ്യൂറോയിലെ രണ്ടു പേർ ചേർന്ന് മൂന്നമത്തെ സഖാവിനു പരോക്ഷമായി സൂചന നൽകുന്നത്.  

അതെന്തായാലും കാറൽ മാർക്സ് അടിസ്ഥാനവർഗ വിമോചനത്തിനു ചിന്തിച്ചെടുത്ത പ്രത്യയ ശാസ്ത്രമെന്ന പട്ടം 'കുരുത്തംകെട്ട' കൈകൾ പിടിമുറുക്കിയിരുന്ന പിഞ്ചിപ്പോളിഞ്ഞ ചരടിനോട് പൊട്ടിപ്പിരിഞ്ഞ് കടലുകടന്ന് ഇനിയൊരു തിരിച്ചുവരവ് കഴിയില്ലാത്ത ദൂരത്തേക്ക് പറന്നകന്നുകഴിഞ്ഞൂയെന്നതാണ് അവർ അറിഞ്ഞിട്ടും മറച്ചു വെക്കുന്ന സത്യം.

കൊറോണയ്ക്കു ശേഷം ലോകം കമ്യൂണിസത്തിലേക്കെന്ന് സഖാക്കൾക്ക് വെറുതെ മോഹിക്കുവാൻ മോഹമെങ്കിൽ ആകട്ടെ! .  പക്ഷേ അങ്ങനെയൊരു സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടാൻ നടത്തിയ നിരീക്ഷണങ്ങളും വിശകലനങ്ങളും ഒരർത്ഥത്തിലും സത്യത്തിനും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായെന്ന് ഒരു മയവുമില്ലാതെ പറയാതിരിക്കുവാൻ തരമില്ല.  

ലോകം ഈ മഹാമാരിയെ നേരിട്ടത്, മതം, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, അന്ധ വിശ്വാസങ്ങൾ, തുടങ്ങിയവ എല്ലാം ഉപേക്ഷിച്ച് ശാസ്തത്തിന്‍റെ വഴിയിലേക്ക് മാറിയിട്ടാണെന്നും അതുകൊണ്ട് കൊറോണ കഴിയുമ്പോൾ അവയെല്ലാം പൂർണ്ണമായി ഉപേക്ഷിച്ച്  സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് നീങ്ങുമെന്നുമാണ് സഖാവ് എസ്സ്ആർപി വരച്ചു കാണിക്കുന്ന ചിത്രം.

അത്ര പെട്ടെന്ന് അങ്ങനെയങ്ങു തീരുമാനിക്കണമോ? 
  • കൊറോണാ വന്നതോടെ മുസ്ലീം ജനവിഭാഗം നിസ്കരിക്കുന്നതും റമദാൻ വൃതം നോക്കുന്നതും കൃസ്ത്യൻ ജനവിഭാഗം കുരിശുവരയ്ക്കുന്നതും ഹിന്ദുക്കൾ ഇഷ്ടദേവതകളുടെ നാമം ജപിക്കുന്നതും നിർത്തിയെന്നും മാക്സിസ്റ്റ് പാർട്ടിക്ക് പ്രാദേശിക ഘടകങ്ങളിൽ നിന്നു റിപ്പോർട്ടൂണ്ടോ?  
  • രോഗം വന്നാൽ ശാസ്ത്രീയ ചികിത്സയ്ക്കു പോകുന്നത് കൊറോണയ്ക്കു ശേഷം വന്ന പുതിയ രീതിയാണോ? 
എന്തായാലും കമ്യൂണിസം അധസ്ഥിതവർഗവിമോചനം ഉറപ്പാക്കുന്ന ശാസ്ത്രീയമായ പ്രത്യയശാസ്ത്രമാണെന്ന ഒരു അന്ധവിശ്വാസം ലോകത്തെവിടെയെങ്കിലും ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതവസാനിക്കും. അതിൽ സംശയം വേണ്ട.

കൊറോണ നിയന്ത്രണത്തിലായാൽ പിറ്റേ ദിവസം മുസ്ലീമും കൃസ്ത്യാനിയും ഹിന്ദുവുമടങ്ങുന്ന ബഹുജന സമൂഹം പൂർവ്വാധികം ശക്തിയായി അവരുടെ ദേവാലയങ്ങളിലേക്ക് പോകും.  മഹാമാരിയെ നേരിടുവാൻ ആത്മശക്തി നൽകുകയും വഴികാട്ടിത്തരുകയും ചെയ്ത പരമാത്മശക്തിയിലേക്ക് അവർ കൂടുതലടുക്കും അതുകൊണ്ട് അങ്ങനെയൊരു കമ്യൂണിസ്റ്റു മോഹം നടപ്പില്ല.

മറ്റൊന്ന് ഈ മഹാമാരിയെ നേരിടുന്നതിൽ ചൈനയും മറ്റു  കമ്യൂണിസ്റ്റു രാജ്യങ്ങളും മാത്രം വിജയിച്ചുയെന്നും മുതലാളിത്ത വ്യവസ്ഥിതിയുൾപ്പടെ നില നിൽക്കുന്ന മറ്റു രാജ്യങ്ങൾ വൻ പരാജയങ്ങളാണെന്നുമാണ്.  മുതലാളിത്തം മനുഷ്യ ജീവനെന്തു സംഭവിച്ചാലും ഉദ്പാദനവും വ്യാപാരവും ലാഭവും തടസ്സമില്ലാതെ തുടരണമെന്ന സമീപനം പുലർത്തുന്നവരായതുകൊണ്ടാണെന്നും കമ്യൂണിസ്റ്റു ചൈന തുടങ്ങി കമ്യൂണിസ്റ്റു കേരളം വരെയുള്ളയിടങ്ങൾ മനുഷ്യ ജീവന് ഒന്നാം സ്ഥാനം നൽകി വ്യവസായങ്ങൾക്ക് കയറിട്ടു കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് വിജയ മാതൃകകളായതെന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം.  

പൊതുവിലിതൊക്കെ തന്നെയാണ് ശ്രീ ബേബിയുടെ താത്വിക അവലോകനത്തിന്‍റെയും കാതൽ.

ബേബിയുടെ വിശകലനത്തിലാണെങ്കിൽ ചൈനയും വടക്കൻ കൊറിയയും കേരളവും വിജയമാതൃകകളായി ഉയർത്തി കാട്ടുന്നതിനോടൊപ്പം വിയറ്റ്നാമും ലാവോസും നേപ്പാളും സൗത്ത് ആഫ്രിക്കയും എല്ലാം കമ്യൂണിസ്റ്റു സാന്നിദ്ധ്യം കൊണ്ട് കൊറോണയെ വിരട്ടിയോടിക്കുന്ന വിപ്ളവവീര്യം കൊണ്ട് ചുവന്ന മണ്ണുകളാണ്. എന്തായാലും അമേരിക്കയിൽ, സഖാക്കൾ പിണറായിയും കൊടിയേരിയും ചികിത്സയിൽ കഴിഞ്ഞ പ്രാദേശികയിടങ്ങളിൽ മറ്റുള്ളിടങ്ങളേക്കാൾ രോഗവ്യാപനം കുറവായിരുന്നൂയെന്നും കൂടി പറയാതിരുന്നതെന്താണെന്ന് ബേബിയെ കേട്ടവരുടെ മനസ്സിൽ സംശയമായി ബാക്കി നിൽക്കുന്നു.

ചെഗുവേരെയുടെ ക്യൂബയിൽ കച്ചവടം ചെയത് ലാഭം കൊയ്യാനുള്ള ചരക്കുകളായി ആ ദേശത്തെ ഡോക്ടർമാരെ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതും അവർക്ക് ലഭിക്കുന്ന വേതനത്തിന്‍റെ സിംഹഭാഗവും ക്യൂബൻ കമ്യൂണിസ്റ്റു സർക്കാർ അടിച്ചുമാറ്റി അവരെ കൊടും ചൂഷണത്തിനു വിധേയമാക്കുന്നതും ബേബിക്ക് കേമമാണ്.

ഇക്കാര്യത്തിൽ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്.
  • സാമ്രാജ്യ വികസനമോഹത്തിന്‍റെ കാര്യത്തിലും മുതലാളിത്ത ഉത്പാദന/വ്യവസായ/തൊഴിലാളിചൂഷണ സമ്പ്രദായങ്ങളിലും സമൂഹത്തോടുള്ള ഉത്തവാദിത്വം മറന്ന് ലാഭം തേടുന്ന കാര്യത്തിലും അമേരിക്കയിൽ നിന്നും ഗുണപരമായ എന്തു വേർരീതിയാണ് ചൈനയ്ക്ക് അവകാശപ്പെടാൻ കഴിയുക?  
  • അവിടെ സ്വകാര്യ സംരംഭങ്ങളും ബഹുശതം കോടിയുടെ മൂലധനത്തിനുടമകളായ സ്വകാര്യ നിക്ഷേപകരും സംരംഭകരുമില്ലേ. 
  • തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കമ്യൂണിസ്റ്റു ഭരണകൂടം എല്ലാ അർത്ഥത്തിലും മുതലാളിമാർക്ക് സഹായം നൽകുന്ന രീതിയല്ലേ നിലനിൽക്കുന്നത്. 
  • ലാഭത്തോടുള്ള അത്യാർത്തിമുത്ത് ഗുണനിലവാരമില്ലാത്തതും അപകടകരവുമായ ആയ ഉത്പന്നങ്ങൾ കൊണ്ട് ലോക വിപണിയെ തകിടം മറിക്കുന്ന ചൈന ഇന്ന് മുതലാളിത്തത്തിന്‍റെ ഏറ്റവും വൃത്തികെട്ട ഘട്ടത്തിലല്ലേ നിൽക്കുന്നത്.?   
പിന്നെ കൊറോണയെ പ്രതിരോധിക്കുന്നതിൽ ചൈന കൂടുതൽ വിജയിച്ചൂയെന്നു പറയുന്നത് ശരിയോയെന്നറിയണമെങ്കിൽ  ആദ്യം ചൈനയിലെ രോഗം വന്നവരുടെയും ഭേദമായവരുടെയും കൃത്യയമായ കണക്കു വേണം.

സത്യം പുറത്തറിയാതിരിക്കാൻ ഇരുമ്പ് മറയ്ക്കുള്ളിൽ കഴിയുന്ന, വീഴ്ചകൾ പുറം ലോകം അറിയാതെ കുഴിച്ചുമൂടുന്ന ഒരു  രാജ്യത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും സുതാര്യതയും ജനാധിപത്യവും ചലനാത്മകമായ മാധ്യമ സാന്നിദ്ധ്യവും ഉള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതു തന്നെ എങ്ങനെയാണു സാദ്ധ്യമാകുക? ചാക്കിട്ടു മൂടി ഞങ്ങളുടെ ചൈനീസ് മുതലാളി കൂടെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യാണ് ലോകസുന്ദരിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അങ്ങ് വിളിച്ചു കൂകിയാൽ മതിയോ?  കൊറോണരോഗികളെ ആദ്യം ചികിത്സിച്ച വുഹാനിലെ ഡോക്ടറെ ചൈനീസ് ഭരണകൂടം ഇല്ലാതാക്കിയ ചരിത്രം ലോകത്തിനറിയാം. രോഗികളോടും നാട്ടുകാരോടും കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ച അടിച്ചൊതുക്കലിന്‍റെ ഭരണരീതി ജനാധിപത്യ രാജ്യങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചില പൊള്ളയായ നേട്ടങ്ങൾ അവകാശപ്പെടുന്നതിന് ചൈനയ്ക്ക് അവസരം നൽകിയെങ്കിലും പൊതുസമൂഹം കമ്യൂണിസ്റ്റൂ ഭരണകൂട മാതൃകയിലെ അപകടം കാണാതെ പോകുകയില്ല.

കോറോണയെ പ്രതിരോധിക്കുന്നതിൽ 
അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും 
വ്യത്യസ്ഥമായ രീതി സ്വീകരിച്ച രാജ്യമാണ് ഭാരതം.  

മുതലാളിത്തവും കമ്യൂണിസവും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളാണെന്ന ബോദ്ധ്യത്തെ തുടർന്ന് ഏകാത്മതാ മാനവദർശനം സ്വീകരിച്ച ഭാരതീയ ദേശീയതയുടെ ശക്തികൾ, വ്യക്തികളുടെ ജീവനുറപ്പാക്കി സമാജ താത്പര്യങ്ങൾക്ക് അനുസൃതമായി ലോകനന്മ ലക്ഷ്യമാക്കി എടുത്തിട്ടള്ള നിലപാടുതറയിൽ ഉറച്ചു നിന്നു കൊണ്ട് നടത്തിയ ഇടപെടലുകളല്ലേ നാളത്തേ ലോകത്തിനു മാതൃകയാകേണ്ടത്?

ഭാരത്തിന്‍റെ വിജയം അംഗീകരിക്കാനുള്ള ബൗദ്ധിക സത്യസന്ധത കമ്യൂണിസ്റ്റുകാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ ആ വിജയം അംഗീകരിക്കാതെ കേരളം കേമമായിയെന്നു പറയുമ്പോൾ ഒരു കാര്യം കൃത്യമാക്കാൻ അവർക്ക് ബാദ്ധ്യതയുണ്ട്.  നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരത സർക്കാർ സ്വീകരിച്ച രണതന്ത്രത്തിൽ നിന്നും വ്യത്യസ്ഥമാണോ പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കുന്നത്, മറ്റൊന്ന് ഉത്പാദനവും വ്യവസായവും തടയരുതെന്ന അസ്വീകാര്യമായ മുതലാളിത്ത സമീപനത്തിൽ നിന്ന് മദ്യവ്യവസായത്തിനൊരു തടസ്സവും ഉണ്ടാകരുതെന്ന നിർബന്ധം പിടിച്ച കേരള ഭരണപക്ഷം എങ്ങനെയാണ് വ്യത്സ്ഥമാകുന്നത്.

സഖാവ്  എസ്സ് ആർ പി അദ്ദേഹത്തിന്‍റെ വിശകലനത്തിൽ ആദ്യം നടത്തിയ ഒരു പരാമർശം ഏറ്റവും ഗൗരവപൂർവ്വം ചർച്ച അർഹിക്കുന്നു. 

ലോകം ഈ മഹാമാരിയെ ആസുത്രിതമായ കർമ്മ പരിപാടികളിലൂടെയാണ് നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം..

ഇക്കാര്യത്തിൽ അദ്ദേഹം ലോകമെന്നുദ്ദേശിച്ചത് അമേരിക്കയും ചൈനയും ഭാരതവുമെല്ലാം അടങ്ങുന്ന വിശാല രാഷ്ട്രസമൂഹമാണെങ്കിൽ അങ്ങനെ ഒരു കൂട്ടായ ചർച്ചയോ ആശയ വിനിമയമോ നടത്തി ആസൂത്രണം ചെയ്ത പൊതുരണനീതിയിലൂടെയാണ് കൊറോണയെ ലോകം നേരിടുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല.

ഓരോ രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധവും പരിഹാരവും തേടുന്നുയെന്നതാണ് വസ്തുത.. അതല്ലാ കമ്യൂണിസ്റ്റ് ലോകത്തിന് പൊതുവായി ഒരു ആസൂത്രിത രണനീതിയുണ്ടെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ അവിടെ തർക്കിക്കേണ്ട കാര്യമേയില്ല. മറിച്ച് വിശദ വിവരങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നു മാത്രം

വികസിപ്പിച്ചെടുത്തതാണെങ്കിലും വീണു കിട്ടിയതാണെങ്കിലും ചൈനയിലാണ് ഈ മഹാമാരിയുടെ വൈറസ്സ് പ്രഹരം തുടങ്ങിയത്.

അങ്ങനെ ലഭിച്ച മേൽകൈ ഉപയോഗിച്ചുകൊണ്ട് കമ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങൾ പൂവണിയുന്നതിനുള്ള ഹിംസാത്മകമായ രണനീതി അവർ തയ്യാറാക്കിയിട്ടുണ്ടാകാം.
കുതന്ത്രമാകാനിടയുള്ള ആ രണതന്ത്രത്തിൽ ഇല്ലാതാക്കാൻ പദ്ധതിയിടാനിടയുള്ള ഒന്നാം രാജ്യം അമേരിക്കയും രണ്ടാം രാജ്യം ഭാരതവുമാണ്.
  • ഭാരതത്തിന്‍റെ കാര്യത്തിൽ ചൈനയുടെ ഇന്ന് നിലവിലുള്ള യുദ്ധരീതി സ്പഷ്ടമാണ്. 
  • ഭാരതത്തിന്‍റെ ശത്രുരാജ്യമായ പാക്കിസ്ഥാനും അവരുടെ തണലിലുള്ള ഇസ്ളാമിക തീവ്രവാദികളുമാണ് ആ രണതന്ത്രത്തിന്‍റെ കേന്ദ്രബിന്ദു, 
  • ഭാരതത്തിനുള്ളിലുള്ള കമ്യൂണിസ്റ്റു പരിവാർ, മുസ്ളീം വർഗീയവാദികൾ, കൃസ്തീയ മതപരിവർത്തനവാദികൾ, ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതൃത്വം തുടങ്ങി പ്രത്യക്ഷത്തിൽ ഭിന്ന സ്വഭാവമുള്ളവരെ കൂട്ടിയിണക്കി ഹിന്ദുവിരുദ്ധവർഗീയതയുടെ നിലപാടുതറയിൽ ഭാരതീയദേശീയതയെ തകർക്കുവാനുതകുന്ന ഒരു പോർമുഖവും ശക്തിപ്പെടുത്തിയിട്ടുണ്ട്.  
ചൈനയിൽ കൊറോണ വ്യാപിച്ചുതുടങ്ങിയ പശ്ചാത്തലത്തിൽ ( 2019 നവംബർ) അവരിൽപെട്ടവർക്ക് ചൈന നൽകിയിരുന്ന സൂചനകളായിരിക്കാം ഒരു തരത്തിലും നീതികരിക്കാനാകാത്ത സമരം പൗരത്വഭേദഗതി ബില്ലിന്‍റെ പേരിൽ സംഘടിപ്പിക്കാനും (2019 ഡിസംബർ) ഷാഹിൻ ബാഗിലും മറ്റും പ്രകോപനപരമായ സമരരീതി പുറത്തെടുക്കാനും തുടർന്ന് ദില്ലിയിൽ ഹിന്ദുക്കൾക്കെതിരെ വർഗീയ കലാപം നടത്താനും വഴിയൊരുക്കിയതെന്ന് ഗൗരവപൂർവ്വം പഠിക്കേണ്ടിയിരിക്കുന്നു.

കൊറോണ ഉയർത്താനിടയുള്ള അട്ടിമറിസാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാൻ അസൂത്രിതമായി അരങ്ങൊരുക്കുകയായിരുന്നൂ അവർ ചെയ്തതെന്ന സംശയം സ്വാഭാവികമായി ഉയർന്നു വരുന്നു. 
  • തബ്ലീഗ് ജമാ അത്തും മറ്റു ചിലരും കൊറോണ മന:പ്പൂർവ്വം പരത്താൻ നടത്തിയ പരിശ്രമങ്ങളും, 
  • അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും, 
  • അഫ്ഗാനിസ്ഥാനിൽ സിക്കു സമുദായത്തിനെതിരെ നടന്ന അതിക്രമവും 
  • മഹാരാഷ്ട്രയിലെ പൽഘാറിൽ കമ്യൂണിസ്റ്റുകളും മതപരിവർത്തന ലോബിയും ചേർന്ന് രണ്ടു ഹിന്ദു സന്യാസിമാരെയും അവരുടെ സഹായിയെയും സോണിയാ-പവാർ നിയന്ത്രണത്തിലുള്ള പോലീസ് സഹായത്തോടെ നിഷ്കരുണം തല്ലിക്കൊന്നതുമെല്ലാം 
വസ്തുനിഷ്ഠമായി പഠിച്ചാൽ കൊറോണയുടെ അന്തരീക്ഷത്തിൽ, ഭാരതത്തെ ലക്ഷ്യമാക്കി ചൈന മെനഞ്ഞ ക്രൂരപദ്ധതിയുടെ പ്രയോഗവത്കരണമാണോയെന്ന അന്വേഷണം ഗൗരവപൂർവ്വം നടക്കേണ്ടത്  ഭാരതത്തിന്‍റെ ഫലപ്രദമായ പ്രതിരോധത്തിന് കൂടിയേ തീരൂ.   

അങ്ങനെയൊരു പശ്ചാത്തലത്തിൽ  സഖാവ് എം എ ബേബിയുടെ ചില പരാമർശങ്ങളുടെയും യഥാർത്ഥ ലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്.

കൊറോണയ്ക്കെതിരെയുള്ള യുദ്ധം മുതലാളിത്തത്തിന്‍റെ രക്തപ്പുഴ ഒഴുക്കുവാനുള്ള  വർഗസമരത്തിന്‍റെ സാദ്ധ്യതകളായി കാണുകയാണ്, കാണിക്കുകയാണ്, പല്ലു കൊഴിഞ്ഞ പ്രത്യയശാസ്ത്രത്തിന്‍റെ എല്ലുതേഞ്ഞ 'താത്വികാചാര്യൻ' ചെയ്തത്.
തക്കം നോക്കിയിരുന്നോണം തലയരിയാൻ കിട്ടുന്ന ഒരു സന്ദർഭവും വിടരുതെന്നതാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോഗതന്ത്രമെന്നത് ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം. 
  • വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊന്ന കൽമഴു ഉൾപ്പടെയുള്ള പാർട്ടിയുടെ പണിയായുധങ്ങൾ തേച്ചു മിനുക്കി വെക്കണമെന്നും സന്ദർഭം ലഭിക്കുമ്പോൾ പ്രയോഗിക്കണമെന്നും പരോക്ഷമായി ഓർമ്മപ്പെടുത്തി.
  • കൊറോണക്കെതിരെയുള്ള യുദ്ധം തങ്ങളേർപ്പെടുന്ന മറ്റു യുദ്ധങ്ങൾക്ക് ആക്കം കൂട്ടണമെന്ന ആഹ്വാനമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചെയ്തത്. 
  • കേൾക്കുന്നവർക്ക് ഒരു ഗൗരവം തോന്നുവാൻ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള യുദ്ധം എന്നൊക്കെ പറയുമെങ്കിലും പ്രായോഗികമായി  ഭാരതീയ ദേശീയതയുടെ പതാകാവാഹകർക്കെതിരെയാണ് ഇക്കൂട്ടർ ആയുധപ്രയോഗത്തിന് തയാറാകാറുളളതെന്നത് പൊതുസമൂഹത്തിന് വ്യക്തമാണ്. 
അതുകൊണ്ടുതന്നെ, അവരുടെ അടവുനയങ്ങളും തന്ത്രങ്ങളും ഹിന്ദു വിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൂട്ടായ്മയുടെ ശക്തി വർദ്ധിപ്പിക്കാനായിരുന്നുയെന്നുമാണ് കഴിഞ്ഞകാലം ചരിത്രം വെളിപ്പെടുത്തുന്നത്.

ആ കൂട്ടായ്മയുടെ വ്യാപ്തിയും ബലവും കൊറോണയുടെ പശ്ചാത്തലത്തിലും വർദ്ധിപ്പിക്കയെന്ന ലക്ഷ്യത്തോടെയാണ് ശ്രീ ബേബിയുടെ മറ്റുചില പരാമർശങ്ങൾ. 
  • ഇനി നടക്കേണ്ട വർഗസമരം   പുതിയ കാല കുരിശുയുദ്ധത്തോടു വഴിചേർന്നു വേണമെന്നതാണ് ബേബിയിലെ സുവിശേഷകൻ അർത്ഥം ചോരാതെ വ്യക്തമാക്കിയത്. 
  • കൊറോണ ഉപയോഗിച്ചുള്ള സമരപോരാട്ടങ്ങൾക്ക് കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്‍റെ പുതിയകാല വക്താവ് എടുത്തു പറയുന്നത്. 
  • അതിലൊന്നും വൈരുദ്ധ്യവുമില്ല. അനൗചിത്യവുമില്ല. കാരണം, ഒരു കൂട്ടർ എന്നും തല അരിയാൻ തക്കം നോക്കിയിരിക്കുമ്പോൾ മറ്റേ വിഭാഗം തങ്ങളോടൊപ്പമുള്ളവരുടെ തലയെണ്ണം കൂട്ടാനുള്ള തത്രപ്പാടിലാണ്.  
  • യുദ്ധവും പ്രകൃതിക്ഷോഭവും പട്ടിണിയും മഹാമാരിയുമെല്ലാം അവർക്ക് 'സുവിശേഷ'ത്തിന്‍റെ വിത്തുപാകാനുള്ള വിശേഷവേളകളാണ്.
കമ്യൂണിസ്റ്റ് പക്ഷത്ത് ഇന്ന് ലോകത്തുള്ള ആചാര്യന്മാരുടെ ആചാര്യൻ താനാണെന്നുള്ള ആത്മവിശ്വാസമായിരിക്കാം ചൈനയുടെയോ വടക്കൻ കൊറിയയുടെയോ പ്രത്യയശാസ്ത്ര വിശാരദന്മാരുടെ വാക്കുകൾ എടുത്തു പറയുന്നത് ബേബി ഒഴിവാക്കിയത്.  അങ്ങനെ കമ്യൂണിസ്റ്റ് സാർവ്വദേശീയ പോരാട്ടതന്ത്രത്തിന്‍റെ അവസാനം വാക്കെന്ന് സ്വയം കരുതുന്ന എംഏ ബേബി കൃസ്ത്യൻ മതപരിവർത്തന രണതന്ത്രത്തിന്‍റെ ആത്മീയ ആചാര്യവചനങ്ങളെ എടുത്തു പറഞ്ഞുകൊണ്ടു നടത്തിയ ആശയ പ്രഖ്യാപനം മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ടു  ഹിന്ദു സന്യാസികളെയും അവരുടെ ഡ്രൈവറെയും അതിക്രൂരമായി കൊന്നു തള്ളിയ പ്രവർത്തിയെ താത്വികമായി ന്യായീകരിക്കാൻ നടത്തിയ പരോക്ഷ ശ്രമമായി പൊതുസമൂഹം തിരിച്ചറിയുകതന്നെ വേണം. 

രാഷ്ട്രീയ സ്വയംസേവക സംഘ പരിവാറിൽ പെട്ടവരുൾപ്പടെയുള്ള ഹിന്ദുക്കളെ കൊന്നുതള്ളുന്നതിനു മുമ്പും പിമ്പും കമ്യൂണിസ്റ്റ് ആക്രമകാരികൾ പയറ്റുന്ന ചില തന്ത്രങ്ങളുണ്ട്.
  • കൊല്ലാൻ നിശ്ചയിച്ച ഇരയേ കുറിച്ചുള്ള കള്ളപ്രചരണം കൊലപാതകത്തിനു മുമ്പേ തുടങ്ങും. 
  • കൊലപാതകം പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വിപ്ളവ വഴിയിലെ അനിവാര്യതയാണെന്ന താത്വിക വിദ്യാഭ്യാസം ഉൾപാർട്ടി വേദികളിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും. 
  • ഇരയുടെ കഴുത്തറത്ത ഹിന്ദു സഖാക്കളിൽ കുറ്റബോധമുണ്ടായി കൊന്നുതള്ളുന്ന പ്രത്യയശാസ്തത്തോട് വിട ചൊല്ലാതിരിക്കുവാനുള്ള സംഘടനാ ചട്ടക്കൂടിന്‍റെ മുൻകരുതലാണത്.  
കൊറോണയ്ക്കെതിരെ മാനവ സമൂഹം നിലനിൽപ്പിനുവേണ്ടി പണിയെടുക്കുമ്പോൾ ആ അന്തരീക്ഷം മുതലെടുത്തുകൊണ്ട് കമ്യൂണിസ്റ്റ്-കൃസ്ത്യൻ മതപരിവർത്തനവാദി കൂട്ടുകെട്ട്!

പക്ഷേ ചെകുത്താൻ വേദമോതിയതുകൊണ്ട് വേദം അറിയുന്നവരെയും അനുസരിക്കുന്നവരെയും അകറ്റി നിർത്തേണ്ട കാര്യമില്ല.   അന്തികൃസ്തുവല്ല കൃസ്തുയെന്നും വർഗവഞ്ചകനായ കുലം കുത്തിയല്ല സഖാവെന്നും തിരിച്ചറിയുന്ന കൃസ്ത്യാനിയും ഹിന്ദുവും മുസ്ളീമും അവരെല്ലാം ഉൾക്കൊള്ളുന്ന വിശാലസമൂഹവും ബേബിയെ പോലുള്ളവരുടെ കൂതന്ത്രങ്ങളെ തിരിച്ചറിയും. 

ജനിച്ച മണ്ണിനോടുള്ള പ്രതിബദ്ധതയാണ് ശരിയെന്ന് തിരിച്ചുറിഞ്ഞു കൊണ്ട് കമ്യൂണിസ്റ്റ് അരാജകത്വ വാദം വഴിയൊരുക്കുന്ന ഏകാധിപത്യത്തിന്‍റെ ചൂഷണ സാദ്ധ്യതകളെ തകർത്ത് പുതിയ ഒരു ഭാരതവും പുതിയ ഒരു ലോകവും സൃഷ്ടിക്കും.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)



No comments: